ബ്രാഹ്മണ സ്ത്രീകൾക്ക് പ്രവേശനമില്ല, പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന ഉത്സവം, കൊട്ടിയൂരിന്റെ പ്രത്യേകത
കണ്ണൂർ: മലബാറിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം. ഭണ്ഡാരം എഴുന്നളളത്തുനാൾ മുതൽ ഉത്രാടം നാൾ വരെ ദേവന്മാരുടെ ഉത്സവം നടക്കും. തിരുവോണം മുതൽ ആയില്യം വരെ മനുഷ്യരുടെ ഉത്സവമാണ് നടക്കുക. മകം മുതൽ ഭൂതഗണങ്ങളുടെ ഉത്സവം എന്നാണ് വിശ്വാസം. മെയ്മാസം മദ്ധ്യേ തുടങ്ങി ജൂൺ പകുതിയോടെയാണ് ഉത്സവം അവസാവനിക്കുക. കേരളത്തിൽ ശബരിമല കഴിഞ്ഞാൽ ഉൽസവകാലത്ത് കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് അക്കരെ കൊട്ടിയൂർ.
പ്രകൃതിയോട് എറ്റവും ഇഴുകി ചേർന്നു നിൽക്കുന്ന ഉത്സവമാണെന്നതാണ് ഉത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വനവാസികൾ തൊട്ട് നമ്പൂതിരിമാർ വരെയുള്ള അവകാശികൾ ഉത്സവവുമായി ബന്ധപ്പെട്ട് അണിചേരും. അതേസമയം വിവിധ സമുദായത്തിലെ ആളുകളാണ് ഉത്സവ നടത്തിപ്പുകാർ. ഇവരെല്ലാം തന്നെ ഒരേ സ്ഥലത്താണ് താമസിക്കുക എന്നതും ഇതിന്റെ പ്രത്യേകതയാണ്. ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്ക്കുന്നത് വെള്ളത്തിലൂടെ നടന്നാണെന്നതും മറ്റൊരു പ്രത്യേകതയാണ്.
എന്നാൽ ബ്രാഹ്മണകുലത്തിൽ ജനിച്ച സ്ത്രീകൾക്ക് കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനമില്ല. ബ്രാഹ്മണർക്ക് പ്രവേശനമില്ലാത്ത ക്ഷേത്രം കേരളത്തിൽ ഇത് മാത്രമായിരിക്കും. കൂടാതെ രാജകുമാരന്മാർക്കും കേഷേത്രത്തി്ൽ പ്രവേശനമില്ല. താൽക്കാലിക ക്ഷേത്ര സമുച്ചയങ്ങളാണ് കൊട്ടിയൂർ ക്ഷേത്രത്തിന്റെ പ്രത്യേകത. മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പർണ്ണശാലകളും കുടിലുകളും ചേർന്നതാണ് താൽക്കാലിക ക്ഷേത്ര സമുച്ചയം. ബാവലിയിൽ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയൽ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്