കൊവിഡ് സർട്ടിഫിക്കറ്റിനെക്കുറിച്ചുള്ള തർക്കം: യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ടു
കണ്ണൂർ: കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ യാത്ര മുടങ്ങി നൂറോളം പ്രവാസികൾ. സ്വകാര്യ ലാബിന്റെ കൊവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് സംബന്ധിച്ച തർക്കത്തിനിടെയാണ് കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നായി ദുബായിലേക്ക് പോകാനെത്തിയ നൂറോളം യാത്രക്കാർക്ക് വിമാന കമ്പനികൾ യാത്ര നിഷേധിച്ചത്. കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനമാണ് ഞായറാഴ്ച രാത്രി ടിക്കറ്റെടുത്ത് ദുബായിലേക്ക് പോകാനെത്തിയ യാത്രക്കാരെ കയറ്റാതെ പോയത്. ഇതിന് പുറമേ പുതിയ പരിഷ്കാരത്തോടെ എയർ ഇന്ത്യ വിമാനത്തിൽ ദുബായിലേക്ക് പോകാൻ ടിക്കറ്റെടുത്തവരുടെ യാത്രയും മുടങ്ങിയിട്ടുണ്ട്.
മൈക്രോലാബിന്റെ കൊവിഡ് നെഗറ്റീവ് സർട്ടിക്കറ്റുമായി യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യ നിലപാട് സ്വീകരിച്ചത്. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. തിങ്കളാഴ്ച വൈകിട്ട് 3.30ന് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെടാനുള്ള എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരും ഇതോടെ പ്രതിഷേധം ആരംഭിച്ചിരുന്നു.

മൈക്രോ ലാബിൽ കൊവിഡ് പരിശോധന നടത്തിയ സർട്ടിഫിക്കറ്റുമായി ദുബായിലേക്ക് പോയ ആൾക്ക് ദുബായിലെത്തിയതോടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രസ്തുത ലാബിന് വിലക്കേർപ്പെടുത്താനുള്ള എയർഇന്ത്യയുടെ നീക്കം. യാത്രക്കാരെ വിലക്കിനെക്കുറിച്ച് നേരത്തെ അറിയിച്ചിരുന്നുവെന്ന വിശദീകരണമാണ് സംഭവത്തിൽ എയർ ഇന്ത്യ നൽകുന്നത്. മൈക്രോ ഹെൽത്ത് ലാബ് നൽകുന്ന കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് ദുബായ് വിലക്കേർപ്പെടുത്തിയ വിവരം എയർ ഇന്ത്യ യാത്രക്കാരെ ട്വിറ്റർ മുഖേന അറിയിച്ചിരുന്നുവെന്നും എയർ ഇന്ത്യ അധികൃതർ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications