നാടിനെ നടുക്കി കേളകത്തെ വാഹനാപകടം: മരിച്ചവരുടെ കുടുംബത്തിന് കാൽ ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മന്ത്രി
ഇരിട്ടി: കേളകത്ത് നാടകവാൻ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ട് നാടക നടിമാരുടെ കുടുംബത്തിന് സാംസ്കാരിക വകുപ്പ് അടിയന്തിര ധനസഹായം പ്രഖ്യാപിച്ചു. കാൽലക്ഷം വീതം മരിച്ചവരുടെ കുടുംബത്തിന് ധനസഹായമായി നൽകുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. കായങ്കുളം സ്വദേശിനി അഞ്ജലി ഉല്ലാസ് , കരുനാഗപ്പള്ളി സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായം അനുവദിച്ചത്. അപകടത്തിൽ പരുക്കേറ്റ 12 പേരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കും.
. കേളകത്തിനടുത്ത് മലയാംപടിയിലാണ് നാടകസംഘം സഞ്ചരിച്ച മിനി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് അഭിനേത്രി കൾ മരിച്ചത്. കായങ്കുളം മുതുകുളം സ്വദേശിനി അഞ്ജലി ഉല്ലാസ് (32) കരുനാഗപള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ (57) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ പന്ത്രണ്ട് പേരെ കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഡ്രൈവറുടെ പരുക്ക് അതീവ ഗുരുതരമാണ്. വെള്ളിയാഴ്ച്ച പുലർച്ചെ നാലു മണിക്കാണ് അപകടം നടന്നത്. മരിച്ച അഞ്ജലി ,ജെസി എന്നിവരുടെ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

വ്യാഴാഴ്ച്ച രാത്രി പതിനൊന്നരയോടെ നാടകം കഴിഞ്ഞ് കടന്നപള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോയ കായങ്കുളം ദേവ് കമ്യുണിക്കേഷൻസ് അവതരിപ്പിക്കുന്ന വനിതാ മെസ് എന്ന നാടകസംഘത്തിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നെടുംപൊയിൽ വഴി വയനാട്ടിലേക്കുള്ള റോഡ് ബ്ലോക്കായതു കണ്ട് തിരിച്ചു ഗൂഗിൾ മാപ്പ് നോക്കി കേളകത്തേക്ക് വരവെ മലയാംപടി വളവിൽ വെച്ചു വാഹനം നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിയുകയായിരുന്നു. വയനാട്ടിലെ ബത്തേരിയിലേക്ക് പോകവെ നെടും പൊയിൽ മാനന്തവാടി റോഡിൽ പേര്യ ചുരത്തിൽ എത്തിയപ്പോൾ വഴി ബ്ളോക്കാണെന്ന് അറിത്ത് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലേക്ക് പോകുന്നതിനാണ് എളുപ്പവഴിയായ കേളകത്തേക്ക് പോയത്.
ഒരു കിലോമീറ്ററുള്ള കുത്തനെയുള്ള ഇറക്കം ഇറങ്ങി മലയാം പടിയിലെത്തിയ ശേഷം ചെറിയ ഇറക്കത്തിലെ വളവിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിൻ്റെ മുൻ സീറ്റിലിരുന്നവരാണ് മരിച്ചത്. താഴെയുള്ള കുഴിയിലേക്ക് മുൻഭാഗം കുത്തി വീണ് വാഹനം ചെറിയൊരു മരത്തിൽ തങ്ങിയാണ് നിന്നത്. തൊട്ടുതാഴെ ആടുകാലിൽ വർക്കിയെന്നയാളുടെ വീടാണ്. ദേവാ കമ്യുണിക്കേഷൻ്റെ നാടക പ്രവർത്തകരായ എർണാകുളം സ്വദേശികളായ ഉമേഷ് (39) ബിന്ദു (56)സുരേഷ് (60) വിജയകുമാർ (52) കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ (43) കായങ്കുളം സ്വദേശികളായ ഉണ്ണി (51)ഷിബു (48) കൊല്ലം സ്വദേശി ശ്യം (38) അതിരുങ്കൽ സ്വദേശി സുഭാഷ് (59) എന്നിവരെയാണ് കണ്ണുരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബസിലെ മുഴുവൻ യാത്രക്കാർക്കും പരുക്കുണ്ട് കായങ്കുളം സ്വദേശിയും ഡ്രൈവറുമായ ഉമേഷിൻ്റെ നില അതീവഗുരുതരമാണ് പരുക്കേറ്റവരെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു.












Click it and Unblock the Notifications