നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂരിൽ പ്രതിഷേധം; ദിവ്യ രാജിവയ്ക്കും വരെ പോരാട്ടം തുടരാൻ പ്രതിപക്ഷം
കണ്ണൂർ: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജി വയ്ക്കും വരെ സമരം തുടരാൻ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. വരും ദിവസങ്ങളിലും സമരങ്ങളുടെ വേലിയേറ്റം തന്നെയുണ്ടാകുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ബക്കളത്തെ പാർത്ഥാസ് കൺവെൻഷൻ സെന്റർ ഉടമപാറയിൽ സാജൻ ജീവനൊടുക്കിയതിന് സമാനമായ സാഹചര്യമാണ് ഇപ്പോൾ കണ്ണൂരിൽ വീണ്ടും സിപിഎം നേരിടുന്നത്. കണ്ണൂർ എഡിഎം കെ നവീൻ ബാബു ജീവനൊടുക്കിയതിന് പിന്നാലെ കണ്ണൂരിൽ ചൊവ്വാഴ്ച്ച രാവിലെ മുതൽ വിവിധ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിഷേധമിരമ്പി.
അക്ഷരാർത്ഥത്തിൽ പോലീസുമായുള്ള തെരുവ് യുദ്ധത്തിലൂടെ യുദ്ധക്കളമായി മാറുകയായിരുന്നു കണ്ണൂർ. എഡിഎമ്മിന്റെ ദാരുണമരണത്തിന് ഉത്തരവാദിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസും ബിജെപിയും മുസ്ലിം ലീഗും പോഷക സംഘടനകളായ യൂത്ത് കോൺഗ്രസ്, കെഎസ്‍യു , യുവമോർച്ച, യൂത്ത് ലീഗ് എന്നിവയും കണ്ണൂരിൽ പ്രതിഷേധപ്രകടനവും റോഡ് ഉപരോധവും നടത്തിയത്.

ജില്ലാ പഞ്ചായത്ത് കാര്യാലയത്തിന് ഉള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കോലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെട്ടിത്തൂക്കി. ഇതിനിടെ ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നരയ്ക്ക് പള്ളിക്കുന്നിലെ വാടകവീട്ടിൽ നിന്നും നവീൻ ബാബുവിന്റെ ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആംബുലൻസിൽ കയറ്റിയപ്പോൾ യുഡിഎഫ്, ബിജെപി, സർവ്വീസ് സംഘടനാ പ്രവർത്തകർ വാഹനം തടഞ്ഞത് സംഘർഷത്തിനിടയാക്കി.
ആംബുലൻസ് തടഞ്ഞ പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. തുടർന്ന് പള്ളിക്കുന്ന ഹയർ സെക്കന്ററി സ്‌കൂളിന് സമീപം യുഡിഎഫ് , ബിജെപി പ്രവർത്തകർ ഇരു ഭാഗങ്ങളിലായി റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് മാറ്റുകയായിരുന്നു. പതിനൊന്നു മണിയോടെ ജില്ലാ പഞ്ചായത്തിലേക്ക് കരിങ്കൊടിയുമായി എത്തിയ യുവമോർച്ചാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്‌തു. നേതാക്കളായ അരുൺ കൈതപ്രം, ബിനിൽ കണ്ണൂർ, അർജുൻ മാവിലാക്കണ്ടി അർജുൻദാസ് , അക്ഷയ് കൃഷ്ണ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ ടൗൺ പോലീസ് സ്‌റ്റേഷനു മുന്നിൽ കരുതൽ തടങ്കലിലാക്കി. ദിവ്യയുടെ കോലവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജില്ലാ പഞ്ചായത്തിന് സമീപം കോലം കെട്ടിതൂക്കിയാണ് പ്രതിഷേധിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയത് സംഘർഷത്തിനിടയാക്കി. അഡ്വ. വിപി അബ്ദുൾ റഷീദ്, റിജിൽ മാക്കുറ്റി, വിജിൽ മോഹനൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. എൻജിഒ അസോസിയേഷൻ നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റിനകത്ത് പ്രതിഷേധ പ്രകടനം നടത്തി.
ഇതിനു ശേഷം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് രണ്ടുമണിയോടെ ബിജെപി പ്രവർത്തകർ പ്രകടനമായി ജില്ലാ പഞ്ചായത്ത് ഓഫീസിനു മുൻപിലെത്തി പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് കയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. ഇതിന് ശേഷം ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധ സമരം നടത്തി.
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസ് സമരം ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് , കെ രഞ്ജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. സംഘർഷത്തെ തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യയുടെ കോലം കത്തിക്കുകയും ചെയ്തു. പ്രതിഷേധ സമരങ്ങളെ നേരിടുന്നതിനായി കനത്ത പോലീസ് സന്നാഹം ജില്ലാ പഞ്ചായത്ത് ഓഫീസിന് മുൻപിൽ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications