കണ്ണൂരിൽ റോഡ് തടഞ്ഞ ഹർത്താൽ അനുകൂലികളായ വനിതകളെ പൊലിസ് ബലം പ്രയോഗിച്ചുനീക്കി
കണ്ണൂര്‍: പൗരത്വനിയമ ഭേദഗതിക്കെതിരെ കാല്‍ടെക്സ് ജംഗ്ഷന് സമീപം ഹര്‍ത്താല്‍ അനുകൂലികള്‍ റോഡ് ഉപരോധം നടത്തി. രാവിലെ എട്ടരയോടെ സ്ത്രീകള്‍ ഉള്‍പ്പെടെ 11 പേരാണ് വാഹനങ്ങള്‍ തടഞ്ഞ് ഉപരോധിച്ചത്. പോലീസ് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇവര്‍ തയ്യാറായില്ല. പുരുഷന്മാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും അറസ്റ്റിനു വഴങ്ങാതെ രണ്ടു സ്ത്രീകള്‍ റോഡില്‍ കിടന്നു പ്രതിഷേധിച്ചു. ഇവരെ ഏറെ സാഹസപ്പെട്ടാണ് പൊലിസ് ബലം പ്രയോഗിച്ചു നീക്കിയത്. ജനാധിപത്യ രീതിയിൽസമരം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും എന്‍.ആര്‍.സിക്കും പൗരത്വനിയമ ഭേദഗതിക്കെതിരെയും മുദ്രാവാക്യം വിളിച്ചു കൊണ്ടുമായിരുന്നു രണ്ട് സ്ത്രീകളും പ്രതിഷേധിച്ചത്.
രാജ്യം പ്രതിഷേധത്തില്‍ കത്തുന്നു; രാഹുല്‍ ഗാന്ധി വിദേശത്ത്!! ഔദ്യോഗിക യാത്രയെന്ന് വിശദീകരണം
പാപ്പിനിശേരി ചുങ്കത്ത് ദേശീയപാതയ്ക്കു നടുവില്‍ ടയര്‍ കത്തിച്ചുള്ള പ്രതിഷേധവും രാവിലെയുണ്ടായി. ജില്ലയില്‍ 45 പേര്‍ ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി കരുതല്‍ തടങ്കലിലായി. ഇവരിൽ ഏറെയും എസ്ഡിപിഐ പ്രവർത്തകരാണ്. ജില്ലയിലെ കടകള്‍ ഭൂരിപക്ഷവും അടഞ്ഞു കിടക്കുകയാണെങ്കിലും സ്വകാര്യ വാഹനങ്ങള്‍ യഥേഷ്ടം സര്‍വ്വീസ് നടത്തുന്നുണ്ട്. എന്നാൽ പെട്രോൾ പമ്പുകൾ അടഞ്ഞുകിടക്കുന്നത് ഇന്ധന ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്.
സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ലാത്തതിനാൽ വിദ്യാർത്ഥികൾ ഏറെയും സ്വകാര്യ വാഹനങ്ങളെയാണ് ആശയിക്കുന്നത്. സ്കൂൾ വാഹനങളും അധിക സർവിസ് നടത്തി.മട്ടന്നൂർ വിമാനതാവള റോഡിലെ എളം ബാറയിൽ കെഎസ്ആർടിസി ബസ് ഹർത്താലനുകൂലികൾ തടഞ്ഞു. ബസിനു നേരെ കല്ലേറുണ്ടായതായും പോലീസ് പറയുന്നു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി സമരക്കാരെ ബലം പ്രയോഗിച്ചു നീക്കി.
കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ദീർഘദൂര ബസുകൾ സർവിസ് നിർത്തിവെച്ചു. ഇതോടെ മലയോര മേഖലയിലെ യാത്രക്കാർ വലഞ്ഞു. കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വന്നിറങ്ങിയവരും സ്വകാര്യ വാഹനങ്ങളെയും ഓട്ടോറിക്ഷകളെയും ആശ്രയിക്കേണ്ടി വന്നു. തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി സംഘടനകൾ അറിയിച്ചിരുന്നുവെങ്കിലും ജില്ലയിലെ ചെറുനഗരങ്ങളിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. വിദ്യാലയങ്ങൾ അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്.