മകനെ പാറക്കെട്ടിലെറിഞ്ഞ് കൊന്ന ശരണ്യയെ പൂട്ടാൻ പഴുതടച്ച കുറ്റപത്രവുമായി പൊലിസ്
മകനെ പാറക്കെട്ടിലെറിഞ്ഞ് കൊന്ന ശരണ്യയെ പൂട്ടാൻ പഴുതടച്ച കുറ്റപത്രവുമായി പൊലിസ്
കണ്ണൂർ: കണ്ണൂർ സിറ്റി തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം പോലീസ് തയ്യാറാക്കി. നേരത്തെ ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കാമുകനു കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് ബന്ധമില്ലെന്നായിരുന്നു തുടക്കത്തിൽ പൊലീസിന്റെ വിശദീകരണം. എന്നാൽ പിന്നീട് ശാസ്ത്രീയ അന്വേഷണത്തിൽ കാര്യങ്ങൾ മാറി മറിഞ്ഞു. തുടർച്ചയായി രണ്ടു തവണ കാമുകൻ നിഥിനെ ചോദ്യം ചെയ്യുകയും ബംഗളൂരുവിൽ നിന്നും വിളിച്ചു വരുത്തി കൊലപാതക പ്രേരണാകുറ്റത്തിന് അറസ്റ്റു ചെയ്യുകയും ചെയ്തു. ഈ കേസിലെ രണ്ടാം പ്രതിയാണ് കണ്ണൂർ വാരം സ്വദേശിയായ നിഥിൻ.
കൊറോണയെ പൂട്ടാന്‍ രണ്ടും കല്‍പ്പിച്ച് തമിഴ്നാട്, 5 നഗരങ്ങള്‍ പൂര്‍ണമായും അടച്ചു, കര്‍ശന നിയന്ത്രണം
കുറ്റപത്രത്തിൽ പോലീസ് നിരത്തുന്ന തെളിവുകൾ ഇതൊക്കെയാണ്:
ഏറെ നാളായി കാമുകനുമായുണ്ടായിരുന്ന രഹസ്യബന്ധം വിവാഹത്തിലെത്തിക്കാൻ ശരണ്യ കണ്ടുപിടിച്ച വഴിയായിരുന്നു കുഞ്ഞിനെ ഇല്ലാതാക്കൽ. ഭർത്താവിൽനിന്ന് അകന്നു കഴിഞ്ഞിരുന്ന ശരണ്യ അന്ന് ഭർത്താവിനെ വിളിച്ചു വരുത്തിയത് നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നെന്നു പോലീസ് പറയുന്നു. എന്നാൽ ഭർത്താവു വീട്ടിലുള്ളപ്പോൾ കുഞ്ഞിനെ കൊലപ്പെടുത്തിയാൽ കുറ്റം ഭർത്താവിൽ കെട്ടിയേൽപ്പിക്കാമെന്നും ശരണ്യ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് ഭർത്താവു ഉറങ്ങുന്ന സമയം ആരുമറിയാതെ ശരണ്യ കുഞ്ഞിനെ കടലിൽ എറിഞ്ഞു കൊലപ്പെടുത്തിയത് എന്നും പോലീസ് പറയുന്നു.
കേസിൽ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളെല്ലാം ശരണ്യക്കെതിരെ പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ഇടയിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്. ശരണ്യ ഇപ്പോഴും റിമാൻഡിൽ തുടരുകയാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ കാമുകനെ പിടികൂടിയ പൊലീസ് പിന്നീട് ഇയാളെക്കൂടി പ്രതി ചേർക്കുകയായിരുന്നു. എന്നാൽ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകന് പങ്കില്ലെങ്കിലും കൊലയ്ക്കു കാരണം കാമുകനാണെന്നു പൊലീസ് കണ്ടെത്തുകയായിരുന്നു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്നത് വഴി ശരണ്യയ്ക്ക് ജാമ്യം ലഭിക്കാനുള്ള എല്ലാ വഴികളും അടക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നത്.
നാടിനെ നടുക്കിയ ഒന്നര വയസുകാരന്റെ കൊലപാതകത്തിനു പിന്നിൽ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് കാമുകൻ നിഥിൻ ആണെന്ന് പോലീസ് നേരത്തെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാൾ കൊല നടന്നതിന്റെ തലേ ദിവസം അർധരാത്രി ശരണ്യയെ കാണുന്നതിനായി തയ്യിലുള്ള ശരണ്യയുടെ വീട്ടിലെത്തിയിട്ടുണ്ടെന്നും ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്നും പോലീസിന് വ്യക്തമായി. കുഞ്ഞിനെ ഒഴിവാക്കിയാൽ താൻ നിന്നെ വിവാഹം ചെയ്യാമെന്ന് നിഥിൻ വാഗ്ദ്ധാനം ചെയ്തതായി ഇവർ തമ്മിൽ നടത്തിയ വീഡിയോ ചാറ്റിൽ നിന്നുമാണ് പോലീസിന് വ്യക്തമായത്.
എന്നാൽ കൊലപാതകം നടന്ന് പിറ്റേന്ന് പുലർച്ചെ തന്നെ പോലീസിന്റെ പിടിയിലായ ശരണ്യ ഭർത്താവ് പ്രണവാണ് കൊലപാതകത്തിന് പിന്നിലെന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രതയാണ് കാട്ടിയത്. പോലീസ് കസ്റ്റഡിയിലിരിക്കെ ശരണ്യയ്ക്ക് കാമുകനായ നിഥിന്റെ 17 കോളുകളാണ് വന്നത്. ഇരുവരുടെയും ഫോൺ കോളുകൾ പോലീസ് അവരറിയാതെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മാത്രമല്ല സിറ്റി തയ്യിൽ ഭാഗത്ത് നിഥിനോട് സാദൃശ്യമുള്ള യുവാവിനെ കണ്ടുവെന്ന നാട്ടുകാരുടെ മൊഴിയും കേസിൽ നിർണായകമായി. കാമുകനായ നിഥിൻ ശരണ്യയുടെ ആഭരണങ്ങൾ വാങ്ങി ബാങ്കിൽ പണയം വെച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ രേഖകൾ നിഥിന്റെ വലിയന്നൂരിലുള്ള വീട്ടിൽ വച്ച് പോലീസ് തെരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്. കൊലപാതക പ്രേരണാകുറ്റത്തിനാണ് നിഥിനെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.