ട്രിപ്പിൾ ലോക്ക് ഡൗൺ:കണ്ണൂരിൽ ബാങ്കുകൾ അടഞ്ഞുകിടക്കുന്നു; എടിഎമ്മുകളും കാലിയായി, കാശില്ലാതെ ജനങ്ങൾ..
തലശേരി: ട്രിപ്പിൾ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പോലീസ് നിയന്ത്രണം കർശനമാക്കിയതോടെ ജില്ലയിലെ ബാങ്കുകളും അടഞ്ഞുകിടക്കുന്നു. ഇതോടെ എടിഎം കൗണ്ടറുകളും കാലിയായി. ഇപ്പോൾ ഓൺ ലൈൻ ഓർഡറുകൾ വഴി അവശ്യ സാധനങ്ങൾ വാങ്ങാനോ മരുന്ന് പോലും വാങ്ങാനാവാതെ ജനങ്ങൾ നട്ടം തിരിയുകയാണ്. ജില്ലയില്‍ ഹോട്ട്സ്പോട്ടായി പ്രഖ്യാപിക്കപ്പെട്ട പാനൂര്‍, തലശ്ശേരി, കൂത്തുപറമ്പ് ഉള്‍പ്പെടെയുള്ള മുനിസിപ്പാലിറ്റികളിലും കതിരൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലും ബാങ്കുകളും അടച്ചിടണമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനപ്രകാരം, ബാങ്കുകള്‍ അടച്ചിടാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇത് ജില്ലയിലെ ബാങ്കിംഗ് മേഖലയെ സാരമായി ബാധിച്ചിരിക്കുകയാണ്.
ധാരാവിയിൽ 21 പുതിയ കേസുകൾ കൂടി: രോഗികളുടെ എണ്ണം 241 ലേക്ക്, അധികൃതർക്ക് ഭീഷണിയുയർത്തി ധാരാവി!!
ബാങ്കുകള്‍ അടച്ചതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയും വന്നു കഴിഞ്ഞു. ഒട്ടുമിക്ക എടിഎം കൗണ്ടറിലും പണം തീര്‍ന്നു. ബാങ്കുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ബാങ്കുകളുടെ ഓണ്‍ സൈറ്റ്, ഓഫ്സൈറ്റ്, എടിഎം കൗണ്ടറുകള്‍ എല്ലാം തന്നെ പണമില്ലാതെ പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. കച്ചവടക്കാരായ കറന്റ് അക്കൗണ്ട് ഇടപാടുകാര്‍ക്ക് ബാങ്ക് പ്രവര്‍ത്തിക്കാത്തതിനാല്‍ പണം അയക്കാന്‍ സാധിക്കാത്തത് ചരക്ക് വരവിനെ സാരമായി ബാധിച്ചു തുടങ്ങി. ഇതു വിപണിയിലും പ്രശ്നങ്ങള്‍ സൃഷ്ടടിക്കും. പണം അയച്ചാല്‍ മാത്രമേ കച്ചവടക്കാര്‍ക്ക് വിപണിയില്‍ സാധനങ്ങള്‍ എത്തുകയുള്ളൂ.
റംസാന് മാസം തുടങ്ങിയ സമയത്ത് ബാങ്ക് അടച്ചിട്ടത് പ്രവാസികളായ ഇടപാടുകാര്‍ക്ക് അവരുടെ സമ്പാദ്യം അക്കൗണ്ടില്‍ ഉണ്ടായിട്ടും വീട്ടില്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കാത്ത സാഹചര്യവും സൃഷ്ടിച്ചിട്ടുണ്ട്. പ്രവാസികള്‍ ഏറെയുള്ള കണ്ണൂര്‍ ജില്ലയില്‍ നോര്‍ക്കയുടെ ധനസഹായം ലഭിക്കാനായി പാസ്ബുക്ക് ലഭ്യമല്ലാത്തതിനാല്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സ്ഥിരം മരുന്ന് കഴിക്കുന്ന രോഗികള്‍ക്ക് പണം കിട്ടാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ സാധിക്കാത്ത സാഹചര്യവും നിലവിലുണ്ട്. ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ അടിയന്തരമായി ബാങ്കുകള്‍ തുറക്കാന്‍ ആവശ്യമായ നടപടിയുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. എല്ലാ ദിവസവും ബാങ്കുകള്‍ തുറക്കാന്‍ സാധിക്കില്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്നാണ് ആവശ്യം.
ഹോട്ട് സ്പോട്ട് പ്രദേശങ്ങളായി പ്രഖ്യാപിച്ച കണിച്ചാർ, ചക്കരക്കൽ, പാപ്പിനിശേരി തുടങ്ങിയ സ്ഥലങ്ങളിൽ പോലീസിന്റെ നിയന്ത്രണം കര്‍ശനമാക്കിയതോടെ നിത്യോപയോഗ സാധനങ്ങളുടെ ഹോം ഡെലിവറിയും അവതാളത്തിലായി. പാപ്പിനിശേരിയില്‍ കഴിഞ്ഞ ദിവസം മുതല്‍ രാവിലെ ഏഴുമുതല്‍ പത്തുവരെ പലചരക്കുകടകളില്‍നിന്നുള്ള സാധനങ്ങള്‍ കടക്കാര് നേരിട്ടോ സന്നദ്ധപ്രവർത്തകര്‍ മുഖേനയോ എത്തിക്കാമെന്ന് കഴിഞ്ഞദിവസം പോലീസിന്റെ സാന്നിധ്യത്തില്‍ പഞ്ചായത്ത് ഓഫീസിൽ നടന്ന വ്യാപാരികളുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ കടകളിലേക്കു വന്ന ജീവനക്കാരെ പോലും പോലീസ് തടഞ്ഞതായാണ് ആക്ഷേപം ഉയര്‍ന്നത്.
പഞ്ചായത്തിലുള്‍പ്പെടെ കീച്ചേരിയിലെ സഹകരണ സ്റ്റോറില്‍ നൂറുകണക്കിനാളുകള്‍ വീട്ടുപടിക്കല്‍ സാധനമെത്തിക്കാന്‍ ഫോണ്‍ മുഖേന ലിസ്റ്റ് കൊടുത്തിരുന്നു. എന്നാല്‍ സ്റ്റോറിലെ ജീവനക്കാര്‍ക്കു പോലും പോലീസിന്റെ കര്‍ശന നിലപാട് മൂലം ജോലിക്കെത്താന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതു കൂടാതെ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം സഹകരണ ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ തുറന്ന് പ്രവർത്തിക്കുന്നുള്ളു. ഇതോടെ ജനങ്ങളുടെ കൈയ്യിൽ തീരെ പണമില്ലാത്ത അവസ്ഥയാണ്.