പി ജയരാജനെതിരെയുള്ള വധഭീഷണി: കത്തയച്ച വിലാസം വ്യാജമെന്ന് പോലീസ്, ജയരാജന്റെ സുരക്ഷ ശക്തമാക്കും!!
തലശേരി: സിപിഎം നേതാവ് പി ജയരാജനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കത്തിലെ വിലാസം വ്യാജമെന്ന് പോലീസ്. കണ്ണൂർ കക്കാട് സ്വദേശിയായ രവീന്ദ്രൻ അരയാൽത്തറയെന്ന വിലാസത്തിലാണ് കത്തെഴുതിയിട്ടുള്ളത്. എന്നാൽ കൂത്തുപറമ്പ് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു വിലാസം കണ്ടെത്താനായിട്ടില്ല. മാത്രമല്ല മനോജിനെയും ഷുക്കൂറിനെയും വധിച്ചതിന്റെ പ്രതികാരമായാണ് വധിക്കാൻ ഒരുങ്ങുന്നതെന്നാണ് ഭീഷണി. എന്നാൽ കൊല്ലപ്പെട്ടവരിൽ ഒരാൾ ആർഎസ്എസ് നേതാവും മറ്റൊരാൾ യൂത്ത് ലീഗ് പ്രവർത്തകനുമാണ് വ്യത്യസ്ത പാർട്ടിയിലുള്ളവർക്കായി ഒരാൾ പ്രതികാരം ചെയ്യുന്നതിന്റെ വൈരുധ്യവും പോലീസ് ചൂണ്ടി കാട്ടുന്നു.
കാട്ടാനയുടെ അടിയേറ്റ് വയോധികൻ മരിച്ചു: കണ്ണൂരിൽ നാലിടത്ത് വെള്ളിയാഴ്ച ഹർത്താൽ, 10 ലക്ഷം നഷ്ടപരിഹാരം
സ്വന്തം വിലാസം പുർണമായി അറിയിച്ചു കൊണ്ട് ഭീഷണിക്കത്ത് എഴുതിയത് നാടകമാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എങ്കിലും തപാലിലൂടെ വധിക്കുമെന്ന ഭീഷണിക്കത്ത് വന്ന പശ്ചാത്തലത്തിൽ സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന് അതീവ സുരക്ഷയേർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് തലശേരി ഡിവൈഎസ്പി കെ വി വേണുഗോപാൽ അറിയിച്ചു. പി ജയരാജന്റെ വാഹനത്തിന് ഇനി പോലീസ് അകമ്പടിയുണ്ടാകും. മാത്രമല്ല ഒരു ഗൺമാനെ കൂടി ജയരാജന്റെ സുരക്ഷയ്ക്കായി നിയോഗിക്കും. പാട്യത്തെ വീട്ടിലും കതിരൂർ പൊലിസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
സിപിഎം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിലേക്കാണ് വധിക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള കത്തയച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയാണ് പി ജയരാജൻ. 2010 മുതല്‍ 2019 വരെ കണ്ണൂർജില്ലാ സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തിന് വടക്കെ മലബാറിലെ പാർട്ടി അണികൾക്കിടയിൽ വന്‍ ജനപിന്തുണ നേടാനായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് പാര്‍ട്ടിക്കകത്ത് നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു.
2019-ല്‍ വടകരയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനോട് പരാജയപ്പെടുകയായിരുന്നു. വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെയാണ് ഇദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. മുന്‍ നിയമസഭാംഗം കൂടിയാണ് ജയരാജന്. 2001 മുതല്‍ 2006 വരെ നിയമസഭയില്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
മുന്‍പ് 1999 ആഗസ്റ്റ് 25-ന് തിരുവോണ നാളിൽ കിഴക്കേ കതിരൂരിലെ വീട്ടിൽ കയറി ഇദ്ദേഹത്തിന് നേരെ വധശ്രമം നടന്നിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി കോടതി ശിക്ഷിച്ചു. ഈ കേസിൽ ശിക്ഷിക്കപ്പെട്ട ആർ എസ് എസ് പ്രവർത്തകനായ ഇളന്തോട്ടത്തിൽ മനോജ് പിന്നീട് കൊല്ലപ്പെട്ടിരുന്നു. ജയരാജനോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും ഡിഫി നേതാവുമായ റഹീമിനുമെതിരെ ഭീഷണിയുയർന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി ഉയർന്ന സാഹചര്യത്തിൽ പിണറായിയിലുള്ള അദ്ദേഹത്തിന്റെ വീടിനും പിണറായി പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.