കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം: സ്വാഗതം ചെയ്യുന്നുവെന്ന് പ്രശാന്ത് ബാബു
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ ഗുരുതര ആരോപണവുമായി അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു രംഗത്തിറങ്ങിയത് കോണ്‍ഗ്രസിന് തലവേദനയാകുന്നു. നേരത്തെ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ച ആരോപണങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോള്‍ സുധാകരനെതിരെ വിജിലന്‍സ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. സുധാകരനെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹത്തിന്റെ സാമ്പത്തിക ക്രമക്കേടുകളും അധികാരദുരുപയോഗവും വിജിലന്‍സ് അന്വേഷണത്തിലൂടെ പുറത്തുവരുമെന്നും പ്രശാന്ത് ബാബു പറഞ്ഞു.
ചിറക്കല്‍ രാജാസ് സ്‌കൂളിന്റെ അഞ്ച് ഏക്കർ ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുക്കുന്നതിനായുള്ള 32 കോടിരൂപ സുധാകരന്‍ ഗള്‍ഫില്‍ നിന്നുംമറ്റുമായി സമാഹരിച്ചത്് തന്റെ എം.പി സ്ഥാനം ദുരുപയോഗം ചെയ്താണ്. ഇതിനായി സുധാകരന്‍ തന്റെ കുറച്ചു സില്‍ബന്തികളെ കൂട്ടി എഡ്യൂ പാര്‍ക്കെന്ന പേരില്‍ ട്രസ്റ്റു രൂപീകരിക്കുകയും ഈ പണം ട്രസ്‌റ്റെന്ന പേരില്‍ ഈ കമ്പനി കൈക്കാര്യം ചെയ്യുകയും ചെയ്തു. എന്നാല്‍ സ്‌കൂള്‍ ട്രസ്റ്റിന് ലഭിച്ചതുമില്ല ആപണമെങ്ങോട്ടു പോയെന്ന് കൊടുത്തവര്‍ക്കു പോലും അറിയാത്ത സാഹചര്യവുമുണ്ടായി. ഒന്‍പതു വര്‍ഷം കഴിഞ്ഞിട്ടും അതിന്റെ പേരില്‍ പിരിച്ച കോടികളെവിടെയെന്നു പ്രശാന്ത് ബാബു ചോദിച്ചു. ആറുകോടി രൂപയുടെ വീടാണ് സുധാകരന്‍ നടാലിലെടുത്തത്.

ഇതുകൂടാതെ ഒട്ടേറെ ആഡംബര വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. ഇതൊക്കെ അധികാരം ദുരുപയോഗം ചെയ്തു നേടിയാണ്. ഇതിനെ കുറിച്ചു വ്യക്തമായ അന്വേഷണം നടത്തണം. 1994-വരെ താന്‍ സുധാകരന്റെ ്കൂടെയുണ്ടായിരുന്നയാളാണ്. അദ്ദേഹത്തിന്റെ സാമ്പത്തിക ചുറ്റുപാടുകളെ കുറിച്ചറിയാം. ആദ്യം ഡി.സി.സി പ്രസിഡന്റായി, പിന്നീട് എം. എല്‍. എയായി,പിന്നീട് വനം വകുപ്പ് മന്ത്രിയും എം.പിയുമായി. ഡി.സി.സി ഓഫിസിനു വേണ്ടി പിരിച്ച കോടിക്കണക്കിന് രൂപ ആരുടെ കൈയ്യിലാണുള്ളതെന്ന് ആര്‍ക്കുമറിയില്ല. ഒന്‍പതവര്‍ഷമായി കോണ്‍ഗ്രസുകാരുടെ അഭിമാനമായ ഡി.സി.സി ഓഫിസ് പൊളിച്ചിട്ട്.ഈക്കാര്യം വിജിലന്‍സിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പ്രശാന്ത് ബാബു പറഞ്ഞു.
പ്രശാന്ത് ബാബുവിന്റെ പരാതിയില്‍ വിജിലന്‍സ് ഡയറക്ടറാണ് ഉത്തരവിട്ടത്. നേരത്തെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുപോരിനും പരസ്പര -ആരോപണ പ്രത്യാരോപണങ്ങള്‍ക്കുമിടയാക്കിയ സംഭവമായിരുന്നു ചിറക്കല്‍ രാജാസ് സ്‌കൂള്‍ ഏറ്റെടുക്കലും ഡി.സി.സി ഓഫിസ് നിര്‍മാണവും. അന്തരിച്ച കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.സുധാകരനെതിരെ ഇതുമായി ബന്ധപ്പെട്ട് പരസ്യമായ ആരോപണം തന്നെ ഉന്നയിച്ചിരുന്നു. സുധാകരനെ കെ.പി.സി.സി അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചതിനെ തുടര്‍ന്ന് കെ.പി.സി. സി എക്‌സിക്യൂട്ടീവ് അംഗമായ മമ്പറം ദിവാകരനും ഈയൊരു ആരോപണവുമായി രംഗത്തു വന്നിരുന്നു.
ഇതു കോണ്‍ഗ്രസില്‍ ഏറെ വിവാദമായതിനെ തുടര്‍ന്ന് സുധാകരനെതിരെ വിമര്‍ശനവുമായി അദ്ദേഹത്തെ എതിര്‍ക്കുന്ന മറ്റു നേതാക്കളും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കെ. പി.സി.സി അധ്യക്ഷനായി ചുമതലയേറ്റ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പി.രാമകൃഷ്ണന്റെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിനായി വെല്ലുവിളിച്ചത്. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രശാന്ത് ബാബുവിന്റെ പരാതിയില്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications