ധർമ്മശാലയിൽ പ്ളൈവുഡ് ഫാക്ടറി കത്തി ചാമ്പലായി: നാലുകോടിയുടെ നഷ്ടം
തളിപ്പറമ്പ്: കണ്ണൂർ ജില്ലയിൽ വീണ്ടും വൻ തീപിടിത്തം' പ്ളൈവുഡ് നിർമ്മാണഫാക്ടറി കത്തിച്ചാമ്പലായി. ധർമ്മശാലയിലെ പ്ലൈവുഡ് നിര്‍മ്മാണശാലയാണ് വൻ തീപിടിത്തത്തിൽ കത്തി നശിച്ചത്.വെള്ളിയാഴ്ച്ച രാത്രി 11 മണിക്ക് തുടങ്ങിയ തീപിടുത്തം ശനിയാഴ്ച്ച രാവിലെ ആറരരയോടെയാണ് നിയന്ത്രണവിധേയമായത്.
ധര്‍മ്മശാലയിലെ അഫ്ര പ്ലൈവുഡ് കമ്പനിയാണ് പൂര്‍ണമായി കത്തിനശിച്ചത്. കണ്ണൂര്‍, തളിപ്പറമ്പ്, പയ്യന്നൂര്‍, പെരിങ്ങോം എന്നിവിടങ്ങളില്‍ നിന്നായി പത്ത് യൂണിറ്റിലേറെ അഗ്നിശമനസേനകള്‍ സ്ഥലത്തെത്തിയാണ് തീ മറ്റിടങ്ങളിലേക്ക് പടരുന്നത് തടഞ്ഞത്. കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സ് നൽകുന്ന സൂചന പറശിനിക്കടവ് സ്‌നേക്ക് പാര്‍ക്കിന് സമീപത്തെ ഫാക്ടറി പൂര്‍ണമായും നശിച്ചിട്ടുണ്ട്. തീപിടുത്തത്തില്‍ ദുരൂഹത ഏറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെങ്കില്‍ സാധാരണ ഒരു ഭാഗത്തുനിന്ന് മാത്രം തീപിടിക്കേണ്ടിയിരുന്നതാണെങ്കിലും ഇത് എല്ലാ ഭാഗത്തുനിന്നും പടര്‍ന്ന് കയറിയ തീ നിമിഷങ്ങള്‍കൊണ്ട് ഫാക്ടറി ഒന്നാകെ വിഴുങ്ങുകയായിരുന്നു. നാട്ടുകാരും അഗ്നിശമനസേനയും എത്തുന്നതിന് മുമ്പായിതന്നെ ഏതാണ്ട് പൂര്‍ണമായും തീ പടര്‍ന്നിരുന്നു.
വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. തളിപ്പറമ്പ് സ്വദേശി അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഡൈ ചേമ്പറില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് വിവരം. പ്ലൈവുഡ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ടണ്‍കണക്കിന് അസംസ്‌കൃത വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നു. ഇതൊന്നാകെ തീപിടിച്ചതിനാല്‍ വളരെ പെട്ടെന്നുതന്നെ ഫാക്ടറി മുഴുവന്‍ തീയാളി പടരുകയായിരുന്നു. നഷ്ടം കണക്കാക്കിയിട്ടില്ലെങ്കിലും നാല് കോടിക്ക് മുകളില്‍ വരുമെന്നാണ് അഗ്നിശമനസേനയുടെ പ്രാഥമിക കണക്ക്. വിവരമറിഞ്ഞ് പ്ലൈവുഡ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ടി.പി.നാരായണന്‍, കെ.എസ്.ഐ.എസ്. പ്രസിഡന്റ് ഒ.മൂസാന്‍കുട്ടി എന്നിവര്‍ സ്ഥലം സന്ദർശിച്ചു പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.കഴിഞ്ഞ ദിവസം കണ്ണൂർ റെയിൽവെ സ്റ്റേഷൻ ട്രാക്കിന് സമീപവും ആറളം വനമേഖലയിലും തീ പിടിത്തമുണ്ടായിരുന്നു.












Click it and Unblock the Notifications