Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍: കേന്ദ്രമന്ത്രി വി മുരളീധരന് നിവേദനം നല്‍കി

മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോള്‍ പദവി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ടീം ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേണി കേന്ദ്രമന്ത്രി വി.മുരളീധരന് നിവേദനം നല്‍കി. വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ യാത്രക്കാരുടെ കൂട്ടായ്മയാണ് ടീം ഹിസ്റ്റോറിക്കല്‍. കഴിഞ്ഞ ഡിസംബറില്‍ ഡല്‍ഹിയിലെത്തിയ ഹിസ്റ്റോറിക്കല്‍ ഫ്‌ലൈറ്റ് ജേണി പ്രതിനിധിസംഘം വി മുരളീധരനുമായും വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. സ്മൃതി ഇറാനി, കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വ്യാഴാഴ്ച്ച വീണ്ടും വി.മുരളീധരനെ കണ്ടത്.

പോയിന്റ് ഓഫ് കോള്‍ പദവി വൈകുന്ന സാഹചര്യമാണെങ്കില്‍ ഗോവയിലെ മനോഹര്‍ വിമാനത്താവളത്തില്‍ ഒമാന്‍ എയറിന് സര്‍വീസുകള്‍ അനുവദിച്ച മാതൃകയില്‍ കണ്ണൂരില്‍ നിന്നു സര്‍വീസ് നടത്താന്‍ വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നു ഭാരവാഹികളായ ജയദേവ് മാല്‍ഗുഡി, എസ്.കെ.ഷംസീര്‍ എന്നിവര്‍ മന്ത്രിയോട് അഭ്യര്‍ഥിച്ചു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ എത്തിയ പാര്‍ലമെന്ററി സ്ഥിരം സമിതിക്കു മുന്നിലും വ്യോമയാന മന്ത്രാലയം ജോയിന്റ് സെക്രട്ടറി റുബിന അലിയുമായുള്ള കൂടിക്കാഴ്ചയിലും ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനിടെ കണ്ണൂര്‍ വിമാനത്താവളത്തിന് പോയന്റ് ഓഫ് കോള്‍ പദവി ലഭിക്കാത്ത വിഷയം നിയമസഭയില്‍ മണ്ഡലം എംഎല്‍എയായ കെകെ ശൈലജയും സബ്മിഷനായി ഉന്നയിച്ചു.

 kannur-airport

മലബാര്‍ പ്രദേശത്തെ വിദേശ ഇന്ത്യക്കാരുടെ യാത്രാ സൗകര്യങ്ങള്‍, ചരക്കുഗതാഗതം എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ടും ആധുനിക വ്യോമയാന മേഖലയോട് കിടപിടിക്കാനുതകുന്ന അടിസ്ഥാന സൗകര്യങ്ങളോടെ ഒരുക്കിയ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് 'പോയിന്റ് ഓഫ് കോള്‍' പദവി ലഭിക്കാത്തത് എയര്‍പോര്‍ട്ടിന്റെ വളര്‍ച്ചയെയും പ്രദേശത്തിന്റെ സാമ്പത്തിക വളര്‍ച്ചയെയും ബാധിക്കുന്നുവെന്ന് കെകെ ശൈലജ ചൂണ്ടിക്കാട്ടി.

കണ്ണൂര്‍ ജില്ലയ്ക്കും കാസര്‍ഗോഡ്, വയനാട്, കോഴിക്കോട്, ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കും പ്രയോജനകരമായ കണ്ണൂര്‍ എയര്‍പോര്‍ട്ട് കൂര്‍ഗ്, മൈസൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെ യാത്രക്കാരുടെ ബദല്‍ എയര്‍പോര്‍ട്ട് കൂടിയാണ്. എയര്‍പോര്‍ട്ടിന് 'പോയിന്റ് ഓഫ് കോള്‍' ലഭ്യമാകാത്തത് കാരണം ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലഭ്യതയനുസരിച്ചുള്ള ചരക്ക് നീക്കം നടത്തുന്നതിനും സാധ്യമാകുന്നില്ല. വിമാന കമ്പനികളുടെ എണ്ണം കുറവായത് കാരണം കണ്ണൂരില്‍ നിന്നുള്ള ടിക്കറ്റ് നിരക്കും കൂടുതലാണ്.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ കോഡ് - ഇ വിമാനങ്ങള്‍ക്ക് സര്‍വ്വീസ് നടത്താന്‍ വേണ്ട എല്ലാ സജ്ജീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഉണ്ട്. വ്യോമയാന രംഗത്ത് ആവശ്യമായ എം.ആര്‍.ഒ, എയ്‌റോ സിറ്റീസ്, ഏവിയേഷന്‍ അക്കാദമികള്‍ എന്നിവയ്ക്ക് ആവശ്യമായ ഭൂമിയും ലഭ്യമാണ്.എയര്‍പോര്‍ട്ടിന് 'പോയിന്റ് ഓഫ് കോള്‍' പദവി ലഭിക്കാന്‍ നിരവധി തവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

കൂടാതെ ഇക്കാര്യം മുഖ്യമന്ത്രി പ്രധാനമന്ത്രിയേയും കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രിയേയും നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 2023 സെപ്തംബര്‍ 7-ന് പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മിറ്റി എയര്‍പോര്‍ട്ട് സന്ദര്‍ശിച്ച് 'പോയിന്റ് ഓഫ് കോള്‍' പദവി ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

സമീപഭാവിയില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിന് 'പോയിന്റ് ഓഫ് കോള്‍' ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റണ്‍വെ എക്സ്റ്റന്‍ഷനുവേണ്ടി കീഴല്ലൂര്‍, കാനാട് മേഖലയില്‍ ഭൂമി എടുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തുന്നതാണെന്നും കെ.കെ ശൈലജ തന്റെ സബ്മിഷനില്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+