പി.കെ ശ്യാമളയ്ക്ക് പകരക്കാരിക്കാരിയായി: മുപ്പതിന് ചേരുന്ന ജില്ലാകമ്മിറ്റി രാജി എഴുതിവാങ്ങും
കണ്ണൂർ: ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ ശ്യാമളയെ തല്‍സ്ഥാനത്തു നിന്നും മാറ്റാന്‍ സി.പി. എമ്മില്‍ ധാരണയായി. ശ്യാമള ഇനിയും തുടര്‍ന്നാല്‍ പാര്‍ട്ടി ഗുരുതരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്ന തളിപ്പറമ്പ് ഏരിയാകമ്മിറ്റിയുടെ അഭിപ്രായം പരിഗണിച്ചാണ് നടപടി. ഏരിയാകമ്മിറ്റിക്കു കീഴിലെ ആന്തൂര്‍, ബക്കളം, കോടാലൂര്‍, മൊറാഴ ലോക്കല്‍ കമ്മിറ്റിയോഗങ്ങളില്‍ അതിരൂക്ഷമായ വിമശനമാണ് പി.കെ ശ്യാമള നേരിടേണ്ടി വന്നത്.
പി.കെ ശ്യാമളയുടെ നാടുകൂടിയാണ് മൊറാഴ. ശ്യാമളയ്ക്കു പുറമേ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ രാജികൂടി ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി. എം ജില്ലാകമ്മിറ്റിയംഗം പി.പി ശ്രീനിവാസന്റെ ഭാര്യ കെ.പി ശ്യാമളയാണ് പാര്‍ട്ടിയുടെ പരിഗണനയിലുള്ളത്. ഇവര്‍ ആദ്യമായാണ് നഗരസഭാ കൗണ്‍സിലറായത്. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പി പി ഉഷയുടെയും പേര്‍ പരിഗണിക്കുന്നുണ്ട്. പി പി ഉഷയ്ക്ക് നേരത്തെ തളിപ്പറമ്പ് നഗരസഭയില്‍ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണായി പ്രവര്‍ത്തിച്ച പരിചയമുണ്ട്.കോടലൂര്‍ ലോക്കല്‍കമ്മിറ്റിയംഗം കൂടിയാണ്. എതിരില്ലാതെയാണ് ഇവര്‍ നഗരസഭാ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
വരുന്ന മുപ്പതിന് ചേരുന്ന ജില്ലാകമ്മിറ്റിയോഗത്തിലാണ് പി.കെ ശ്യാമളയുടെ രാജി സ്വീകരിക്കുകയെന്നറിയുന്നു.തളിപ്പറമ്പ് ഏരിയക്കു കീഴിലെ പാര്‍ട്ടി ബ്രാഞ്ച് ഘടകങ്ങളില്‍ ഇതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകള്‍ നല്‍കികഴിഞ്ഞു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈ യോഗത്തില്‍ പങ്കെടുക്കും. ശ്യാമളയെ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ മുഴുവന്‍ പരിശോധിച്ചതിനു ശേഷമാണ് മുഖം രക്ഷിക്കാനായി ഉന്നത നേതാവായ എം.വി ഗോവിന്ദന്റെ ഭാര്യകൂടിയായ ഇവരെ ഒഴിവാക്കാന്‍ ജില്ലാകമ്മിറ്റി തീരുമാനിച്ചത്. ഇതോടെ താല്‍ക്കാലികമായി പ്രതിസന്ധിക്കു പരിഹാരമാവുമെന്നു കരുതുന്നു.