പാനൂരില്‍ വീണ്ടും റാഗിങ്; വിദ്യാര്‍ത്ഥിയെ ബസ് സ്‌റ്റാന്‍ഡില്‍ വച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മർദിച്ചു
തലശേരി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ പാനൂരില്‍ റാഗിങും മര്‍ദ്ദനവും. കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പാറാട് സ്വദേശി മെല്‍ബിനാണ് പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചു ക്രൂരമായി സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റത്. ബുധനാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ പാനൂര്‍ ബസ് സ്‌റ്റാന്‍ഡില്‍ വെച്ചാണ് സംഭവം. മുഖത്തും പുറത്തും പരുക്കേറ്റ വിദ്യാര്‍ത്ഥി പാനൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.
നേരത്തെയുണ്ടായ റാഗിങ് പരാതിയില്‍ സസ്‌പെന്‍ഷനിലായ പ്ലസ് റ്റു വിദ്യാര്‍ത്ഥികളാണ് അക്രമിച്ചത്. ബസ് സ്റ്റാന്‍ഡില്‍ പോലീസുകാരും നാട്ടുകാരും യാത്രക്കാരും നോക്കിനില്‍ക്കെയാണ് വിദ്യാര്‍ത്ഥികള്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്. ബഹളമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ടു വിദ്യാര്‍ത്ഥികളെ ശാന്തരാക്കുകയായിരുന്നു.

ഇതില്‍ ചിലരെ കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു. കടവത്തൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുണ്ടായ റാഗിങിന്റെ അലയൊലികള്‍ അടങ്ങും മുന്‍പെയാണ് വിദ്യാര്‍ത്ഥികള്‍ പാനൂര്‍ ബസ് സ്‌റ്റാന്‍ഡില്‍ നിന്നും പരസ്യമായി ഏറ്റുമുട്ടിയത്.
കഴിഞ്ഞ ദിവസം തലശേരി ബിഇഎംപി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ അക്രമം തടയുന്നതിനിടെ അധ്യാപികയ്ക്കു മര്‍ദ്ദനമേറ്റിരുന്നു. അക്രമത്തില്‍ പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ സിനിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ക്‌ളാസില്‍ സിനി ക്‌ളാസെടുക്കുന്നതിനിടെയില്‍ പ്‌ളസ്ടൂ ക്‌ളാസിലെ നാലുവിദ്യാര്‍ത്ഥികള്‍ ക്‌ളാസില്‍ അതിക്രമിച്ചു കയറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തല്ലുകയായിരുന്നു. ഇതു തടയാനെത്തിയപ്പോഴാണ് സിനിയുടെ മുഖത്ത് അടിയേറ്റത്.
പ്ലസ് റ്റു വിദ്യാര്‍ത്ഥികളുടെ അടിയേറ്റ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്‌ളസ്ടൂവിലെ നാലുവിദ്യാര്‍ത്ഥികളെ പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അതേസമയം സംഘര്‍ഷത്തിനിടെയില്‍ അധ്യാപികയ്ക്ക് അബദ്ധവശാല്‍ മര്‍ദ്ദനമേറ്റതാണെന്നാണ് വിദ്യാര്‍ത്ഥികളുടെ വിശദീകരണം.












Click it and Unblock the Notifications