സ്ഥാനമൊഴിയാൻ പാർട്ടി ഇതുവരെ ആവശ്യപ്പെട്ടില്ല; പിപി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്തംഗമായി തന്നെ തുടരും
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യാ പ്രേരണ കേസിൽ പ്രതിയായ പിപി ദിവ്യ ജില്ലാ പഞ്ചായത്തംഗമായി തുടരും. ഇവരെ പാർട്ടിയുടെ തിരഞ്ഞെടുത്ത സ്ഥാനങ്ങളിൽ നിന്നും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയിൽ നിന്നും സിപിഎം നീക്കം ചെയ്തിട്ടുണ്ടെങ്കിലും ജില്ലാ പഞ്ചായത്ത് അംഗമെന്ന സ്ഥാനം നിലനിർത്തിയിട്ടുണ്ട്. ദിവ്യ ജയിച്ചു വന്ന കല്യാശേരി ഡിവിഷനിൽ ഒരു ഉപതിരഞ്ഞെടുപിന് സിപിഎം നേതൃത്വത്തിന് താൽപര്യമില്ല. അതുകൊണ്ടുതന്നെ അവശേഷിച്ച ഒരു വർഷം കൂടി ദിവ്യ തുടരട്ടെയെന്നെ നിലപാടിലാണ് പാർട്ടി നേതൃത്വം.
ഇതിനിടെ ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും കല്യാശേരി ഡിവിഷൻ അംഗവുമായ പിപി ദിവ്യ പങ്കെടുത്തില്ല. എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതിയായ ദിവ്യ കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് വനിതാ ജയിലിൽ നിന്നും മോചിതയായിരുന്നു. കേസിലെ മുഖ്യസാക്ഷിയായ കണ്ണൂർ കലക്ടർ തിരഞ്ഞെടുപ്പിന്റെ മുഖ്യവരണാധികാരിയായതിനെ തുടർന്നാണ് ദിവ്യ വിട്ടു നിന്നത്. സാക്ഷികളെ കാണരുതെന്നും സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിൽ പറയുന്നുണ്ട്. ഇതു കാരണമാണ് ദിവ്യ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാതിരുന്നത്.

രത്നകുമാരിക്ക് ആശംസയുമായി ദിവ്യ
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട രത്നകുമാരിക്ക് അഭിനന്ദനങ്ങളുമായി പിപി ദിവ്യ രംഗത്തെത്തി. ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ വ്യത്യാസമില്ലാതെ ഭരണസമിതി അംഗങ്ങളുടെയും , ജീവനക്കാരുടെയും, നിർവഹണ ഉദ്യോഗസ്ഥരുടെയും കൂട്ടായ്മയും സൗഹർദ്ദവുമാണ് കണ്ണൂർ ജില്ലാ പഞ്ചായത്തിന്‍റെ വിജയം..കണ്ണൂരിലെ ജനതയ്ക്കു അഭിമാനിക്കാൻ നാല് വർഷം കൊണ്ട് നേടിയ നേട്ടങ്ങൾ നിരവധിയാണെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒന്നാംസ്ഥാനം, സ്വരാജ് ട്രോഫി ഉൾപ്പെടെ 4 സംസ്ഥാന അവാർഡുകൾ, 1500 പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്‌തു കൊണ്ട് ലോക റെക്കാർഡ് സ്വന്തമാക്കിയെന്നും ദിവ്യ തന്റെ ഫേസ്‌ബുക്ക് പേജിൽ കുറിച്ചു.
പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ടയിൽ
ഇതിനിടെ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ, സഹോദരനായ പ്രവീൺ ബാബു മറ്റു ബന്ധുക്കൾ എന്നിവരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. ജീവനൊടുക്കിയ ദിവസം നവീൻ ബാബു കുടുംബാംഗങ്ങൾക്ക് വിളിച്ച ഫോൺ കോളുകളുടെ ലിസ്റ്റും പരിശോധിച്ചിട്ടുണ്ട്.
എഡിഎം കൈക്കൂലി വാങ്ങിയെന്ന് പരാതിപ്പെട്ട പെട്രോൾ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ ഉന്നയിച്ചിരുന്നു. പിപി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉൾപ്പടെ സമഗ്രമായ അന്വേഷിക്കണമെന്നാണ് സഹോദരനടക്കമുള്ളവരുടെ ആവശ്യം.












Click it and Unblock the Notifications