ജോസഫിന്റെ മരണം കൊലപാതകമെന്ന് ഭാര്യയും ബന്ധുക്കളും: കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കും
കണ്ണൂര്‍: കരാറുകാരനായ ജോസഫിന്റെ മരണത്തില്‍ പുതിയ ആരോപണങ്ങളുമായി ലീഡര്‍ കെ. കരുണാകരന്‍ സ്മാരക ട്രസ്റ്റിന്റെ മുന്‍ വൈസ് ചെയര്‍മാനും ഈസ്റ്റ് എളേരി പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റുമായ ജയിംസ് പന്തമ്മാക്കല്‍. ജോസഫിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരില്‍ മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണി പിടിയില്‍; ബ്രൌൺഷുഗറും വാഹനവും!!
കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് 1.40 കോടി രൂപ ജോസഫിന് ലഭിക്കാന്‍ ഉïായിരുന്നുവെന്നും അതില്‍ കുറച്ച് തുകയെങ്കിലും ലഭ്യമാകുമെന്ന വിശ്വാസത്തില്‍ ജോസഫ് ആശുപത്രി കെട്ടിടത്തില്‍ എത്തുകയും കുറച്ച് പണം പോലും ലഭ്യമാകില്ലെന്ന് ബോധ്യപ്പെട്ട അദ്ദേഹം ഇവരെ ഭയപ്പെടുത്തുന്നതിനായി ഒരു കൈയുടെ ഞരമ്പ് മുറിച്ചിരിക്കാമെന്നും രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ ആയ ജോസഫിനെ ഡെവലപ്പേഴ്‌സിന്റെ ആളുകള്‍ ഒരു കൊലയാളിയെ വിട്ട് അതെ ബ്ലേഡ് ഉപയോഗിച്ച് മറുകൈയിലെ ഞരമ്പും വെരിക്കോസ് ബാധിച്ച കാലിന്റെ ഞരമ്പും മുറിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ജയിംസ് ആരോപിക്കുന്നു.
വെളിച്ചമില്ലാത്ത കെട്ടിടത്തിന്റെ ടെറസില്‍ വച്ച് ഇരുകൈകളുടെ ഞരമ്പും കാലിലെ ഞരമ്പും മുറിക്കാന്‍ ഒരു വ്യക്തിയ്ക്കും കഴിയില്ല. കൊലയാളിയെ കണ്ടെത്തി പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നും ജയിംസ് ആവശ്യപ്പെട്ടു.
ഇതേ സമയം ജോസഫിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ഭാര്യ മിനിയും സഹോദരനും മാര്‍ട്ടിനും പൊലിസിനു മൊഴി നല്‍കി. സാമ്പത്തിക ഇടപാടിനെ ചൊല്ലി മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജോസഫിനോട് വൈരാഗ്യമുണ്ടെന്നും ഇവര്‍ പറഞ്ഞു. ആരോപണവിധേയരായ നേതാക്കളുടെ ഫോണ്‍കാളുകളും ജോസഫിന്റെ സിംകാര്‍ഡിലെ നമ്പരുകളും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ അഞ്ചാംതീയ്യതിയാണ് ചെറുപുഴ ലീഡര്‍ കെ.കരുണാകരന്‍ ആശുപത്രി കെട്ടിടത്തിന്റെ മുകളിലെ നിലയില്‍ കെട്ടിടം കരാറുകാരനായ ജോസഫ് എന്ന ജോയിയെ കൈക്കാലുകളുടെ ഞരമ്പുകള്‍ മുറിച്ചു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഒരുകോടി നാല്‍പതിനായിരം രൂപ ആശുപത്രി കെട്ടിടം നിര്‍മിച്ച വകയില്‍ ജോസഫിന് ലഭിക്കാനുണ്ടായിരുന്നു.