യാത്രക്കാരനെ മർദ്ദിച്ചിട്ടില്ലെന്ന് എഎസ്ഐ; കേസ് പരിശോധിക്കാൻ പൊലീസ് കമ്മീഷണർ; ആര് അധികാരം നൽകി ?
യാത്രക്കാരനെ മർദ്ദിച്ചിട്ടില്ലെന്ന് എഎസ്ഐ; കേസ് പരിശോധിക്കാൻ പൊലീസ് കമ്മീഷണർ; ആര് അധികാരം നൽകി ?
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ യാത്രക്കാരനെ മർദ്ദിച്ച് സംഭവത്തിൽ പൊലീസുകാരന് തിരിച്ചടി കിട്ടിയേക്കും. നിലവിൽ വിശദീകരണവുമായി എഎസ്ഐ പ്രമോദ് രംഗത്തെത്തി. യാത്രക്കാരനെ ചവിട്ടിയിട്ടില്ലെന്നാണ് കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ എഎസ്ഐ പ്രമോദ് വ്യക്തമാക്കുന്നത്.
എന്നാൽ, മർദിച്ച സംഭവം പരിശോധിക്കാൻ സ്പെഷൽ ബ്രാഞ്ച് എ.സി.പിയെ ചുമതലപ്പെടുത്തിയതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ വ്യക്തമാക്കി. അതേ സമയം, യാത്രക്കാരനെ കൈയേറ്റം ചെയ്യാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചോദിച്ചു.
എഎസ്ഐ പ്രമോദിന്റെ വിശദീകരണം ഇപ്രകാരം;- യാത്രക്കാരനെ ചവിട്ടിയിട്ടില്ല. ടിക്കറ്റില്ലാത്തത് കൊണ്ട് യാത്രക്കാരനെ വടകര റെയിൽവേ സ്റ്റേഷനിൽ ഇറക്കി വിടുക മാത്രമാണ് ചെയ്തത്. ഇയാൾ ആരെന്ന് അറിയില്ല. കേസ് എടുത്തിട്ടില്ല. ടിക്കറ്റില്ലാതെ മദ്യപിച്ചാണ് ഇയാള്‍ ട്രെയിനില്‍ കയറിയത്. സ്ത്രീകളുള്ള സ്ലീപ്പര്‍ കംമ്പാര്‍ട്ട്മെന്‍റില്‍ ഇരുന്ന ഇയാളെ എഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് വടകര സ്റ്റേഷനെത്തിയപ്പോള്‍ അവിടെ ഇറക്കി വിട്ടു.

എന്നാൽ, സംഭവം പരിശോധിക്കാൻ സ്പെഷൽ ബ്രാഞ്ച് എ.സി.പിയെ ചുമതലപ്പെടുത്തിയതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ വ്യക്തമാക്കി. കേരള പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോകുന്ന ഉദ്യോഗസ്ഥരാണ് സർക്കാർ റെയിൽവേ പൊലീസിൽ ജോലി ചെയ്യുന്നത്. ചൈത്ര തെരേസ ജോണാണ് റെയിൽവേ പൊലീസ് എസ്.പി. യാത്രക്കാരുടെ സംരക്ഷണം കേരള റെയിൽവേ പൊലീസിനും റെയിൽവേയുടെ വസ്തുക്കളുടെ സംരക്ഷണം കേന്ദ്ര റെയിൽ സുരക്ഷാ സേനക്കുമാണെന്നും പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു.
അതേസമയം, ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തതിന് മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ ടി ടി ഇ പി.എം.കുഞ്ഞഹമ്മദിനോട് റെയിൽവേ വിശദീകരണം തേടി. മദ്യപൻ ശല്യം ചെയ്യുന്നതായി വനിതാ യാത്രക്കാർ പരാതി നൽകിയിരുന്നുവെന്ന് ടി ടി ഇ പറഞ്ഞു. വനിതാ യാത്രക്കാർ ആവശ്യപ്പെട്ടിട്ടും മാറി ഇരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മർദനമേറ്റ യാത്രക്കാരൻ ട്രെയിനിൽ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് പാലക്കാട് സബ് ഡിവിഷൽ ഡിവൈഎസ്പിയുടെ റിപ്പോർട്ട്. ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരനെ മാറ്റാൻ നിർദേശിച്ചത് ടിടിഇയാണ്. മർദിച്ചത് തെറ്റെന്നും ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് റെയിൽവേ എസ്പി ചൈത്രാ തെരേസാ ജോൺ പരിശോധിക്കുന്നു. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.
എന്നാൽ, കണ്ണൂരില്‍ ട്രെയിനില്‍ ടിക്കറ്റില്ലാത്തതിന്റെ പേരില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ യാത്രക്കാരനെ കൈയേറ്റം ചെയ്യാന്‍ പൊലീസിന് ആരാണ് അധികാരം നല്‍കിയതന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചോദിച്ചു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.. ന്യായീകരിക്കാന്‍ കഴിയുന്ന സംഭവമല്ല ഇതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ഉള്ളത് സമനില തെറ്റിയ പൊലീസാണ്. പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ എന്താണെന്ന് പോലും അവര്‍ക്ക് അറിയില്ലെന്നും സര്‍ക്കാര്‍ പൊലീസിനെ നിയന്ത്രിക്കുന്നില്ല് എന്നും കെ സുധാകരന്‍ പറഞ്ഞു. പൊലീസ് നടപടികള്‍ ക്രമസമാധാനം തകര്‍ക്കുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളത്. കേരളത്തില്‍ ലോക്കല്‍ സെക്രട്ടറിമാരെ വെച്ചാണ് പൊലീസിനെ ഭരിക്കുന്നത്. ആ ഭരണമാണ് പൊലീസിനെ വഴിതെറ്റിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ട്രെയിനിൽ സ്ലീപ്പർ കംമ്പാർട്ട്മെന്റിൽ നിലത്തിരിക്കുകയായിരുന്നു യാത്രക്കാരൻ. ഇയാളോട് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് ചോദിക്കുകയായിരുന്നു. എന്നാൽ, തനിക്ക് ടിക്കറ്റ് ഇല്ലെന്നും ജനറൽ ടിക്കറ്റ് മാത്രം കയ്യിൽ ഉണ്ടെന്നും സ്ലീപ്പർ ടിക്കറ്റ് ഇല്ലെന്നും യാത്രക്കാരൻ മറുപടി നൽകി.എന്നാൽ, കയ്യിലുള്ള തന്റെ ടിക്കറ്റ് എടുക്കാൻ പൊലീസ് ആവശ്യപ്പെട്ടു.
തുടർന്ന് ഇയാൾ ബാഗിൽ ടിക്കറ്റ് തിരഞ്ഞു. തിരയുന്നതിനിടെ പൊലീസുകാരൻ തന്റെ കാലിൽ ഇട്ടിരുന്ന ബൂട്ട് ഉപയോഗിച്ച് യാത്രക്കാരനെ ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തു. ഈ യാത്രക്കാരനെ തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തു എന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ വ്യക്തമാക്കി. ട്രെയിൻ മാവേലി എക്സ്പ്രസ് കണ്ണൂരിൽ നിന്ന് പുറപ്പെട്ട സമയത്താണ് യാത്രക്കാരന് എതിരെ മർദ്ദനം ഉണ്ടായത്.












Click it and Unblock the Notifications