പികെ രാഗേഷ് മേയറുടെ ഗൗണ്‍ ധരിച്ചെത്തി: കണ്ണൂര്‍ കോര്‍പറേഷന്‍ ഉന്തും തളളും, പ്രതിഷേധം
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ്-യുഡിഎഫ് പോര് മൂക്കുന്നു. ഭരണം നഷ്ടമായതിന്റെ കട്ടക്കലിപ്പില്‍ നില്‍ക്കുന്ന എല്‍ഡിഎഫ് തങ്ങളുടെ ഇംഗിതത്തിനു വഴങ്ങാത്ത കോര്‍പറേഷന്‍ സെക്രട്ടറിയെ തൃശൂരിലേക്ക് പറപ്പിച്ചതിനു പിന്നാലെ വ്യാഴാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിനെതിരെയും തിരിഞ്ഞു.
ഇമ്രാന്‍ ഖാന്‍ മോശം ഭരണാധികാരി? സുരക്ഷാ നയങ്ങളില്‍ മേല്‍ക്കൈ സൈന്യത്തിനെന്ന് റിപ്പോര്‍ട്ട്
എൽഡിഎഫ് മേയറെ അവിശ്വാസത്തിലൂടെ പുറത്താക്കിയ ശേഷം ആദ്യമായി ചേര്‍ന്ന കോര്‍പറേഷന്‍ യോഗത്തില്‍ ഇരുമുന്നണികളുടെയും കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തളളുമുണ്ടായി. യോഗത്തില്‍ മേയറെ ചൊല്ലിയാണ് തുടക്കത്തില്‍ തര്‍ക്കം തുടങ്ങിയത്. തുടര്‍ന്ന് യോഗം അവസാനിക്കുന്നതുവരേയും ഇരുപക്ഷവും പരസ്പരം വാക്കേറ്റം നടത്തുകയും ബഹളം വെയ്ക്കുകയും കൈയാങ്കളി നടത്താന്‍ ശ്രമിക്കുകയും ചെയ്തു. കൗണ്‍സിലിന് നല്‍കിയ അജണ്ടയില്‍ മേയറെന്ന് രേഖപ്പെടുത്തിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
പികെ. രാഗേഷ് മേയര്‍ അല്ലെന്നും ആക്ടിങ് മേയറെന്നോ ഇന്‍ചാര്‍ജ് മേയറെന്നോ നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്തടിസ്ഥാനത്തിലാണ് മേയര്‍ എന്ന് രേഖപ്പെടുത്തി അജണ്ടയില്‍ ഒപ്പു ചാര്‍ത്തിയതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ എന്‍ ബാലകൃഷ്ണന്‍ ചോദിച്ചു. എന്നാല്‍ ഇതിനു വിശദീകരണം നല്‍കിയുള്ള പി കെ രാഗേഷിന്റെ പ്രസംഗത്തിനു കാത്തുനില്‍ക്കാതെ പ്രതിപക്ഷം ബഹളമാരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി മേയറായിരിക്കുന്നയാള്‍ക്ക് സഭയുടെ അധ്യക്ഷ സ്ഥാനത്തിരിക്കാമെന്നും അജണ്ടയില്‍ മേയര്‍ എന്നിടത്ത് ഒപ്പു ചാര്‍ത്താമെന്നും ഭരണഘടനയില്‍ പറയുന്നുണ്ടെന്നും പി കെ രാഗേഷ് വ്യക്തമാക്കി.
ഇതോടെ കുറച്ച് ശമനമുണ്ടായെങ്കിലും ആദ്യ അജണ്ട വായിച്ചതോടെ വീണ്ടും ബഹളമായി. രണ്ടാം അജണ്ടയിലുള്ള മരക്കാര്‍കണ്ടിയില്‍ പണി കഴിപ്പിച്ച എസ്.സി ഫല്‍റ്റ് ഗുണഭോക്താക്കള്‍ അനുവദിക്കുന്നതായി പ്രഖ്യാപിച്ചതോടെപ്രതിപക്ഷം ഒന്നടങ്കം മേയറുടെ ചേംബറിലേക്ക് ഇരച്ചു കയറി. പ്രതിരോധിക്കാന്‍ ഭരണ കക്ഷികളും എത്തിയതോടെ യോഗം ബഹളത്തില്‍ മുങ്ങി. പിന്നീട് നടന്നത് പരസ്പരമുള്ള കൈയാങ്കളിയും ആക്രോശവുമാണ്. ഇതിനിടയില്‍ ഓരോ അജണ്ടയും പാസാക്കി അധ്യക്ഷന്‍ പ്രസംഗം അവസാനിപ്പിച്ചു.
ഒറ്റയടിക്ക് 10 അജണ്ടകള്‍ വായിച്ചതോടെ കൂടുതല്‍ ശബ്ദത്തോടെ പ്രതിപക്ഷം പ്രതികരിച്ചു. യുഡിഎഫിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രീതിയിലായിരുന്നു പികെ രാഗേഷ് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷനായി എത്തിയത്. മേയറുടെ ഗൗണ്‍ ധരിച്ചെത്തിയ പികെ രാഗേഷ് ശക്തമായ വാക്കുകളോടെയാണ് പ്രതികരിച്ചത്. ആവേശം കാണിക്കരുതെന്ന് പ്രതിപക്ഷ അംഗങ്ങളുടെ പേര് ചൊല്ലി വിളിച്ച് താക്കീതു ചെയ്തു. ഡെപ്യൂട്ടി മേയറായി തുടരുന്ന പികെ രാഗേഷിനെതിരേ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടു വരുന്നതിനു മുന്നോടിയാണ് തിടുക്കത്തില്‍ യോഗം വിളിച്ചു ചേര്‍ത്തത്.