ശിശുക്ഷേമ സമിതി ചെയർമാൻ പോക്സോ കുരുക്കിലേക്ക് : ഇരയായ പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിനൊരുങ്ങി പോലീസ്
തലശേരി: ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ണൂർ ജില്ലാ ചെയർമാനായ ഇഡി ജോസഫിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്ന് റിപ്പോർട്ട്. സാഹചര്യ തെളിവുകളും ഇരയായ പെൺകുട്ടിയുടെ മൊഴിയും ഇ.ഡിജോസഫിനെതിരാണെന്നാണ് പോലീസ് നൽകുന്ന സൂചന. അതു കൊണ്ടു തന്നെ ഉടൻ അറസ്റ്റു രേഖപ്പെടുത്തുമെന്നാണ് ലഭ്യമാകുന്ന വിവരം.
വീസാ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴ ഒടുക്കാതെ യുഎഇ വിടാം, അവസാന തിയതി ഡിസംബര്‍ 31
പോക്സോ കേസിൽ ഇരയായ പെൺകുട്ടിയോട് അശ്ളീല ഭാഷയിൽ സംസാരിച്ചുവെന്ന പരാതിയിലാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർമാൻ ഇ.ഡി. ജോസഫിനെതിരെയുള്ള കേസെടുത്തത്. കുട്ടി യുടെ രഹസ്യമൊഴിയെടുക്കുമ്പോൾ ഒരു വനിതാ കൗൺസിലറും ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്നുവെന്ന വാദമാണ് പെൺകുട്ടി പരാതി നൽകിയതോടെ ഇദ്ദേഹം ഉന്നയിച്ചത്. എന്നാൽ വനിതാ കൌൺസലർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
സംഭവം വിവാദമായതോടെ ബാലാവകാശ കമ്മിഷൻ ഇടപെട്ടതോടെയാണ് പരാതിക്ക് ചൂടുപിടിച്ചത്. ഇതോടെ സർക്കാർ നിയന്ത്രിതമായ ഇരു ഫോറങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് കാര്യങ്ങളെത്തിയിട്ടുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ണൂര്‍ ജില്ലാ ചെയര്‍മാനായ ഇ.ഡി ജോസഫിനെതിരേ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തത് അസാധാരണ സാഹചര്യമായാണ് നിയമ വൃത്തങ്ങൾ വിലയിരുത്തുന്നത്.
സ്വമേധേയ കേസെടുത്ത ബാലാവകാശ കമ്മീഷന്‍ പോലീസില്‍ നിന്നും സി.ഡബ്യൂ.സിയില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വിഷയം ബാലാവകാശ കമ്മീഷന്‍ ഫുള്‍ ബെഞ്ച് കൂടി തുടര്‍നടപടി ആലോചിക്കുമെന്ന് ചെയര്‍മാന്‍ മനോജ് കുമാര്‍ അറിയിച്ചു.
ജോസഫിനെ സി.ഡബ്ല്യു.സി ജില്ലാ ചെയര്‍മാന്‍ സ്ഥാനത്തുനിന്നു നീക്കാന്‍ സര്‍ക്കാരിനോട് ബാലാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അതേ സമയം ജോസഫിനെതിരെ തലശേരി പോലീസ് കഴിഞ്ഞ ദിവസം പോക്‌സോ ചുമത്തിയിരുന്നു. പോക്‌സോ കേസിലെ ഇരയെ കൗണ്‍സിലിംഗിനായി കൊണ്ടുവന്നപ്പോള്‍ ഇ ഡി ജോസഫ് മോശമായി സംസാരിച്ചുവെന്നാണ് കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴി.
പെണ്‍കുട്ടിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ജോസഫിനെതിരെ തലശേരി പോലീസ് കേസെടുത്തത്. കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ പരിഗണിക്കുകയും പ്രശ്‌നപരിഹാരം നിര്‍ദേശിക്കുകയും ചെയ്യേണ്ട ജില്ലാതലത്തിലെ അതോറിറ്റിയാണ് ശിശുക്ഷേമ സമിതി.
കഴിഞ്ഞ ഒക്ടോബര്‍ 21ന് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി തലശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു. ഈ സമിതിക്ക് മുമ്പാകെ കൗണ്‍സിംഗിന് ഹാജരായപ്പോള്‍ തന്നോട് ഇ.ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് മജിസ്‌ട്രേറ്റിനോട് 17 വയസ്സുകാരിയായ പെണ്‍കുട്ടി രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്നത്.
കേസ് പരിഗണിക്കുന്നതിനിടെ, മോശമായ രീതിയിലും തന്നെ പരിഹസിക്കുന്ന ഭാഷയിലുമാണ് സംസാരിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ കുടിയാന്‍മല പോലിസ് സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ കൗണ്‍സിലിംഗിനായാണ് ഈ പെണ്‍കുട്ടി എത്തിയത്. എന്നാല്‍ താന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ക്കൊപ്പം ഇരുന്നാണ് പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും, എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസ്സിലാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇ.ഡി ജോസഫ് വിശദീകരിക്കുന്നത്.
ഈ കേസിലെ പ്രതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടോയെന്നു ഇ.ഡി. ജോസഫ് ചോദിച്ചതെന്നാണ് സൂചന.പോക്സോ കേസുകളിൽ അന്വേഷണം നടത്തുമ്പോൾ ചില ചോദ്യങ്ങൾ തെറ്റിദ്ധരിക്കപ്പെടാറുണ്ടെന്നും തനിക്കെതിരെ നടക്കുന്നത് ഗൂഡാലോചനയാണെന്നും ഇഡി ജോസഫ് ചൂണ്ടിക്കാട്ടുന്നു.ഇത്തരം വിവാദങ്ങൾ സാധാരണ പോക്സോ കേസുകളിൽ നടത്താറുള്ള നിഷ്പക്ഷ അന്വേഷണങ്ങളെ വഴി തിരിച്ചു വിടാനെ സഹായകരമാവുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവത്തെ കുറിച്ച് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇ.ഡി. ജോസഫിനെതിരെ പൊലിസ് പോക്സോ കേസ് തലശേരി സി.ഐ സനൽ കുമാറാണ് അന്വേഷിച്ചു വരുന്നത്.