കണ്ണവം വനത്തിൽ സഫാരി പാർക്ക്: കടുത്ത എതിർപ്പുമായി നാട്ടുകാരും പരിസ്ഥിതി സംഘടനകളും
കണ്ണൂർ: ബാഹുബലിയുടെ സംവിധായകൻ രാജ മൗലിയുടെ ഇഷ്ടലൊക്കേഷനായ കണ്ണവം വനത്തിൽ പുതിയ പദ്ധതിയുമായി സംസ്ഥാന ടൂറിസം വകുപ്പ്. കണ്ണവം നിബിഡ വനത്തിലൂടെ വന്യമൃഗങ്ങളെ കണ്ടു കൊണ്ടുള്ള വാഹനയാത്രയാണ് വിനോദ സഞ്ചാരികൾക്കു ഒരുക്കുന്നത്. ജീപ്പ് വഴിയുള്ള ഈ യാത്രയിൽ വനത്തിലുള്ള മൃഗങ്ങളെ കാണാമെന്നാണ് വാഗ്ദാനം. സിംഹം, കടുവ, ആന, കാട്ടുപോത്ത് ,പുളളിപ്പുലി .മാൻ, കുരങ്ങ്, തുടങ്ങി ഒട്ടേറെ മൃഗങ്ങളെ ബന്ദിപ്പുർ മോഡലിൽ അടുത്തു നിന്നു കാണാമെന്നാണ് വാഗ്ദാനം.
വെന്തുരുകി കേരളം, നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം, വേനൽ മഴ വൈകും, കോട്ടയത്ത് തീപിടുത്തം
വയനാട് മുത്തങ്ങ ആന വളർത്തു കേന്ദ്രത്തിലും കർണാടകയിലെ മറ്റു ചിലയിടങ്ങളിലും സംവിധാനമുണ്ട്. പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും നിബിഡമായ വനങ്ങളിലൊന്നാണ് കണ്ണവത്തെത്. അതുകൊണ്ടുതന്നെ കണ്ണവം വനമേഖലയുടെ ജൈവവൈവിധ്യവും വളരെ വ്യത്യസ്ത നിറഞ്ഞതാണ്. ദക്ഷിണേന്ത്യയിലെ സംവിധായകരെ ഇവിടേക്ക് ആകർഷിക്കാനുള്ള കാരണങ്ങളിലൊന്നും ഇതാണ്.
പ്രാദേശിക വിനോദ സഞ്ചാരികളല്ലാതെ ദൂരദേശങ്ങളിൽ നിന്നും കണ്ണവം വനത്തിലേക്ക് ആളുകൾ വരുന്നത് വളരെ കുറവാണ്. ബാഹുബലി സിനിമാ ചിത്രീകരണം നടക്കുമ്പോൾ ഇവിടേക്ക് വൻ ജനപ്രവാഹം തന്നെയുണ്ടായി. ഈ സാഹചര്യത്തിൽ ഇവിടെ വ്യാപകമായി ജൈവവൈവിധ്യങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന ആരോപണവും ഉയർന്നിരുന്നു. പരിസ്ഥിതി സംഘടനാ പ്രവർത്തകരാണ് ശക്തമായ ആരോപണവുമായി രംഗത്തുവന്നത് എന്നാൽ അതു പിന്നീട് ക്രമേണ കെട്ടടങ്ങുകയുണ്ടായി. ഇപ്പോൾ സഫാരി പാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽ നിന്നും വിമർശനങ്ങളും ആരോപണങ്ങളും ഉയരുന്നുണ്ട്.
ഇതോടെ കണ്ണവം വനമേഖലയിൽ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള സർക്കാർ നീക്കം വിവാദമാവുകയാണ്. വന്യമൃഗങ്ങൾ കുറഞ്ഞ കണ്ണവം വനത്തിൽ സഫാരി പാർക്ക് സ്ഥാപിക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങൾക്കിടയാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു: ഇവിടെ സിംഹവും പുലിയൊന്നുമില്ലെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്.
കണ്ണവം വനമേഖലയിൽ കാട്ടാന, കാട്ട് പോത്ത്, പന്നി, തുടങ്ങിയ വന്യമൃഗങ്ങൾ മാത്രമാണുള്ളത്. അക്രമകാരികളായ പുലി,കടുവ, കരടി,എന്നിവയെ ഇതുവരെയാരും കണ്ടിട്ടില്ല. പ്രകൃതി ഭംഗി ആസ്വദിക്കാം എന്നതിനപ്പുറം മറ്റു വന്യമൃഗങ്ങളെ കാണാൻ കഴിയാത്ത സാഹചര്യത്തിൽ സഫാരി പാർക്ക് സ്ഥാപിക്കാനുള്ള നീക്കം അശാസ്ത്രീയമാണെന്നാണ് നാട്ടുകാരുടെയും, പരിസ്ഥിതി സംഘടനകളുടെയും അഭിപ്രായം.