കണ്ണൂര്‍ കോര്‍പറേഷനിലെ ഭരണമാറ്റം: എല്‍ഡി എഫിന് പിന്‍തുണ തുടരുമെന്ന് പികെ രാഗേഷ്
കണ്ണൂര്‍: കോര്‍പ്പറേഷന്‍ ഭരണ വിഷയത്തില്‍ താന്‍എല്‍.ഡി.എഫിന് നല്‍കുന്ന പിന്തുണ നിരുപാധികമാണെന്നും അതു തുടരുമെന്നും ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് വ്യക്തമാക്കി. നിരുപാധികമായതുകൊണ്ട് എന്തു തീരുമാനമെടുക്കാനും തനിക്കാവുമെന്നും അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷന്‍ ഭരണമാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളിലൊന്നും താന്‍ പങ്കാളിയല്ല. മാധ്യമങ്ങളിലൂടെ കിട്ടുന്ന വിവരം മാത്രമാണ് തനിക്കുള്ളത്.
യൂണിയൻ ഓഫീസ് പൂട്ട് പൊളിച്ച് എസ്എഫ്ഐ, മഹാരാജാസിൽ എസ്എഫ്ഐ-ഫ്രറ്റേണിറ്റി സംഘർഷം!
നാല് മാസം മുമ്പ് കെ. സുധാകരന്‍ തന്റെ അടുക്കല്‍ വന്ന് കോര്‍പ്പറേഷന്‍ ഭരണവുമായി ബന്ധപ്പെട്ട വിഷങ്ങള്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ധാരണയും ഉണ്ടായിട്ടില്ല. അതിന് ശേഷം താനുമായി യാതൊരുവിധ ചര്‍ച്ചകളും നടന്നിട്ടില്ല. ഭരണമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ നിലവിലെ കോര്‍പ്പറേഷന്‍ ഭരണത്തെയും അതുബാധിച്ചുവോ എന്ന സംശയം തനിക്കുണ്ട്. എല്ലാ മേഖലകളിലും ഒരു വേഗതക്കുറവ് തനിക്കും തോന്നുന്നുണ്ടെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.
ഭരണമാറ്റത്തിനായി കര്‍ണാടകയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ ബി.ജെപി നടത്തിയ നീക്കം രഹസ്യമായാണ് നടത്തിയത്. എം.എല്‍.എമാര്‍ രാജി വച്ചപ്പോഴാണ് സര്‍ക്കാരും മാധ്യമങ്ങളും കാര്യങ്ങള്‍ അറിഞ്ഞത്. അത് ബി.ജെ.പിയുടെ വിജയമാണ്. എന്നാല്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഭരണവുമായി ഇതു താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടെ കഴിഞ്ഞ നാലു മാസമായി നടക്കുന്ന എല്ലാ ചര്‍ച്ചകളും പരസ്യമാവുന്നുവെന്നും പി.കെ രാഗേഷ് പറഞ്ഞു. ഇപ്പോള്‍ മറ്റ് സാഹചര്യമില്ലെന്നും തന്റെ നിരുപാധിക പിന്തുണയുമായി മുന്നോട്ടു പോകുമെന്നും മറിച്ച് ഒരു സാഹചര്യം വന്നാല്‍ അപ്പോള്‍ തീരുമാനമെടുക്കുമെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.