കണ്ണൂരിൽ പെട്രോൾ പമ്പ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. കലക്ടർക്ക് പരാതി നൽകി തൊഴിലാളികൾ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ പെട്രോൾ പമ്പ് ജീവനക്കാരുടെ വേതനം വെട്ടിക്കുറച്ച പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ജില്ലാ ഫ്യുവൽ എംപ്ലോയീസ് യൂണിയൻ കലക്ടർക്ക് നിവേദനം നൽകി. പെട്രോൾ പമ്പുകളിൽ സർക്കാർ പുതുക്കി നിശ്ചയിച്ച ശമ്പളം കൊടുക്കുന്നില്ലെന്ന് മാത്രമല്ല ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്നത് കുറക്കുകയും ചെയ്യുന്നുവെന്ന് യൂണിയൻ നേതാക്കൾ ഉന്നയിക്കുന്ന ആരോപണം.
ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ, എന്നിട്ടും ആ സ്വർണം തിരികെ നൽകി ബിന്ദു, പത്തരമാറ്റ് തിളക്കം
ദിവസം എട്ട് മുതൽ 12 മണിക്കൂർവരെയായിരുന്നു നേരത്തെ ജോലി സമയം. മാസത്തിൽ 8910 അടിസ്ഥാന ശമ്പളവും 3200 രൂപയോളം ബത്തയും ഒരു തൊഴിലാളിക്ക് ലഭിക്കുമായിരുന്നു. ലോക്ക്ഡൗണായതിനാൽ കലക്ടറുടെ നിർദേശ പ്രകാരം ദിവസം ഏഴു മണിക്കൂറാക്കി ജോലി നിജപ്പെടുത്തി. ഇതിന്റെ മറപിടിച്ചാണ് പമ്പ് ഉടമകൾ ശമ്പളം കുറയ്‌ക്കുന്നത്. ബത്തയുൾപ്പെടെ തങ്ങളുടെ ശമ്പളത്തിൽ മാസത്തിൽ 3000 രൂപയോളം കുറവ് വരുമെന്നും തൊഴിലാളികൾ നൽകിയ നിവേദനത്തിൽ പറയുന്നു.
പെട്രോൾ പമ്പ് തൊഴിലാളികളുടെ തുച്ഛവേതനത്തിൽ നിന്നും ഭീമമായ തുക വെട്ടിക്കുറക്കുന്നതിനെതിരെ പണിമുടക്ക് സമരം ഉൾപ്പെടെയുള്ളവ നടത്തുമെന്ന് സിഐടിയു നേതാക്കൾ മുന്നറിയിപ്പ് നൽകി ലോക്ഡൗണിനെ തുടർന്ന് ജില്ലയിൽ ഒട്ടേറെ വ്യവസായ സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. മിക്ക തൊഴിലാളികൾക്കും സ്ഥാപനങ്ങൾ ഏപ്രിൽ മാസത്തെ ശമ്പളം കൊടുത്തിട്ടില്ല. മോട്ടോർ വാഹന മേഖലയിൽ മിക്ക തൊഴിലാളികളും പട്ടിണിയിലാണ്. കണ്ണൂരിനടുത്തെ മാഹിയിലെ പെട്രോൾ പമ്പുകളിൽ വിരലിൽ എണ്ണാവുന്നവരെ മാത്രമേ ജോലിയിൽ പ്രവേശിപ്പിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിൽ ബാറുകൾ ഉൾപ്പെടെ ഒട്ടേറെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ പട്ടിണിയിലാണ്. മാഹിയിൽ ലോക്ഡൗണിനെ തുടർന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനുള്ള പദ്ധതികൾ പോണ്ടിച്ചേരി സർക്കാർ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രിയോട് സിപിഎംജില്ലാ സെക്രട്ടറി എംവി ജയരാജനും ആവശ്യപ്പെട്ടു.
കൃഷി, മൃഗസംരക്ഷണം, സ്വയംതൊഴിൽ സംരംഭം എന്നീ മേഖലകളിൽ കേരളത്തെപ്പോലെ പുനരധിവാസ പദ്ധതികൾ തയ്യാറാക്കാനുള്ള നടപടി സ്വീകരിക്കണം. തരിശുഭൂമിയിൽ കൃഷിചെയ്യാനുള്ള പദ്ധതികളും മാഹിയിൽ തരിശുഭൂമി ധാരാളമില്ലാത്തതിനാൽ പുരയിടങ്ങളിൽ പച്ചക്കറി കൃഷിചെയ്യാനുള്ള സഹായമാണ് ഉണ്ടാവേണ്ടത്. മത്സ്യകൃഷി, അലങ്കാര മത്സ്യകൃഷി എന്നിവ പ്രോത്സാഹിപ്പിക്കണം. ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണം.
മാഹിയിലെ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയും അതിൽ തൊഴിൽ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുകയും വേണം. കോവിഡാനന്തര കാലം മാഹി നിവാസികളെ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും ഇതുവരെയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല, ദുരിതമനുഭവിക്കുന്നവർക്ക് യാതൊരു സഹായവും നൽകിയിട്ടുമില്ല. ആദായനികുതി അടക്കാത്ത എല്ലാ കുടുംബങ്ങൾക്കും മൂന്നുമാസത്തേക്ക് 7500 രൂപ വീതം നൽകണം. അതോടൊപ്പം സൗജന്യറേഷനും പലവ്യഞ്ജനകിറ്റും അടിയന്തിരമായും നൽകണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.