പികെ രാഗേഷ് ഉള്‍പ്പെടെ മൂന്നുപേരെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു; സുധാകരനെ അനുനയിപ്പിച്ചത് പാച്ചേനി
കണ്ണൂര്‍: കെ സുധാകരനുമായുള്ള അഭിപ്രായവ്യത്യാസത്തിനു ശേഷം കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയ കണ്ണൂര്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെയും കൂട്ടരെയും പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിന് അച്ചടക്ക നടപടിയെടുത്ത് പുറത്താക്കിയ പി കെ രാഗേഷ്, എം വി പ്രദീപ്കുമാര്‍, കായക്കല്‍ രാഹുല്‍ എന്നിവര്‍ക്കെതിരേയുള്ള അച്ചടക്ക നടപടി റദ്ദാക്കി പാര്‍ട്ടിയില്‍ തിരിച്ചെടുത്തതായി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.
മോദി-ഷി ജിൻപിങ് ഉച്ചകോടി; ഒന്നാം ദിനത്തിൽ വ്യാപാര ബന്ധവും ഭീകരവാദവും ചർച്ചയായി
കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ് പികെ രാഗേഷ് ഐക്യജനാധിപത്യ സംരക്ഷണ സമിതി രൂപീകരിച്ച് വിവിധ ഡിവിഷനുകളില്‍ യുഡിഎഫിനു റിബലായി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നു. പഞ്ഞിക്കയില്‍ ഡിവിഷനില്‍ നിന്നു മത്സരിച്ച രാഗേഷ് യുഡിഎഫ് സ്ഥാനാര്‍ഥിയെയാണ് പരാജയപ്പെടുത്തിയിരുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യനിലയായിരുന്നു. രാഗേഷിന്റെ പിന്തുണയില്‍ കോര്‍പറേഷനില്‍ ഇടതുപക്ഷം അധികാരത്തിലെത്തിയതോടെ അദ്ദേഹത്തെയും കൂട്ടരെയും കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കുകയായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെയാണു രാഗേഷിനെ പാര്‍ട്ടിയിലേക്കു തിരിച്ചെത്തിക്കാന്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിനു രാഗേഷ് പിന്തുണ നല്‍കിയതോടെ ഇടതുഭരണം വീണു. രാഗേഷിനെതിരേ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസം പാസായതുമില്ല. നേരത്തെ കോണ്‍ഗ്രസില്‍ സുധാകരന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന രാഗേഷ് പിന്നീട് സുധാകരനുമായി തെറ്റിപിരിയുകയായിരുന്നു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നടത്തിയ ഇടപെടലുകളാണ് പികെ രാഗേഷിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ വീണ്ടും പാര്‍ട്ടിയിലേക്ക് എത്തിച്ചത്.