'ഞങ്ങൾക്ക് മുമ്പിൽ വേറെ വഴിയില്ല,ജീവനൊടുക്കേണ്ടിവരും; മുഖ്യമന്ത്രിയെ വിശ്വാസമുണ്ട്': രേഷ്മയുടെ കുടുംബം
കണ്ണൂര്‍ : സൈബര്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനൊടുക്കേണ്ട സാഹചര്യമാണെന്ന് പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതിയായ രേഷ്മയുടെ കുടുംബം. സൈബര്‍ ആക്രമണം എല്ലാ അതിരുകളും ലംഘിക്കുകയാണെന്നും ഞങ്ങള്‍ക്ക് മുമ്പില്‍ വേറെ വഴിയില്ലെന്നും രേഷ്മയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഇപ്പോഴും വിശ്വാസമുണ്ടെന്ന് അവര്‍ വ്യക്തമാക്കി. പുന്നോല്‍ ഹരിദാസന്‍ വധക്കേസില്‍ പ്രതിയായ നിജില്‍ ദാസിന് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയെന്ന കേസിലാണ് രേഷ്മ അറസ്റ്റിലായത് . റിമാന്‍ഡിലായ രേഷ്മയ്ക്ക് കുടുംബം ജാമ്യം അനുവദിച്ചിരുന്നു .

അയല്‍ക്കാരന്‍ കൂടിയായ മുഖ്യമന്ത്രിയെ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. അതുകൊണ്ടാണ് വിശദമായ പരാതി മുഖ്യമന്ത്രിക്ക് നല്‍കിയത്. അദ്ദേഹം ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് വിശ്വാസം. തങ്ങള്‍ക്ക് പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയുമെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. രേഷ്മയെ അപമാനിക്കുന്ന തരത്തില്‍ സി പി എം നേതാവ് കാരായി രാജന്‍ അടക്കമുള്ള നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളുടെ പകര്‍പ്പുകള്‍ സഹിതമാണ് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എം വി ജയരാജന്‍ നടത്തിയ പത്രസമ്മേളനത്തില്‍ അശ്ലീലച്ചുവയോടെ സംസാരിക്കുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. ഹ്രരിദാസനെ അരുംകൊല ചെയ്ത കൊടുംഭീകരരെ സംരക്ഷിച്ച സ്ത്രീ കൊലയാളികള്‍ക്ക് സമമാണെന്നാണ് സി പി എം നേതാവ് കാരായി രാജന്‍ പറഞ്ഞത്.

തികഞ്ഞ ഹിന്ദു തീവ്രാദിനിയായ സ്ത്രീയിലും ഭര്‍ത്താവിലും സി പി എം ബന്ധമാരോപിക്കാന്‍ ഒരജണ്ട സെറ്റു ചെയ്ത് വന്നിരിക്കുന്നു. സ്ത്രീയുടെ അച്ഛനുമമ്മയും അടക്കമുള്ളവര്‍ പാതി കോണ്‍ഗ്രസ്സും പാതി സംഘിയുമായി നാട്ടിലറിയപ്പെടുന്നു. മുന്‍ എസ് എഫ് ഐക്കാരിയെന്ന വേഷമണിയിക്കാന്‍ ശ്രമിക്കുന്നവര്‍ ചോദിക്കണം എസ് എഫ് ഐയുടെ കൊടി വെള്ള യോ മഞ്ഞയോ എന്ന്.

ഭര്‍ത്താവാശാന്‍ നാട്ടിലെത്തിയാല്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും. കടുത്ത ഹിന്ദു ഭ്രാന്തിന്റെ വിഷം തുപ്പുന്ന ഭര്‍ത്താവ് ചുമതലക്കാരനെയും അന്നാട്ടുകാര്‍ക്ക് നല്ല പരിചയമുണ്ട്.പ്രതിയുമായി വര്‍ഷങ്ങളായി തുടരുന്ന രാത്രി കാല ചാറ്റിങ്ങുകളും ഫോണ്‍ വിളികളും മറച്ചുവെയ്ക്കാന്‍ പറ്റാത്ത രേഖകളായി അവശേഷിക്കുന്നുണ്ട്. കൊലയാളികളെ വെള്ളപൂശല്‍ നടക്കാന്‍ പോകാത്ത കാര്യം- കാരായി രാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, അറസ്റ്റിലായതിന് പിന്നാലെ രേഷ്മ സ്‌കൂള്‍ അധ്യാപിക ജോലി രാജിവച്ചിരുന്നു. പുന്നോല്‍ അമൃത വിദ്യാലായത്തിലെ ഇംഗ്ലീഷ് അധ്യാപികയായിരുന്നു രേഷ്മ. കേസില്‍ അകപ്പെട്ടതിനാല്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ നടപടി തുടരുന്നതിനിടെയാണ് ഇവര്‍ രാജിവച്ചത്. ഇന്നലെ രാത്രിയാണ് രാജിക്കത്ത് നല്‍കിയത്.

രേഷ്മയുടെയും അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും മൊബൈല്‍ ഫോണുകള്‍ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്നത് രസീത് പോലും നല്‍കാതെയാണെന്ന് കുടുംബം ആരോപിച്ചു. സൈബര്‍ ഇടങ്ങളില്‍ തങ്ങളെ ആക്രമിച്ചവര്‍ക്ക് തന്റെ ചിത്രങ്ങള്‍ ചേര്‍ത്തി നല്‍കിയത് പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്നും കുടുംബം ആരോപിക്കുന്നു. കേസില്‍ പ്രധാന പ്രതിയായ നിജില്‍ ദാസിനെ കഴിഞ്ഞ ദിവസം രേഷ്മയുടെ ഭര്‍ത്താവ് പ്രശാന്തിന്റെ ഉടമസ്ഥതയിലുള്ള പിണറായയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications