എല്‍ഡിഎഫ് അവിശ്വാസപ്രമേയം പാസായില്ല: കണ്ണൂരിൽ ഡെപ്യൂട്ടി മേയര്‍ സ്ഥാനംനിലനിര്‍ത്തി പികെ രാഗേഷ്
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ക്കെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. എല്‍ഡിഎഫ് അംഗങ്ങളായ 26 പേരും വോട്ട് രേഖപ്പെടുത്തിയെങ്കിലും 55 അംഗങ്ങളുള്ള കൗണ്‍സിലില്‍ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ പ്രമേയം പരാജയപ്പെടുകയായിരുന്നു. യു.ഡി.എഫ് വിട്ടുനിന്ന തെരഞ്ഞെടുപ്പില്‍ അവിശ്വാസം പാസാകാനുള്ള 28 വോട്ട് ലഭിക്കാത്തതോടെ യോഗത്തില്‍ അധ്യക്ഷനായ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് നടപടിക്രമങ്ങള്‍ അവസാനിപ്പിച്ച് അവിശ്വാസം പരാജയപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.
പാലാ ഉപതിരഞ്ഞെടുപ്പ്: എൻ ഹരി എൻഡിഎ സ്ഥാനാർത്ഥി, ബിജെപിക്ക് വിജയപ്രതീക്ഷയെന്ന്!!
തിങ്കളാഴ്ച്ച രാവിലെ 9.30 ഓടെയാണ് കലക്ടറുടെ അധ്യക്ഷതയില്‍ വോട്ടെടുപ്പ് നടന്നത്. എല്‍.ഡി.എഫ് അംഗങ്ങളെല്ലാം നേരത്തെ ഹാളിനകത്തെത്തിയെങ്കിലും നേരത്തെ പ്രഖ്യാപിച്ചതു പോലെ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ് ഉള്‍പ്പെടെ യു.ഡി.എഫ് ബഹിഷ്‌കരിക്കുകയായിരുന്നു. ഈ മാസം നാലിന് മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്‍.ഡി.എഫ് ഡെപ്യൂട്ടി മേയര്‍ക്കെതിരേ അവിശ്വാസം കൊണ്ടുവന്നത്. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ പി.കെ രാഗേഷിനെ ഒപ്പം ചേര്‍ത്ത് യു.ഡി.എഫ് ഭരണത്തില്‍ കാലുറപ്പിക്കുകയായിരുന്നു. അവിശ്വാസം കൊണ്ടുവരാനുള്ള യോഗത്തില്‍ നിന്നും യു.ഡി.എഫ് അംഗങ്ങള്‍ വിട്ടു നിന്നതോടെ പി.കെ രാഗേഷ് തന്നെയായിരിക്കും ഇനിയുള്ള ഭരണത്തില്‍ ഡെപ്യൂട്ടി മേയറായി തുടരുക.
28 അംഗങ്ങളുള്ള യു.ഡി.എഫില്‍ നിന്നും പി.കെ രാഗേഷിനെരായി ആരെങ്കിലും വോട്ടു ചെയ്യുമെന്ന പ്രതീക്ഷയോടെയാണ് എല്‍.ഡി.എഫ് എത്തിയത്. എന്നാല്‍ മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മിലുള്ള അസ്വാരസ്യങ്ങളും കോണ്‍ഗ്രസിലെ ഗ്രൂപ്പിസവും മാറ്റിവെച്ച് യു.ഡി.എഫ് ഈ കാര്യത്തില്‍ ഒറ്റക്കെട്ടോടെ നിലപാടെടുത്തപ്പോള്‍ മേയറും ഡെപ്യൂട്ടി മേയറും ഇപ്പോള്‍ കൈപ്പിടിയിലായി. ഡെപ്യൂട്ടി മേയര്‍ക്ക് കോര്‍പറേഷന്‍ കോമ്പൗണ്ടില്‍ വന്‍ സ്വീകരണം നല്‍കി. എന്‍.ആര്‍.ഐ കണ്ണൂര്‍ ഡെവലെപ്‌മെന്റ് ഫോറം ആണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും കണ്ണൂര്‍ കോര്‍പറേഷന്‍ വളപ്പില്‍ ചെണ്ടമേളത്തോടെ സ്വീകരണമൊരുക്കിയത്.