മകന്‍ മുസ്ലീം യുവതിയെ വിവാഹം കഴിച്ചു; കണ്ണൂരില്‍ പൂരക്കളി കലാകാരന് ക്ഷേത്രത്തില്‍ ഊരുവിലക്ക്
കണ്ണൂര്‍: മകന്‍ മുസ്ലീം യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ പൂരക്കളി കലാകാരന് ക്ഷേത്രത്തില്‍ ഊരുവിലക്ക്. കണ്ണൂരിലെ കരിവെള്ളൂരിലാണ് സംഭവം. പൂരക്കളി കലാകാരന്‍ വിനോദ് പണിക്കര്‍ക്കാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികള്‍ പൂരക്കളിയില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്. ഇതരമതത്തില്‍പ്പെട്ട പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ നിന്നും ചടങ്ങുകള്‍ക്കായി വിനോദിനെ കൂട്ടിപ്പോകാന്‍ കഴിയില്ലെന്നാണ് ക്ഷേത്രഭാരവാഹികളുടെ നിലപാട്. മകന്റെ ഭാര്യയെ വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയാല്‍ ചടങ്ങിന് പങ്കെടുപ്പിക്കാമെന്ന് ക്ഷേത്ര ഭാരവാഹികള്‍ വ്യവസ്ഥ വെച്ചെങ്കിലും വിനോദ് വഴങ്ങിയില്ല.
പൂരക്കളിയുടെയും മറുത്ത് കളിയുടെയും ഈറ്റില്ലമാണ് കരിവെള്ളൂര്‍. കഴിഞ്ഞ നാല് പതിറ്റാണ്ട് കാലമായി ഈ രംഗത്തെ സജീവ സാന്നിദ്ധ്യമാണ് വിനോദ് പണിക്കര്‍. പ്രദേശത്തെ ക്ഷേത്രങ്ങളില്‍ പൂരോത്സവത്തിനായി നാലും അഞ്ചും വര്‍ഷം മുന്‍പേ സമുദായക്കാര്‍ പണിക്കന്മാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്. ഇതനുസരിച്ച് കരിവെള്ളൂര്‍ സോമേശ്വരി ക്ഷേത്രത്തിലും കുനിയന്‍ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരോത്സവത്തിന്റെ ഭാഗമായുള്ള പൂര കളിക്കും മറത്ത് കളിക്കും നിശ്ചയിച്ചിരുന്നത് വിനോദ് പണിക്കരെയായിരുന്നു.

എന്നാല്‍ ഇതിന് ശേഷമാണ് വിനോദിന്റെ മകന്‍ ഒരു മുസ്ലീം മതവിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഇതോടെ ക്ഷേത്ര ഭാരവാഹികല്‍ ഊരുവിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. പൂരക്കളിയും മറുത്തുകളിയും നിലച്ചതോടെ വിനോദിന്റെ ഏകവരുമാന മാര്‍ഗം നിലച്ചിരിക്കുകയാണ്. സി പി എമ്മിന്റെ ശക്തി കേന്ദ്രമായ കരിവെള്ളൂരില്‍ വിഷയം പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിനോദ് പറയുന്നത്. വിഷയം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിട്ടുണ്ട്.
അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് ഡി വൈ എഫ് ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റി രംഗത്തെത്തി. പൂരക്കളി പണിക്കരെ വിലക്കാനുള്ള
തീരുമാനം അപരിഷ്‌കൃതം ഡി വൈ എഫ് ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. മകന്‍ മതം മാറി വിവാഹം ചെയ്തതിന്റെ പേരില്‍ കുണിയന്‍ ശ്രീ പറമ്പത്ത് ഭഗവതി ക്ഷേത്ര കമ്മറ്റി നേരത്തെ നിശ്ചയിച്ച പൂരക്കളി പണിക്കര്‍ക്ക് അവസരം നിഷേധിച്ചുവെന്ന വാര്‍ത്ത അങ്ങേയറ്റം ലജ്ജാകരമാണ് ഡി വൈ എഫ് ഐ വ്യക്തമാക്കി.
മനുഷ്യരെ അജ്ഞതയുടെ കൂരിരുട്ടില്‍ നിന്ന് അറിവിന്റെയും സംസ്‌കാരത്തിന്റെയും പ്രകാശത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അനുഭവമാണ് ഈ നാടിനുള്ളത്.കുടുംബത്തിലൊരാള്‍ മതേതരമായ നിലപാട് സ്വീകരിച്ചതിനാല്‍ പണിക്കര്‍ സ്ഥാനത്ത് നിന്ന് നീക്കി കലാകാരനെ ബഹിഷ്‌കരിക്കുന്നതിന് ഏത് ക്ഷേത്രാധികാരികള്‍ മുന്നോട്ട് വരുന്നതും അപകടമാണ്.
നാടിനെ ഇരുണ്ട കാലത്തേക്ക് തിരികെ വലിക്കാനുള്ള ഏത് അപരിഷ്‌കൃത കാഴ്ചപ്പാടുകളെയും പൊതു സമൂഹം ചെറുത്ത് തോല്‍പ്പിക്കണം..
അനാചാരങ്ങളുടെയും ദുരാചാരങ്ങളുടെയും തടവറയില്‍നിന്ന് നാടിനെ മോചിപ്പിച്ച, നവോത്ഥാന മുന്നേറ്റങ്ങള്‍ക്കൊപ്പം നടന്ന മണ്ണില്‍, കാലത്തെ പുറകോട്ടടിപ്പിക്കാനുള്ള ഹീനശ്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ പ്രതിരോധിക്കുമെന്നും ബന്ധപ്പെട്ട ക്ഷേത്ര കമ്മറ്റി വിഷയം പുന:പരിശോധിച്ച് അടിയന്തരമായി ആവശ്യമായ മാറ്റം വരുത്തണമെന്നും ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
അതേസമയം, വിനോദ് പണിക്കർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി രംഗത്തെത്തിയിരുന്നു. സിപിഎം പാർട്ടി ഗ്രാമമായ കരിവെള്ളൂരിൽ സിപിഎം അനുഭാവിയായ പൂരക്കളി ആശാൻ വിനോദ് പണിക്കർക്ക് സഖാക്കളായ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഊര് വിലക്ക്.
പണിക്കരുടെ മകൻ അന്യമതത്തിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ചതാണ് ക്ഷേത്രത്തിൽ നടന്ന പൂരക്കളിയിൽ പങ്കെടുപ്പിക്കാതെ മാറ്റി നിർത്തിയത്. പണിക്കർ ആചാരലംഘനം നടത്തി എന്നാണ് ഞാൻ സഖാവാണെന്ന് പറഞ്ഞ് ക്ഷേത്ര കമ്മിറ്റി ഭാരവാഹി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് യുപിയോ ഗുജറാത്തോ അല്ല അസ്സൽ സിപിഎം ഗ്രാമമാണ്. സത്യത്തിൽ സിപിഎം അണികൾ എത്ര വേഗത്തിലാണ് സംഘി വൽക്കരിക്കപ്പെട്ടിരിക്കുന്നു എന്നതിൻ്റെ തെളിവാണ് ഈ ഊര് വിലക്ക്. സ്വന്തം പാർട്ടിക്കാരുടെ മതവെറിക്ക് എതിരെ രണ്ടാഴ്ച മുന്നേ നടന്ന സംഭവത്തിൽ വലിയ വിവാദമായതിനുശേഷം ഡിവൈഎഫ്ഐ ഇന്ന് നവോത്ഥാന സദസ്സ് സംഘടിപ്പിക്കുന്നു. ഇന്നത്തെ കമ്മി നാളെത്തെ സംഘിയെന്ന് ഉറപ്പിച്ച് പറയാം.
വിനോദ് പണിക്കർക്ക് ഐക്യദാർഢ്യം- റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ കുറിച്ചു.












Click it and Unblock the Notifications