കണ്ണൂരിൽ നവജാത ശിശു വിൽപന വ്യാപകം: രണ്ടിടങ്ങളിൽ പോലീസ് കേസെടുത്തു
കണ്ണൂർ: കണ്ണൂർ ജില്ലയിലെ രണ്ടിടങ്ങളിൽ നിന്നും നവജാത ശിശുക്കളെ പണം കൊടുത്തു വാങ്ങിയ ദമ്പതികളിൽ നിന്നും പൊലിസും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും നടത്തിയ പരിശോധനയിൽ കുഞ്ഞുങ്ങളെ കണ്ടെത്തി മോചിപ്പിച്ചു. ഇരിക്കൂർ, പാനൂർ പോലീസ് സ്റ്റേഷൻ പരിധികളിലാണ് റെയ്ഡ് നടത്തിയത്. ഇരിക്കൂറിൽ പണം കൊടുത്ത് മൈസൂർ സ്വദേശികളായ ദമ്പതികളിൽ നിന്നും 2 വയസുള്ള പെൺകുട്ടിയെ വാങ്ങിയവരിൽ നിന്നുമാണ് കുഞ്ഞിനെ മോചിപ്പിച്ചത്. ഇവിടെ കുട്ടിയെ വാങ്ങിയ ദമ്പതികളടക്കം അഞ്ചു പേർക്കെതിരെ ഇരിക്കൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ വിവരമനുസരിച്ചാണ് പൊലിസ് ഇടപെട്ടത്. കുട്ടിയെ പട്ടുവത്തെ ശിശുഭവൻസംരക്ഷണയിലാക്കിയിട്ടുണ്ട്. ഇതിനു സമാനമായി പാനൂരിലും പെൺകുഞ്ഞിനെ തന്നെയാണ് മോചിപ്പിച്ചത്. ഒരു വയസ് പ്രായമുള്ള ചോരക്കുഞ്ഞിനെയാണ് മൈസൂരിലെ ഒരു ഇടനിലക്കാരൻ വഴി പാനൂരിലെ ദമ്പതികൾ പണം കൊടുത്തു വാങ്ങിയത്. ഏറെ കാലമായി കുട്ടികളില്ലാതെ മനോദു:ഖത്തിൽ കഴിയുകയായിരുന്നു ദമ്പതികൾ.
ഏജന്റുമാർ മുഖേനയാണ് ഇവർ മൈസൂരിൽ നിന്നും കുഞ്ഞിനെ വാങ്ങിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാനൂർ പോലീസ് അന്വേഷണമാരംഭിച്ചത്. ഒമ്പതികളെ ചോദ്യം ചെയ്തപ്പോഴാണ് ഇവർ പണം കൊടുത്ത് കുഞ്ഞിനെ വാങ്ങുകയായിരുന്നുവെന്ന് തെളിഞ്ഞത്.
ഇതിനെ തുടർന്നു ദമ്പതികൾക്കെതിരെ പാനുർ പൊലിസ് കേസെടുത്തിട്ടുണ്ട്. കണ്ണൂർ ജില്ലയിലുൾപ്പെടുന്ന വടക്കൻ കേരളത്തിൽ കുട്ടികളില്ലാത്ത ദമ്പതികൾക്ക് കുഞ്ഞുങ്ങളെ മൈസൂരിൽ നിന്നും കൊണ്ടുവന്ന് വന്ന വിലയ്ക്ക് വിൽപ്പന നടത്തുന്ന വൻ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലിസ് നൽകുന്ന സൂചന. കേരളത്തിൽ ദത്തെടുക്കൽ നിയമത്തിലെ നൂലാമാലകൾ കാരണമാണ് കുട്ടികളെ വാങ്ങുന്നതിനായി ദമ്പതികൾ പണം ചെലവഴിക്കുന്നത്.