ശബ്ദമലിനീകരണ നിയന്ത്രണവുമായി പൊലിസ് : ഉത്സവാഘോഷങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക
കണ്ണൂര്‍: ഉത്സവങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ വടക്കേ മലബാറിൽ ഉച്ചഭാഷിണി നിയന്ത്രണം കര്‍ശനമായി നടപ്പിലാക്കാന്‍ ഡിഐജിയുടെ ഉത്തരവ്. ഉച്ചഭാഷിണി നിയന്ത്രണ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഭൂരിഭാഗം പരിപാടികളും നടത്തുന്നതെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ കണ്ണൂർ റേഞ്ചിന് കീഴിലെ ജില്ലാ പോലീസ് മേധാവിക്കും ഡിവൈഎസ്പിമാര്‍ക്കും ഡിഐജി നിര്‍ദേശം നല്‍കിയത്.
വിഐപി പൂച്ചയെ തട്ടിക്കൊണ്ടു പോയി:മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പോലീസ്, സംഭവം കണ്ണൂരില്‍!!
കേരള നോയിസ് പൊല്യൂഷന്‍ (റെഗുലേഷന് ആന്‍ഡ് കണ്ട്രോള്) റൂള്‍സ് 2000, കേരള സര്‍ക്കാരിന്റെ 2002-ലെ വിജ്ഞാപനം, കേരള പോലീസ് ആക്ടിലെ 77-ാം വകുപ്പ് എന്നിവ പ്രകാരമാണ് നിലവില്‍ വിവിധ സംഘടനകളും സ്ഥാപനങ്ങളും മറ്റും സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള അനുമതിപത്രം നല്‍കുന്നത്.
ഇതുപ്രകാരം രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയിലുള്ള സമയത്ത് അടച്ച ഓഡിറ്റോറിയം, സമ്മേളന ഹാള്‍, കമ്മ്യൂണിറ്റി ഹാള്‍, വിദ്യാലയങ്ങള്‍ എന്നിവ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. കൂടാതെ പൊതു നിരത്തുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലും നിരോധിത മേഖലകളിലും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ലെന്നും ഉപയോഗിക്കുന്ന ഉച്ചഭാഷിണിയുടെ ശബ്ദത്തിന്റെ തോത് എത്രയാവണമെന്നതിനെ കുറിച്ചും വ്യവസ്ഥകള്‍ നിലവിലുണ്ട്.
ശബ്ദ മലിനീകരണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ ഹൈക്കോടതി ശക്തമായി വിമര്‍ശനമുന്നയിച്ചതും പരിഗണിച്ചാണ് ഡിഐജിയുടെ ഉത്തരവ്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 15 വരെ ഉച്ചഭാഷിണി പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്കിടയില്‍ സബ് ഡിവിഷനല്‍ പോലീസ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നടത്തുകയും ആരാധനാലയങ്ങള്‍, കലാ സാംസ്കാരിക സംഘടനകള്‍, ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബുകള്‍, രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ക്കുകയും ചെയ്യും.
ഫെബ്രുവരി 15 മുതല്‍ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കും. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കേരള നോയിസ് പൊലൂഷന്‍ (റഗുലേഷന് ആന്‍ഡ് കണ്ട്രോള്), എന്‍വയോണ്‍മെന്റ് (പ്രൊട്ടക്ഷന്‍) ആക്ട് 1986-ലെ വകുപ്പ് 15 (1) എന്നീ ശിക്ഷാ വകുപ്പുകള്‍ പ്രകാരവും 2011-ലെ കേരള പോലീസ് ആക്ട് 77 വകുപ്പിലെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചും കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനാണ് ഡി.ഐ.ജിയുടെ ഉത്തരവ്. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. നിയമം കർശനമാക്കുന്നതോടെ വടക്കെ മലബാറിൽ നടന്നുകൊണ്ടിരിക്കുന്ന ഉത്സവാഘോഷങ്ങൾക്കും സാംസ്കാരിക പരിപാടികൾക്കും വൻ തിരിച്ചടിയാകുമെന്നാണ് സൂചന.