പാലത്തായി പീഢനക്കേസ്: കുറ്റം സമ്മതിക്കാതെ പ്രതി, ശാസ്ത്രീയ അന്വേഷണത്തിന്റെ പുതുവഴി തേടി പോലീസ്!!
കണ്ണൂർ: പാനൂർ പാലത്തായി പീഢനക്കേസിലെ പ്രതി പത്മരാജനെ തലശേരി കോടതി റിമാൻഡ് ചെയ്തു. പ്രതിയെ തലശേരി സബ്ജയിലിലേക്ക് അയച്ചു. ചോദ്യം ചെയ്യലിൽ പ്രതി ഇനിയും കുറ്റം സമ്മതിച്ചിട്ടില്ലെന്നും കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി കോടതിയിൽ വിടുതൽ ഹർജി നൽകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനിടെ അധ്യാപക പരിഷത്ത് നേതാവിനെതിരെ ചുമത്തിയ പോക്സോ കേസ് കെട്ടിച്ചമച്ചതാണെന്ന നിലപാടിൽ നിന്നും ബിജെപി നേതൃത്വം പുറകോട്ട് പോയത് ചർച്ചയായിട്ടുണ്ട്. പ്രതിയെ സംരക്ഷിക്കാൻ ബിജെപി ദേശീയ നിർവാഹക സമിതിയംഗം വരെ കൂട്ടുനിന്നുവെന്ന സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പ്രസ്താവനയാണ് ബിജെപി നേതൃത്വത്തെ പുറകോട്ടടുപ്പിച്ചത്.

ചുമതലകളിൽ നിന്ന് നീക്കി
എംവി ജയരാജന്റെ പ്രസ്താവന പുറത്തുവന്നതിന് ശേഷം ബിജെപി തൃപങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജനെതിരെയുള്ള പീഢന ആരോപണവുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ നിരപാരാധിത്വം തെളിയിക്കുന്നതു വരെ പാർട്ടിയുടെ ചുമതലകളിൽ നിന്നു അദ്ദേഹത്തെ മാറ്റി നിർത്തിയതായി ബിജെപി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് അഡ്വ.ഷിജി ലാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. പാലത്തായി സ്കൂളിലെ അദ്ധ്യാപകനായ പത്മരാജനെതിരായുള്ള പീഢന കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗവുമാണെന്നാണ് ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി നേരത്തെ ഉന്നയിച്ച ആരോപണം.

ആരോപണങ്ങൾ ഇങ്ങനെ
പൗരത്വ ബില്ലിനെ അനുകൂലിച്ചതിന്റെ പേരിൽ ഈ അദ്ധ്യാപകനെതിരെ നാട്ടിൽ പ്രവർത്തിക്കുന്ന ഒരു മത തീവ്രവാദ സംഘടന പരസ്യമായി വധ ഭീഷണി അടക്കം മുഴക്കിയിരിക്കുന്നു. അതു വിലപ്പോവാതെ വന്നപ്പോഴാണ് പീഢനമെന്ന വ്യാജ ആരോപണവുമായി ഇതേ സംഘടനകൾ രംഗത്തുവന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചിരുന്നു. കടവത്തൂർ മേഖലയിൽ മതപരമായ ചേരിതിരിവു സ്രഷ്ടിച്ചു സാമൂദായിക സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന തീവ്രവാദ സംഘടനങ്ങൾക്കു മുന്നിൽ മുട്ടുമടക്കി കൊണ്ടാണ് പോലീസ് കള്ള കേസ് എടുത്ത് അദ്ധ്യാപകനെ അറസ്റ്റു ചെയ്തത്. ചില ന്യൂനപക്ഷ സംഘടനങ്ങളെ പ്രീണിപ്പിക്കാനും, പ്രീതിപ്പെടുത്താനും വേണ്ടിയാണ് കോൺഗ്രസ്സും സിപിഎമ്മും നിരപരാധിയായ അധ്യാപകനെ കള്ളകേസ്സിൽ കുടുക്കാൻ പോലീസിന് മേൽ സമ്മർദ്ധം ചെലുത്തിയത്.

നിയമപോരാട്ടത്തിന് ബിജെപി
സംഭവത്തെ കുറിച്ച് നീതിപൂർവ്വവും നിഷ്പക്ഷമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി യും, അധ്യാപകന്റെ ബന്ധുക്കളും ജില്ലാ പോലീസ് മേധാവിയെ നേരിൽ കണ്ടു നിവേദനം, സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഏകപക്ഷീയമായ അന്വേഷണം നടത്തി, നിരപരാധിയായ അധ്യാപകനെ കള്ള കേസ്സിൽ കുടുക്കി അറസ്റ്റു ചെയ്യാനാണ് പോലീസ് ശ്രമിച്ചത്. അധാർമ്മികവും, നിയമ വിരുദ്ധവുമായ പോലീസ് നടപടിയിൽ ബിജെപി ക്ക് ശക്തമായി പ്രതിഷേധവുമുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനും, യഥാർത്ഥ പ്രതിയെ നിയമത്തിന്റെ മുന്നിൽ ഹാജരാക്കി വിദ്യാർത്ഥിനിക്കു നീതി ലഭിക്കാനും ഉന്നതതല പുനരന്വേഷണവും വേണമെന്നും ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി നിയമ പോരാട്ടം നടത്തുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ഇതിനിടെ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബുധനാഴ്ച്ച വൈകുന്നേരം മൂന്നിന് പോലീസ് പിടികൂടിയ അധ്യാപകനെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ഒരു മാസക്കാലം പാനൂർ മേഖലയിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്.

ഇരകൾ വേറെയും?
നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ‌്റ്റിലായ അധ്യാപകനായ ബിജെപി നേതാവ‌് പത്മരാജൻ കൂടുതല്‍ കുട്ടികളെ ഉപദ്രവിച്ചതായി വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹപാഠിയും ഇത് സംബന്ധിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. നിരന്തരം ശുചിമുറിയിൽ കൊണ്ടുപോയി പപ്പൻമാഷ‌് ഓളെ ഉപദ്രവിച്ചു. ഒരു ദിവസം കരഞ്ഞുകൊണ്ടാണ‌് വന്നത‌്. മറ്റു കുട്ടികളോടും മോശമായി മാഷ‌് പെരുമാറാറുണ്ട‌്. മാഷെ പേടിച്ചാ ഓള‌് സ‌്കൂളിൽ വരാതിരുന്നത‌്. പുറത്തു പറഞ്ഞാൽ ഉമ്മയുടെയും ജീവൻ അപകടത്തിലാകുമെന്ന‌് ഭയന്നിരുന്നു. ഓള‌് വല്ലാത്ത പേടിയിലായിരുന്നു. എൽഎസ‌്എസ‌് ക്ലാസെന്ന‌് പറഞ്ഞ‌് അവധിദിവസം സ‌്കൂളിലേക്ക‌് വിളിപ്പിച്ചു. ഓളാകെ പേടിച്ചുപോയി'' സഹപാഠിയായ പെൺകുട്ടി പറഞ്ഞു. പരാതിയിലും മട്ടന്നൂർ മജിസ‌്ട്രേട്ടിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയിലും ഈ സംഭവമെല്ലാം പീഡനത്തിനിരയായ പെൺകുട്ടിയും തുറന്നുപറഞ്ഞിട്ടുണ്ട‌്. നേരത്തെ അഞ്ചു വർഷം മുൻപ് പത്മരാജൻ കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുന്നുവെന്നാരോപിച്ച് ഒരു കുട്ടിയുടെ രക്ഷിതാക്കൾ മാനേജ്മെന്റിൽ പരാതി നൽകിയിരുന്നു. അന്ന് മാനേജ്മെന്റ് കമ്മിറ്റി ഇയാളെ താക്കീതു ചെയ്യുകയും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കരുതെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.

അറസ്റ്റ് നിർണായകം
ബിജെപി കേന്ദ്രങ്ങളിൽ നിന്നും ചോർന്നു കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസസ് പത്മരാജനെ അറസ്റ്റു ചെയ്തതെന്ന സൂചനയുണ്ട്. പാനൂർ പൊലീസിനെ വെട്ടിച്ച‌് കഴിഞ്ഞ ഒരു മാസമായി. പ്രതി ഒളിച്ചുകഴിഞ്ഞത‌് ആർഎസ‌്എസ്സുകാരനായ പൊയിലൂർ വിളക്കോട്ടൂരിലെ കുനിയിൽ രാജീവന്റെ വീട്ടിലാണെന്നാണ് സൂചന. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രനെ വധിക്കാൻ ശ്രമിച്ച കേസിലും വിളക്കോട്ടൂരിലെ സിപിഎം പ്രവർത്തകൻ ജ്യോതിരാജിനെ വെട്ടിക്കൊന്ന കേസിലും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ‌് രാജീവൻ.
Recommended Video

മുങ്ങാൻ ശ്രമം
വിളക്കോട്ടൂരിൽ കൂടുതൽ പൊലീസിനെ കണ്ടതോടെ പത്മരാജനെ ബുധനാഴ‌്ച രാവിലെ ബന്ധുവായ ബിജെപി പ്രവർത്തകൻ പൊയിലൂർ തട്ടിൽപീടികയിലെ മത്തത്ത‌് നാണുവിന്റെ വീട്ടിലേക്ക‌് മാറ്റുകയായിരുന്നു. ഇതു മണത്തറിഞ്ഞ പോലീസ് സംഘം അവിടെവച്ചാണ‌് പ്രതിയെ പിടികൂടിയത്. രാജീവന്റെ വീട്ടിലാണ് പോലീസ് ആദ്യമെത്തിയത്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ‌് മനോജിനെ കസ‌്റ്റഡിയിലെടുത്ത‌് ചോദ്യം ചെയ‌്തപ്പോഴാണ‌് പുതിയ ഒളിയിടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത‌്. പോലീസിനെ കണ്ടയുടൻ പ്രതിപത്മരാജൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു.












Click it and Unblock the Notifications