കൊവിഡ് നിരീക്ഷണത്തിൽ കഴിയവെ യുവാവ് ജീവനൊടുക്കിയ സംഭവം: മാനസിക സമ്മർദ്ദം കാരണമെന്ന് പോലീസ്!!
പയ്യന്നൂർ: കുഞ്ഞിമംഗലത്ത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന യുവാവ് ദുരുഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ പ്രവാസി യുവാവാണ് മരണമടഞ്ഞത് അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. യുവാവ് മാനസിക സമ്മർദ്ദം സഹിക്കാനാവാതെ സ്വയം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ നിഗമനം. ഈക്കാര്യം പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു. പോലീസ് അന്വേഷണത്തിന് പുറമേ ആരോഗ്യ വകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.നാരായൺ നായ്ക്കും ഇതു സംബന്ധിച്ച ഉത്തരവിട്ടിട്ടുണ്ട്.
കണ്ണൂരിൽ 207 പേർക്ക് കൊവിഡ്: 188 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ!! 13868 പേർ നിരീക്ഷണത്തിൽ!!
കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്ന വീട്ടിലാണ് പ്രവാസി യുവാവിനെ കഴുത്തു മുറിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിമംഗലം കണ്ടന്‍കുളങ്ങര തീരദേശ റോഡിലെ തൈവളപ്പില്‍ രവീന്ദ്രന്റെ മകന് ടി. വി.ശരത്തിനെ(30)യാണ് വീടിനകത്തെ ബാത്ത്റൂമില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുവൈറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്ന ശരത്ത് കഴിഞ്ഞ 28 നാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ക്വാറന്റൈനിൽ കഴിയുകയായിരുന്നു.
ശനിയാഴ്ച്ച രാവിലെ വീടിന് സമീപത്തെ ഷെഡില്‍ ഭക്ഷണവുമായെത്തിയ ബന്ധു ശരത്തിനെ വിളിച്ചിട്ടും പ്രതികരണമൊന്നുമില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ എട്ടോടെ വീടിനകത്തെ ബാത്ത്റൂമില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് കത്രിക പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അമ്മ: ശകുന്തള. സഹോദരൻ: ഷാരോൺ.
കുഞ്ഞിമംഗലം കുതിരുമ്മല്‍ സ്വദേശി തൈവളപ്പില്‍ ശരത്ത് കുഞ്ഞിമംഗലത്തെ ചെത്ത് തൊഴിലാളിയായ രവീന്ദ്രന്റെയും സംസ്ഥാന സഹകരണ ബാങ്ക് പെരുമ്പ ശാഖയിലെ കളക്ഷന്‍ ഏജന്റ് ശകുന്തളയുടെയും മകനാണ്. ശരത് കഴിഞ്ഞ 28നാണ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. വീടിനടുത്ത് തന്നെയുള്ള മറ്റൊരു വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ക്വാറന്റീന് ശനിയാഴ്ച്ച അവസാനിക്കാനിരിക്കെയായിരുന്നു ദാരുണമായ അന്ത്യം.