കൃപേഷിന്റെ വാക്കുകള്‍ സത്യമായി, അവന്റെ കുടിലില്‍ രാഹുലെത്തി, അൽപ്പനേരം തലകുനിച്ച് നിന്നു!!
കാസര്‍കോട്: കൃപേഷിന്റെ വാക്കുകള്‍ സത്യമായി. നമ്മളൊക്കെ മരിച്ചാല്‍ രാഹുല്‍ഗാന്ധി കാണാന്‍ വരുമോടായെന്നു അവന് പലപ്പോഴും കൂട്ടുകാരോട് കളിയായി പറഞ്ഞിരുന്നു. അകാലത്തില്‍ വിടപറഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്ലാലിനെയും തേടി പാര്‍ട്ടി അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെത്തി. അവരുടെ ഓര്‍മകള്‍ക്കു മുന്പില് തലകുനിച്ചല്‍പ്പനേരം നിന്നു.
വീട്ടില്‍ നിന്നുമിറങ്ങിയ രാഹുല്‍ ഗാന്ധി കൃപേഷിന്റെ കുടുംബത്തിനായി ഹൈബി ഈഡന് എംഎല്‍എ നിര്‍മിച്ചുകൊടുക്കുന്ന വീടിന്റെ ഉള്‍വശങ്ങള്‍ നോക്കിക്കണ്ടു. അതിനുശേഷം ശരത് ലാലിന്റെ വീട്ടിലേക്ക് പോയി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മട്ടന്നൂരിലെ ശുഹൈബിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതിനു ശേഷമാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലേക്ക് രാഹുലെത്തിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കേരളം സന്ദര്‍ശിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാസര്‍കോട് ജില്ലയിലെ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചത്. കണ്ണൂര്‍ വിമാന താവളത്തില്‍ എത്തിയ രാഹുല്‍ മുപ്പത് മിനിറ്റില്‍ അധികം കൊല്ലപ്പെട്ട ശുഹൈബിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. അതിന് ശേഷമാണ് പെരിയയില്‍ എത്തിയത്.
ആദ്യം കൃപേഷിന്റെ വീട്ടില്‍ എത്തിയ രാഹുല്‍ 15 മിനിട്ടോളം മാതാപിതാക്കളുമായി സംസാരിക്കുകയും, ശേഷം പ്രവര്‍ത്തകര്‍ക്കൊപ്പം കൃപേഷിന്റെ കുടുംബത്തിനായി പാര്‍ട്ടി പണികഴിപ്പിക്കുന്ന ഗ്രഹവും സന്ദര്‍ശിച്ചു. തുടര്‍ന്ന് ശരത് ലാലിന്റെ വീട്ടിലേക്ക് പോകും വഴി മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി ശരത് ലാലിന്റെ കുടുംബത്തിന് ആവശ്യമായ നിയമസഹായം നല്‍കുമെന്ന് ഉറപ്പു നല്കി. പ്രതികളെ പിടികൂടും വരെ വിശ്രമമില്ല എന്ന് നേരത്തെ തന്നെ രാഹുല്‍ അറിയിച്ചിരുന്നു.
ശരത് ലാലിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷം തിങ്ങി നിറഞ്ഞ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത രാഹുല്‍ പെരിയയിലെ സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഹെലിപാടില്‍ നിന്നും കോഴിക്കോട്ടേക്ക് മടങ്ങുകയായിര്‍ന്നു. രാഹുലിന്റെ സന്ദര്‍ശനത്തെ മുന്‍നിര്‍ത്തി കനത്ത സുരക്ഷയാണ് പെരിയയിലും സമീപ പ്രദേശങ്ങളിലും ഒരുക്കിയിരുന്നത്. മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ കേരളാ സന്ദര്‍ശനത്തില്‍ നിന്നും രാഹുലിന്റെ വയനാട് സന്ദര്‍ശനം ഒഴിവാക്കിയിരുന്നു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്നിക് എന്നിങ്ങനെ ചുരുക്കം നേതാക്കള്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെ അനുഗമിച്ചത്.