രാഷ്ട്രപതി നവംബർ 24ന് കണ്ണൂരിൽ: സുരക്ഷ ശക്തമാക്കി പോലീസ്, സന്ദർശനം ഏഴിമല നാവിക അക്കാദമിയിൽ!!
കണ്ണൂര്‍: കണ്ണൂരിൽ രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് പോലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. ഈമാസം 24 നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കണ്ണൂരിലെത്തുന്നത്. ഏഴിമല നാവിക അക്കാദമിയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. കേരളത്തില്‍ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്ന പശ്ചാത്തലം കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് കണ്ണൂരില്‍ രാഷ്ട്രപതിക്കായി ഒരുക്കുന്നത്.
സിസിടിവി ക്യാമറ, മൊബൈൽ ജാമർ.... പിഎസ്സി പരീക്ഷാ ക്രമക്കേട് തടയാൻ ശുപാർശകളുമായി ക്രൈം ബ്രാഞ്ച്
7000 ഓളം പോലീസുകാരെ സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തില്‍ 24ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രത്യേക വിമാനത്തില്‍ എത്തിച്ചേരുന്ന രാഷ്ട്രപതി തുടര്‍ന്ന് ഹെലിക്കോപ്റ്റര്‍ മാര്‍ഗ്ഗം ഏഴിമലയിലേക്ക് തിരിക്കും. മട്ടന്നൂര്‍ വായന്തോട് മുതല്‍ ഏഴിമല നാവിക അക്കാദമി വരെ ഇതിന്റെ ഭാഗമായി സുരക്ഷയുണ്ടാകും. 20 എസ് പി മാരും 50 ഡിവൈഎസ്പിമാരും സുരക്ഷാ ചുമതലയ്ക്ക് നേതൃത്വം നല്‍കും.
100 സി ഐമാരും 300 എസ് ഐമാരും സുരക്ഷയ്ക്കുണ്ടാകും. ഇതിന് പുറമെ സിവില്‍ പോലീസ് ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായി അണിനിരക്കും. ജില്ല അക്ഷരാര്‍ത്ഥത്തില്‍ 24നും 25നും പോലീസ് വലയത്തില്‍ തന്നെയായിരിക്കും. രാഷ്ട്രപതിക്ക് പുറമെ മറ്റ് വിശിഷ്ട വ്യക്തികള്‍ കൂടിചടങ്ങില്‍ പങ്കെടുക്കും. ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നിവരടക്കം ഏഴിമലയിലെത്തും. രണ്ട് ദിവസം മുൻപ് തന്നെ രാഷ്ട്രപതി വരുന്നത് പ്രമാണിച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്. റോഡുകളിലെ കുഴിയടക്കലും അറ്റകുറ്റപ്പണികളും യുദ്ധകാലാടിസ്ഥാനത്തിലാണ് ഒരുക്കുന്നത്. ഇന്ത്യൻ രാഷ്ട്രപതിയായതിനു ശേഷം രാംനാഥ് കോവിന്ദ് ആദ്യമായാണ് കണ്ണൂർ സന്ദർശിക്കുന്നത്.