കേളകത്ത് വാക്സിനേഷൻ സെൻ്ററിൽ ആരോഗ്യ പ്രവർത്തകരും ജനങ്ങളും തമ്മിൽ തർക്കവും വാക്കേറ്റവും
ഇരിട്ടി: കോവിഡ് വാക്സിനേഷന്‍ സ്വീകരിക്കാന്‍ കേളകം പി.എച്ച്.സിയില്‍ എത്തിയവരും ആരോഗ്യ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. ബുക്ക് ചെയ്തവര്‍ക്ക് വാക്സിന്‍ നല്‍കാതെ ക്യൂ നിന്നവര്‍ക്കെല്ലാം വാക്സിന്‍ നല്‍കിയതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്. കോവിഡ് വാക്സിനേഷന് രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന്‍ സെന്ററും സമയവും ലഭിച്ചവര്‍ക്ക് വാക്സിന്‍ നല്‍കാതെ പി.എച്ച്.സിയില്‍ എത്തിയവര്‍ക്കെല്ലാം വാക്സിന്‍ നല്‍കിയതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം.
രാവിലെ എഴു മുതല്‍ രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ നിരവധിയാളുകളാണ് പിഎച്ച്സിയില്‍ എത്തിയത്. രജിസ്റ്റര്‍ ചെയ്ത് വാക്സിനേഷന്‍ സെന്ററും സമയവും ഓണ്‍ലൈനായി തങ്ങള്‍ക്ക് ലഭിച്ച സമയമനുസരിച്ച് പി.എച്ച്.സിയില്‍ എത്തിയവര്‍ വാക്സിന്‍ ലഭിക്കാതെ മടങ്ങിയതോടെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായത്. പോലിസ് ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.ശനിയാഴ്ച്ച പുലര്‍ച്ചെ മുതല്‍ വാക്സിനേഷന്‍ എത്തിയവര്‍ ഉണ്ടായിരുന്നെങ്കിലും പലര്‍ക്കും വാക്സിന്‍ കിട്ടിയില്ല. 100 ഡോസ് വാക്സിന്‍ മാത്രമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ സ്റ്റോക്ക് ഉണ്ടായിരുന്നത്. കോവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പി.എച്ച്.സിയില്‍ നിന്നും ആദ്യം ടോക്കണ്‍ ലഭിക്കുന്ന 100 പേര്‍ക്കാണ് ശനിയാഴ്ച്ച വാക്സിന്‍ നല്‍കിയതതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.ഇതിനിടെ സംഘർഷ സാധ്യത കണക്കിലെടുത്ത്
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ വാക്സിനേഷൻ സെൻ്ററുകളിൽ ഇനി പൊലിസ് കാവൽ ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

തങ്ങൾക്ക് നിശ്ചയിക്കപ്പെട്ട സമയത്തിനു മുൻപേ വാക്സിനേഷൻ സെൻ്ററുകളിലെത്തി കൊ വിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കേരള എപ്പിഡമിക് ഡിസിസ് ഓർഡിനസ് നിയമപ്രകാരം നടപടി സ്വീകരിക്കാൻ ആർ. ഇളങ്കോ ഉത്തരവിട്ടു. കണ്ണുർ നഗരത്തിലെ വിവിധയിടങ്ങളിൽ അസി.കമ്മിഷണർ ഓഫ് പൊലിസ് പി.ബാലകൃഷ്ണൻ്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി.അത്യാവശ്യ കാര്യങ്ങൾക്കായി മാത്രം പുറത്തിറങ്ങുന്നവരെ മാത്രമേ സഞ്ചരിക്കാൻ അനുവദിക്കുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു വിവാഹങ്ങൾ പോലുള്ള ചടങ്ങുകൾക്ക് പോകുന്നവർ സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പേപ്പർ കൈയിൽ കരുതണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണുർ നഗരത്തിലെ മിക്കയിടങ്ങളിലും കനത്ത സുരക്ഷയാണ് ശനിയാഴ്ച്ച പൊലിസ് നടത്തിയത്.കോർപറേഷൻ പരിധിയിലെ ഇടറോഡുകൾ അടച്ചിട്ടുണ്ട്. ഹോട്ടലുകളിൽ പാർസൽ സർവീസ് മാത്രമേ നൽകാൻ അനുവദിച്ചുള്ളു. കണ്ണുർ നഗരത്തിലെ കാൽടെക്സ് ജങ്ഷനിൽ ബാരിക്കേഡുയർത്തിയാണ് പൊലിസ് വാഹനങ്ങൾ തടഞ്ഞത്. സ്റ്റേഡിയം കോർണർ ,പ്ളാസ, തെക്കി ബസാർ, പ്രസ് ക്ളബ്ബ് ജങ്ഷൻ' പഴയ ബസ് സ്റ്റാൻഡ്, പുതിയ ബസ് സ്റ്റാൻഡ് എന്നിവടങ്ങളിലും വാഹന പരിശോധന നടത്തി. കണ്ണൂർ ജില്ലയിൽ നൂറിടങ്ങളിലാണ് ശനിയാഴ്ച്ച മാത്രം പൊതുജനങ്ങൾ വാക്സിനേഷൻ സ്വീകരിച്ചത്.












Click it and Unblock the Notifications