യുവതിയുടെ മൃതദേഹത്തില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ അടിച്ചുമാറ്റിയ പോലീസുകാരന് സസ്‌പെന്‍ഷന്‍
കണ്ണൂര്‍: മൃതദേഹത്തോടൊപ്പമുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ കവര്‍ന്നെന്ന പരാതിയില്‍ അന്വേഷണം നേരിടുന്ന പോലീസുകാരന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറെയാണ് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കൂടാളിയില്‍ ഒരു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്ത യുവതിയുടെ മൃതദേഹത്തിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഇയാള്‍ ഇന്‍ക്വസ്റ്റിനിടെ രേഖകളില്‍ കാണിക്കാതെ കൈവശം വച്ചുവെന്നാണ് പരാതി.
ചിദംബരം പൂർണ ആരോഗ്യവാനെന്ന് എയിംസ് റിപ്പോർട്ട്, ഇടക്കാല ജാമ്യഹർജി ദില്ലി ഹൈക്കോടതി തള്ളി
2018 ഒക്ടോബര്‍ നാലാം തീയതിയാണ് കൂടാളി ടൗണിനടുത്തെ പൂവത്തൂരിലെ ഇരുപതുകാരി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മട്ടന്നൂര്‍ എസ്ഐയായിരുന്ന ശിവന്‍ ചോടോത്തും സീനിയര്‍ സിവില്‍ പൊലിസറായ ആരോപണവിധേയനും ചേര്‍ന്നാണ് ഇന്‍ക്വസ്റ്റ് നടത്തിയത്. മൃതദേഹത്തില്‍ നിന്ന് ലഭിച്ച സാംസങ് ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ബന്ധുക്കളെ ഏല്‍പ്പിക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്തില്ല.
ഒരു വര്‍ഷം കഴിഞ്ഞിട്ടും ഫോണ്‍ തിരിച്ചുകിട്ടാതെ വന്നതോടെ യുവതിയുടെ പിതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് എസ്പിയുടെ നിര്‍ദ്ദേശപ്രകാരം ഇരിട്ടി എഎസ്പി ആനന്ദ്കുമാറിനാണ് അന്വേഷണ ചുമതല. എഎസ്പി അന്വേഷണം തുടങ്ങിയതോടെ ചൊവ്വാഴ്ച സിവില്‍ പൊലിസ് ഓഫിസര്‍ നാടകീയമായി ഫോണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചു മാപ്പുപറഞ്ഞ് തടിയൂരിയത്. എന്നാല്‍ അപ്പോഴെക്കും സോഷ്യല്‍മീഡിയയില്‍ സംഭവം വൈറലായി മാറിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ് പി അന്വേഷണത്തിന് ഉത്തരവിടുകയും നടപടിയെടുക്കുകയും ചെയ്തത്. ചക്കരക്കല്‍ പൊലിസ് സ്‌റ്റേഷനില്‍ ജനമൈത്രി പൊലിസിന്റെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണിദ്ദേഹം.