രേഖകൾ ഇല്ലാതെ മദ്യം കൈവശം വെച്ചു; 2 എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ
ഇരിട്ടി: ഇരിട്ടിയില്‍ രേഖകളില്ലാത്ത മദ്യം കൈവശം വെച്ച രണ്ടു എക്‌സൈസ് ഉദ്യോഗസ്ഥർ വിജിലൻസ് റെയ്ഡിൽ പിടിയിൽ. ഇരിട്ടി റെയിഞ്ച് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരുടെ ബാഗുകളില്‍നിന്നാണ് രേഖകളില്ലാത്ത അഞ്ച് ലിറ്റര്‍ മദ്യം പിടിച്ചെടുത്തത്. ഒരാളുടെ ബാഗില്‍നിന്ന് മൂന്ന് ലിറ്ററും രണ്ടാമത്തെയാളുടെ ബാഗില്‍നിന്ന് രണ്ട് ലിറ്ററുമാണു പിടിച്ചത്. മദ്യം വാങ്ങിയതിന്റെയോ പരിശോധനയില്‍ പിടിച്ചെടുത്തതിന്റെയോ രേഖകള്‍ ഹാജരാക്കാനോ വ്യക്തമായ വിശദീകരണം നല്‍കാനോ രണ്ടുപേര്‍ക്കും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അറിയിച്ചു.
ഓണക്കാലത്ത് കളളുഷാപ്പ് ഉടമകളില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യാപകമായി കൈക്കൂലിവാങ്ങുന്നുവെന്ന് വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ അഞ്ച് എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. കണ്ണൂരിലെ ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ ഓഫീസ്, സര്‍ക്കിള്‍ ഓഫീസ്, ആലക്കോട്, തലശേരി, ഇരിട്ടി റെയിഞ്ച് ഓഫീസുകള്‍ എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ച്ച പരിശോധന നടത്തിയത്.

കോഴിക്കോട് മേഖലാ എസ്പി പ്രജീഷ് തോട്ടത്തില്‍, സ്‌പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ വിനോദ്, അജിത്കുമാര്‍, സംജദ് ഖാന്‍ എന്നിവരുടെ നേതൃത്വത്തില്‍ അതീവരഹസ്യമായാണ് റെയ്ഡ് നടത്തിയത്.ഓണക്കാലമായതിനാല്‍ കണ്ണൂര്‍ ജില്ലയിലെ കളളുഷാപ്പുടമകളില്‍ നിന്നും ബാര്‍ ഉടമസ്ഥരില്‍ നിന്നും എക്‌സൈസ് ഉദ്യോഗസ്ഥന്‍മാര്‍ കൈക്കൂലി ചോദിച്ചുവാങ്ങി വീതംവെച്ചെടുക്കുന്നവെന്ന ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ നിരവധി പരാതികളാണ് എക്‌സൈസിനെതിരെ ലഭിച്ചിട്ടുളളതെന്ന് ഡി.വൈ. എസ്.പി വ്യക്തമാക്കി.












Click it and Unblock the Notifications