പരിയാരം മെഡിക്കൽ കോളേജ് സിപിഎം ക്രിമിനലുകളുടെ ഇടത്താവളം; ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിനുമുന്പില് കോണ്‍ഗ്രസ് പ്രതിഷേധമിരമ്പി. കോണ്‍ഗ്രസ് നേതാവ് കെഎം പ്രകാശന്റെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്ന് ആരോപിച്ചാണ് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനിയുടെ നേതൃത്വത്തില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിനു മുന്പില് ഉപവാസസമരം നടത്തിയത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് അധികൃതരുടെ കെടുകാര്യസ്ഥതയെയും അഴിമതിയെയും കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സമരം ഉദ്ഘാടനം ചെയ്യവേ രാജ്മോഹന്‍ ഉണ്ണിത്താന് എംപി ആവശ്യപ്പെട്ടു.
കുമാരി സെല്‍ജ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷയാവും, ഭൂപീന്ദര്‍ ഹൂഡയുടെ മകന് വര്‍ക്കിംഗ് പ്രസിഡന്റാവും
സിപിഎം നിയമിച്ച ആരാച്ചാര്‍മാരാണ് സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷവും പരിയാരം മെഡിക്കല്‍ കോളേജിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പരിയാരം മെഡിക്കല്‍ കോളേജിനെ കുറിച്ചുണ്ടായ വലിയ സങ്കല്‍പ്പം ഓരോ ദിവസവും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരു ജീവന് രക്ഷിക്കാന്‍ അവസാന ശ്വാസം വരെ ശ്രമിക്കുന്നവരാണ് സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളേജുകളിലെയും ഡോക്ടര്‍മാര്‍ എന്നാണ് ഞാന്‍ പറയാറുള്ളത്. എന്നാല്‍ ചേര പിടുത്തക്കാരെ കാണുന്ന ചേര ഓടുന്നത് പോലെയാണ് പരിയാരത്തെക്കുറിച്ച് പറയുമ്പോള്‍ രോഗികള്‍ കാണിക്കുന്നത്.
ഷുഹൈബിനെയും ടിപിയെയും കൃപേഷിനെയും ശരത്ലാലിനെയും കൊന്നവരുടെ കൈകളിലാണ് ഇപ്പോഴും പരിയാരമെന്നാണ് പൊതുജനം ഇപ്പോഴും കരുതുന്നത്. ഒരു പരിധിവരെ അതും ശരിയാണ്. കെഎം പ്രകാശന് മാരകമായ വേദനയോടെയാണ് വന്നത്. ഹൃദയാലയത്തില്‍ വന്ന രോഗിയെ മിനിറ്റുകള്‍ക്കകം വെന്റിലേറ്ററിലേക്ക് വിടണമായിരുന്നു. ഹൃദയാലയത്തില്‍ എപ്പോഴും ഒരു പ്രൊഫസറുടെ സേവനം വേണം. ഇവിടെ അങ്ങനെ ഒന്നുണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടണം. ഗവണ്മെന്റ് ഏറ്റെടുത്ത് ഒരു വര്‍ഷമാകാറായിട്ടും ഇതിനെ സര്‍ക്കാര്‍ ആശുപത്രിയാണെന്ന വിശ്വാസം ജനങ്ങള്‍ക്കില്ല.
കുറേ സിപിഎം ക്രിമിനലുകളുടെ ഇടത്താവളമാണ് പരിയാരം മെഡിക്കല്‍ ഗവണ്മെന്റ് കോളേജ്. അവന് അടുത്ത ക്വട്ടേഷന്‍ കിട്ടുന്നത് വരെയുള്ള താവളമാണ് ഇത്. സിപിഎം നിയമിച്ച ആരാച്ചാര്‍മാരാണ് പരിയാരത്തെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിനെ നിയന്ത്രിക്കുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷവും പരിയാരത്ത് സ്വാശ്രയ ഫീസാണ് വാങ്ങുന്നത്. എന്ന് പറഞ്ഞാല്‍ മാനേജ്മെന്റ് തന്നെയാണ് ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മന്ത്രിക്ക് ഒരു വിലയുമില്ല. മന്ത്രി അടിയില്‍ ഒപ്പിട്ടു കൊടുക്കുക മാത്രമാണ്.
സിപിഎം നേതൃത്വം പിന്‍സീറ്റ് ഡ്രൈവിംഗ് നടത്തുകയാണ്. പരിയാരം മെഡിക്കല്‍ കോളേജിലെ തന് പ്രമാണിത്തം, അഴിമതി, കെടുകാര്യസ്ഥത എന്നിവയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം. അതല്ലാതെ കെഎം പ്രകാശന് നീതി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെപിസിസി നിര്‍വ്വാഹക സമിതി അംഗം എംപി ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. ഉപവാസം അനുഷ്ടിക്കുന്ന ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി, ഐഎന്‍ടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രന്, പ്രൊഫ എ ഡി മുസ്തഫ, എം നാരായണന്‍കുട്ടി, അഡ്വ. മാര്ട്ടിന് ജോര്‍ജ്ജ്, എം പി ശ്രീധരന്, അഡ്വ. സോണി സെബാസ്റ്റ്യന്‍, പിടി മാത്യു, എംപി മുരളി, രജനി രമാനന്ദ്, കെ ബ്രിജേഷ് കുമാര്‍, ജോഷി കണ്ടത്തില്‍, പി മുഹമ്മദ് ഷമ്മാസ് എന്നിവര്‍ സംസാരിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി ജനാര്ദ്ദനന് സ്വാഗതം പറഞ്ഞു