കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്; കഞ്ചാവും മൊബൈല്‍ ഫോണും പിടികൂടി, ജയിൽ റെയിഡ് കർശനമാക്കിയത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും റെയ്ഡ്. കഴിഞ്ഞ ദിവസം നടന്ന മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ജയില്‍ സൂപ്രണ്ട് സുധാകരന് നടത്തിയ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തു. നാല് മൊബൈല്‍ ഫോണുകളും കഞ്ചാവുമാണ് പിടികൂടിയത്. കണ്ണൂരില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നടത്തിയ മിന്നല്‍ റെയ്ഡിലും ആയുധങ്ങളും മൊബൈല്‍ ഫോണുകളും ലഹരി വസ്തുക്കളും പിടികൂടി.
അഭിനന്ദന് വര്‍ധമാന്റെ മീശ 'ദേശീയ മീശ'യായി പ്രഖ്യാപിക്കണം, വിചിത്ര ആവിശ്യവുമായി കോണ്‍ഗ്രസ് നേതാവ്
ഞായറാഴ്ച്ച പുലര്‍ച്ചെ നാലിനു തുടങ്ങിയ റെയ്ഡ് ഏഴര വരെ തുടര്‍ന്നു. മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ്, ബീഡി എന്നിവയ്ക്കു പുറമെ ലഹരി വസ്തുക്കളും കണ്ടെടുത്തു. ഒരു ജയിലില്‍ നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കുന്നുവെന്ന ആക്ഷേപങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതീവ രഹസ്യമായി ഡി.ജി.പിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
റെയ്ഡിനിടെ കണ്ടെടുത്ത സിം കാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്നു കണ്ടെത്താന്‍ പൊലീസിനു കൈമാറിയിട്ടുണ്ട്. റേഞ്ച് ഐജി അശോക് യാദവ്, എസ്പി പ്രതീഷ് കുമാര്‍ എന്നിവരുടെ ഒപ്പമാണ് ഇന്നലെ ഋഷിരാജ് സിംഗ് പരിശോധന നടത്തിയത്. ഇതിന് പിന്നാലെയാണ് ഇന്നും അധികൃതര്‍ ജയിലില്‍ പരിശോധന നടത്തിയത്.സിപിഎം പാര്‍ട്ടികോട്ടയായ കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഗൂഡാലോചന ജയിലില്‍വച്ചാണ് നടക്കുന്നതെന്ന ആരോപണം ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിയിരുന്നു.
ജയിലില്‍ കഴിയുന്ന രാഷ്ട്രീയ കുറ്റവാളികള്‍ ക്വട്ടേഷന്‍ പ്രവൃത്തികളില്‍ പങ്കാളികളായ കേസുകളും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇതിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് അതീതമായ ബ്ലേഡ്, കുഴല്‍പ്പണ മാഫിയക്കായി ക്വട്ടേഷന്‍ ഏറ്റെടുക്കുന്നവരെ ഒറ്റപ്പെടുത്താന്‍ സിപിഎം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരെ അമര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ജയിലില്‍ റെയ്ഡ് കര്‍ശനമാക്കിയത്. നേരത്തെ ഒരുവിഭാഗം ജയില്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയതടവുകാരെ സഹായിക്കുന്നതായി ജയില്‍ ഡിജിപി കണ്ടെത്തിയിരുന്നു.
ഇവര്‍ മൊബൈല്‍ ഫോണും മദ്യവും കഞ്ചാവും ജയില്‍ അധികൃതരുടെ ഒത്താശയോടെയാണ് പുറമേനിന്നുവരുന്ന സന്ദര്‍ശകര്‍ എത്തിച്ചു നല്‍കിയിരുന്നത്. ഇതിനു തടസം നില്ക്കുന്ന ജയില്‍ ഉദ്യോഗസ്ഥരെ വധിക്കുമെന്ന് ഭീഷണിമുഴക്കുകയും വീടും കാര്‍ഷിക വിളകളും നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ജയിലില്‍ രാഷ്ട്രീയ തടവുകാര്‍ക്കായി ടിവി വരെ കടത്തിക്കൊണ്ടുവരുന്ന അവസ്ഥയുണ്ടായിരുന്നു. ഈ സംഭവത്തില്‍ രണ്ടു ജയില്‍ ഉദ്യോഗസ്ഥരെ ഡിജിപി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
പ്രമാദമായ ടി.പി വധക്കേസ് പ്രതികളായ കൊടിസുനിയെയും സംഘത്തെയും വിയ്യൂരില്‍ നിന്നും പൂജപ്പുരയിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. കൊടിസുനി, ഷാഫി എന്നിവരില്‍ നിന്നും മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും തൃശൂര്‍ എസ്പി യതീഷ് ചന്ദ്ര നടത്തിയ റെയ്ഡില്‍ പിടികൂടിയിരുന്നു. ജയിലില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി അതാതിടങ്ങളില്‍ തുടര്‍ന്നും റെയ്ഡു നടത്താനാണ് ജയില്‍ വകുപ്പിന്റെ തീരുമാനം. ജയിലില്‍ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ജയില്‍തടവുകാരനായ കുമാരനെ വിയ്യൂരിലേക്ക് സ്ഥലം മാറ്റിയിട്ടുണ്ട്.