പുറത്തിറങ്ങി ചുറ്റിക്കറങ്ങിയ കൊവിഡ് ബാധിതനായ യുവാവിനെ പൊലീസ് പിടികൂടി കേസെടുത്തു
പയ്യന്നുർ: ക്വാറന്റൈനില്‍ കഴിയാതെ മാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി ചുറ്റിക്കറങ്ങിയ കോവിഡ് രോഗിക്കെതിരേ കേസെടുത്തു. കരിവെള്ളൂര്‍ വടക്കുമ്പാട്ടെ, ആദിത്യനെ(19)തിരെയാണ് പയ്യന്നൂര്‍ പോലീസ് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തത്.
ഈ മാസം 19ന് നടന്ന പരിശോധനയില്‍ കോവിഡ് പോസിറ്റീവായ ഇയാള്‍ ക്വാറന്റൈനില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തിയ പയ്യന്നൂര്‍ പോലീസ് കേസെടുക്കുകയായിരുന്നു.

ഇതിനു സമാനമായികോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫുട്‌ബോള്‍ കളിച്ചവര്‍ക്കെതിരേയും പൊലിസ് കേസെടുത്തിട്ടുണ്ട്. തൃക്കരിപ്പൂര്‍ ആലുംവളപ്പില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. സ്ഥലത്തെത്തിയ ചന്തേര ഇന്‍സ്‌പെക്ടര്‍ പി.നാരായണനെയും സംഘത്തെയും കണ്ട് കളിക്കാര്‍ കളിസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. കളിക്കാര്‍ ഉപേക്ഷിച്ചുപോയ ഫുട്‌ബോളും എട്ടോളം സൈക്കിളും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കളിക്കാര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് പിന്നീട് കേസെടുക്കുകയായിരുന്നു.
ഇതിനിടെ കണ്ണൂർ ജില്ലയില്‍ പുതുതായി 1072 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1037 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറുപേര്‍ക്കും വിദേശത്തു നിന്നെത്തിയ മൂന്നുപേര്‍ക്കും 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ശതമാനമാണ്.
ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് പോസിറ്റീവ് കേസുകള്‍ 182872 ആയി. ഇവരില്‍ 652 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 175138 ആയി. 1038 പേര്‍ കോവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4975 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളില്‍ 4149 പേര്‍ വീടുകളിലും ബാക്കി 826 പേര്‍ വിവിധ ആശുപത്രികളിലും സി.എഫ്.എല്‍.ടി.സികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 25541 പേരാണ്. ഇതില്‍ 24709 പേര്‍ വീടുകളിലും 832 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1470535 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1469712 എണ്ണത്തിന്റെ ഫലം വന്നു. 823 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടർ ടി.വി സുഭാഷ് അറിയിച്ചു.












Click it and Unblock the Notifications