അര്‍ബന്‍ ബാങ്കിന്റെ 65ലക്ഷം തട്ടിയ ഹാക്കര്‍മാരെ തേടി പൊലിസ് അന്വേഷണം തുടങ്ങി
കണ്ണൂര്‍: തളിപ്പറമ്പ് അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ അക്കൗണ്ടുകളില്‍ നിന്നും 65 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ഹാക്കര്‍മാരെ തേടി സൈബര്‍ പൊലിസ് അന്വേഷണം തുടങ്ങി. ഇടപാടുകാരുടെ ഉത്തരേന്ത്യന്‍ പേരുകളില്‍ സംശയം തോന്നിയതിനാല്‍ മാത്രമാണ് ഹാക്കര്‍മാരുടെ വന്‍ തട്ടിപ്പ് തലനാരിഴയ്ക്കു പൊളിഞ്ഞത്.
ജീപ്പില്‍നിന്ന് കുഞ്ഞ് തെറിച്ചുവീണ സംഭവം; മാതാപിതാക്കൾക്കെതിരെ കേസെടുത്തു!
നേത്രപാല്‍ സിങ്ങ്, രവികുമാര്‍, ടോഫല്‍ സിങ്ങ്, ആദിത്യ ട്രേഡേഴ്സ് ബഗ്ളു, സൂരജ് ഗുപ്ത, ഹന്‍സ് നേര് അന്‍സാരി, റൈലീഷ് കുമാര്‍, ഹരീന്ദ്രര്‍ റാവട്ട്, വാരിഫ്, പ്രയാണ്‍ ദേ എന്നീ ഉത്തരേന്ത്യന്‍ പേരുകളിലെ അക്കൗണ്ടുകളിലേക്ക് ഓണ്‍ലൈന്‍ വഴി പണം ട്രാന്‍സ്ഫറായതു കണ്ട് സംശയം തോന്നിയ ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജരുടെ ഇടപെടല്‍ കാരണമാണ് തളിപ്പറമ്പ് കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് വലിയ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഏഴിന് ആരംഭിച്ച തട്ടിപ്പാണ് തിങ്കളാഴ്ച രാവിലെ തിരിച്ചറിഞ്ഞത്.
5 ലക്ഷത്തില്‍ താഴെയുള്ള തുകകളാണ് 16 വ്യത്യസ്ത അക്കൗണ്ടുകളിലേക്ക് ഹാക്കര്‍മാര്‍ സമര്‍ത്ഥമായി മാറ്റിയത്. രാജസ്ഥാനിലും ഡല്‍ഹിയിലും ഒരേ പേരുകളില്‍ തുടങ്ങിയ അക്കൗണ്ടുകളിലേക്കാണ് ആദ്യം രാജസ്ഥാന് അക്കൗണ്ടിലെത്തിയ തുക ഉടന്‍ തന്നെ ഡല്‍ഹി അക്കൗണ്ടിലേക്ക് മാറ്റിയത്. എസ്.ബി.ഐ, കനറാ ബാങ്ക്, ഐ.ഡി.ബി.ഐ, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് തുടങ്ങിയ ബാങ്കുകളില്‍ ആരംഭിച്ച അക്കൗണ്ടുകളിലേക്കാണ് പണം പോയത്. 64, 41, 751 രൂപയാണ് അര്‍ബന്‍ ബാങ്കിന്റെ പേരില്‍ തളിപ്പറമ്പ് പനാമ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഐ.സി.ഐ ബാങ്കിന്റെ 11690580 നമ്പര്‍ കറന്റ് അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത്.
വിവരമറിഞ്ഞ് ബാങ്ക് അധികൃതര്‍ നടത്തിയ സന്ദര്‍ഭോചിതമായ ഇടപെടല്‍ മൂലം 15 ലക്ഷം രൂപയുടെ ഇടപാടുകള്‍ മരവിപ്പിച്ചു. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. നിഫ്റ്റ്, ആര്.ടി.ജി.എസ് ഇടപാടുകള്‍ നടത്തുന്നതിനായി അര്‍ബന്‍ ബാങ്കിന് തളിപ്പറമ്പ് ഐ.സി.ഐ.സി.ഐ ബാങ്കില്‍ കറന്റ് അക്കൗണ്ട് ഏര്‍പ്പെടുത്തിയിരുന്നു. ഈ അക്കൗണ്ടിന്റെ പാസ്വേര്ഡ് ഹാക്ക് ചെയ്താണ് 16 അക്കൗണ്ടുകളിലേക്ക് ഹാക്കര്‍മാര്‍ ആര്.ടി.ജി.എസ്നിഫ്റ്റ് വഴി അര്‍ബന്‍ ബാങ്കിന്റെ പണം മാറ്റിയത്.
അര്‍ബന്‍ ബാങ്ക് നല്കുന്ന അപേക്ഷയെന്ന വ്യാജേന ഹാക്കര്‍മാര്‍ നല്കിയ അക്കൗണ്ടുകളിലേക്ക് ഐ.സി.ഐ.സി.ഐ ബാങ്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍, അക്കൗണ്ടുടമകളുടെ വിചിത്രമായ പേരുകള്‍ ശ്രദ്ധയില്‍പെട്ട ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജര്‍ തളിപ്പറമ്പ് അര്‍ബന്‍ ബാങ്ക് ജനറല്‍ മാനേജര്‍ ഇ.ടി രാജീവനെ ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് ബാങ്ക് അധികൃതര്‍ വിവരം അറിയുന്നത്. ഇത്തരത്തില്‍ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സന്ദേശം നല്‍കിയില്ലെന്ന് അര്‍ബന്‍ ബാങ്ക് അധികൃതര്‍ പറഞ്ഞതോടെ ഐ.സി.ഐ.സി.ഐ ബാങ്ക് ഇടപാടുകള്‍ മരവിപ്പിച്ചു. തുടര്‍ന്ന് തളിപ്പറമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളുമായി ബന്ധപ്പെട്ട് അവരുടെ അക്കൗണ്ടിലേക്ക് പോയ പണം മരവിപ്പിച്ചതിനാല്‍ 15 ലക്ഷം രൂപ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞു.
രാജസ്ഥാനിലേയും ഡല്‍ഹിയിലേയും അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ മനസിലായി. ഉത്തരേന്ത്യയിലെ ചില ഹാക്കര്‍മാരോ അന്താരാഷ്ട്ര ബന്ധമുള്ള ഹാക്കര്‍മാരുടെ സംഘമോ ആയിരിക്കാം ഇതിന് പിന്നിലെന്നാണ് നിഗമനം. വിദേശ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫറായി പോയിട്ടുണ്ടോയെന്ന് സൈബര്‍ സെല്ലിന്റെ കൂടുതല്‍ അന്വേഷണങ്ങളില്‍ നിന്ന് മാത്രമേ വ്യക്തമാകുവെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ബാങ്ക് ജനറല്‍ മാനേജറുടെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കിന്റെ ഇടപാടുകള്‍ സമര്‍ത്ഥമായി നിരീക്ഷിച്ചാണ് ഹാക്കര്‍മാര്‍ യൂസര്‍ നെയിമും പാസ്വേഡും ഹാക്ക് ചെയ്തത്.