കാസർകോട്, വയനാട് ജില്ലകളിൽ പുതിയ ജയിൽ സ്ഥാപിക്കും: ഋഷിരാജ് സിങ്
കണ്ണൂര്‍: കാസര്‍കോട്, വയനാട് ജില്ലകളില്‍ ജയിലുകള്‍ സ്ഥാപിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്. പൊതുജനങ്ങളും സന്നദ്ധ സംഘടനകളും സമ്പൂര്‍ണ ജയില്‍ വികസനത്തിന് മുന്നോട്ടുവരണമെന്നും അദ്ദേഹം അഹ്വാനം ചെയ്യുന്നു. കണ്ണൂര്‍ സബ് ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ ജയിലും അവരുടെ ആവശ്യത്തിനു വേണ്ട പണം കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ തുടരണം. ജയിലുകള്‍ കേന്ദ്രീകരിച്ച് ഒൻപത് പെട്രോള്‍ പമ്പുകളാണ് സ്ഥാപിക്കാന്‍ അനുമതിയുള്ളത്. ഇതില്‍ നാലെണ്ണത്തിന്റെ പ്രവര്‍ത്തി പുരോഗമിക്കുകയാണ്. വിവിധ ജില്ലകളിലായി 10 പുതുതായി ജയില്‍ ബില്‍ഡിങുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ആരുടേയും ട്യൂഷൻ വേണ്ട, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാസ്സ് മറുപടിയുമായി പിണറായി വിജയൻ!
3000 അന്തേവാസികളെ പാര്‍പ്പിക്കുന്നതിനായി തവനൂരിലെ ജയിലിനെ മാറ്റുമെന്നും ഇതോടെ മലബാറിലെ ജയിലുകളില്‍ നിന്നും കൂടുതല്‍ പേരെ മാറ്റി പാര്‍പ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ജയിലായി തവനൂര്‍ മാറും. കണ്ണൂര്‍ സബ് ജയിലില്‍ എഫ്എം റേഡിയോ, പബ്ലിക്ക് അഡ്രസ്സിംഗ് സിസ്റ്റം സ്വിച്ച് ഓണ്‍ കര്‍മ്മം, ജൈവ പച്ചക്കറി കൃഷി രണ്ടാം ഘട്ടം വിളവെടുപ്പ്, തുണിസഞ്ചി വിപണനം, പൊതുജനങ്ങള്‍ക്കുള്ള കുടിവെള്ള പദ്ധതി, അന്തേവാസികള്‍ക്കുള്ള മൈക്ക് സെറ്റ്-തയ്യല്‍ മെഷീന്‍-ലൈബ്രറി പുസ്തകങ്ങള്‍-ടീ ഷര്‍ട്ട് ഏറ്റുവാങ്ങല്‍ എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു. ഉത്തരമേഖല ജയില്‍ ഡിഐജി എം കെ വിനോദ് കുമാര്‍ അധ്യക്ഷനായി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലാല്‍ ടി. ജോര്‍ജ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ ബൈജു, കെ.വി മുകേഷ്, ടി.കെ ജനാര്‍ദ്ദനന്‍ എന്നിവര്‍ സംസാരിച്ചു.