കണ്ണൂർ കോർപറേഷനിൽ കല്ലുകടി: മേയർ പദവി പങ്കിടുന്നതിൽ ലീഗും കോൺഗ്രസും തമ്മിൽ തർക്കം രൂക്ഷം
കണ്ണുർ: കണ്ണൂർ കോർപറേഷനിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള അധികാര പിടിവലി തുടരുന്നു. ഇന്നലെ ചേർന്ന യുഡിഎഫ് നേതൃത്വം തർക്കം മൂത്തതിനെ തുടർന്ന് പാതി വഴിയിൽ അവസാനിപ്പിച്ചു. കോർപറേഷനിൽ മേയർ സ്ഥാനം രണ്ടരവർഷമായി പങ്കിടാനും മൂന്ന് സ്ഥിരം സമിതിക്കുമുള്ള ലീഗിന്റെ അവകാശവാദം കോൺഗ്രസ് തള്ളിയതോടെയാണ് യുഡിഎഫ് നേതൃയോഗം തീരുമാനമാകാതെ പിരിഞ്ഞത്.
കഴിഞ്ഞ ദിവസം ചേർന്ന നേതൃയോഗത്തിലാണ് കോൺഗ്രസ്- ലീഗ് പ്രതിനിധികൾ നിലപാടിൽ ഉറച്ചു നിന്നതോടെ ചർച്ച അലങ്കോലമായത്. തങ്ങൾക്ക്
രണ്ടരവർഷം തന്നെമേയർ സ്ഥാനം വേണമെന്ന ആവശ്യത്തിൽ നിന്നും ലീഗ് നേതൃത്വം ഒരിഞ്ച് പിന്നോട്ടു പോകാൻ തയ്യാറായില്ല എന്നാൽ ഇതു ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. 20 സീറ്റുകൾ തനിച്ചു നേടിയ തങ്ങൾക്ക് മൂന്നുവർഷത്തിന് അവകാശമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി. നിലവിൽ ഡെപ്യൂട്ടി മേയർ സ്ഥാനം മുസ്ലീം ലീഗിനാണ്.

.ധനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഡെപ്യൂട്ടി മേയറാണ്. ഇതിനുപുറമെ ക്ഷേമകാര്യം, നഗരാസൂത്രണം, ആരോഗ്യം എന്നിവയാണ് ലീഗ് ആവശ്യപ്പെട്ടത്. ആരോഗ്യം വിട്ടുകൊടുക്കില്ലെന്ന നിലപാടിൽ കോൺഗ്രസ് ഉറച്ചുനിന്നതോടെ ചർച്ചകൾ വഴിമുട്ടുകയായിരുന്നു.
രണ്ടരവർഷത്തിനുശേഷം മേയർ സ്ഥാനം പങ്കിടണമെന്നതിൽ ഉറപ്പുലഭിക്കാത്തതിനാൽ സ്ഥിരം സമിതി അധ്യക്ഷരുടെ കാര്യത്തിലും പിന്നോട്ടുപോകില്ലെന്നാണ് ലീഗ് നിലപാട്. യുഡിഎഫിൽ സ്ഥാനാർഥി നിർണയംമുതൽ തുടങ്ങിയ തർക്കമാണ് തെരഞ്ഞെടുപ്പിനുശേഷവും പുകയുന്നത്. സീറ്റുകൾ കോൺഗ്രസ് ഏറ്റെടുത്തത് സംബന്ധിച്ച് ലീഗുമായുണ്ടായ തർക്കം വിമത സ്ഥാനാർഥിയെ നിർത്തുന്നതിലടക്കമെത്തി. നേതൃത്വം ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതോടെ ഡെപ്യൂട്ടി മേയറെ തെരഞ്ഞെടുക്കുന്നതിലായി തർക്കം.
രണ്ടുപേരെ തഴഞ്ഞ് കെ ഷബീനയെ ഡെപ്യൂട്ടി മേയറാക്കിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദിന്റെ കാർ തടഞ്ഞിരുന്നു. കഴിഞ്ഞ കോർപറേഷനിൽ ലീഗിന് ഒരുസ്ഥിരം സമിതിയാണ് ഉണ്ടായിരുന്നത്. നഗരാസൂത്രണം മാത്രം. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സി സീനത്ത് മേയറായതോടെ അതും കോൺഗ്രസിനായി. ഇക്കുറിയും ഇത് രണ്ടും മാത്രമേ നൽകാനാവൂവെന്നാണ് കോൺഗ്രസ് നിലപാട്. കഴിഞ്ഞ തവണത്തേതിനേക്കാൾ നാല് സീറ്റ് കൂടുതലുള്ളതിനാൽ അർഹിക്കുന്ന പരിഗണന വേണമെന്നാണ് ലീഗ് ആവശ്യം.ഇതോടെ ഭരണ തുടക്കത്തിൽ തന്നെ കോർപറേഷനിൽ അസ്വാരസ്യങ്ങൾ പുകയുകയാണ്.
ഇതിനിടെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ടി.ഒ.മോഹനനെതിരെയും കരുനീക്കങ്ങൾ കോൺഗ്രസിന് അകത്തുനിന്നു തന്നെ ശക്തമാണ്. മോഹനൻ ആറു മാസം മേയർ പദവി തികയ്ക്കില്ലെന്നാണ് വിമത വിഭാഗത്തിന്റെ വെല്ലുവിളി. കോൺഗ്രസിൽ മേയർ പദവി ലഭിക്കാത്തതിൽ നിരാശയുള്ള നേതാക്കളാണ് മോഹനനെതിരെ കരുനീക്കങ്ങൾ നടത്തുന്നത്. സോഷ്യൽ മീഡിയ വഴി മോഹനനും ബി.ജെ.പി നേതാവുമൊന്നിച്ച് ഹിമാലയൻ യാത്ര നടത്തുന്നത് പുറത്തുവിട്ടത് ഇതിന്റെ ഭാഗമാണെന്നു കരുതുന്നു.












Click it and Unblock the Notifications