പോലീസുകാരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകൻ കോയമ്പത്തൂരിൽ പിടിയിൽ
കൂത്തുപറമ്പ്: പിക്കറ്റിങ് പോസ്റ്റിനു നേരെ ബോംബറിഞ്ഞ് പൊലിസുകാരെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ പൊന്ന്യത്തെ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. കതിരൂർ പോലീസ് സ്റ്റേഷനിലെ മൂന്ന് പൊലിസുകാർക്ക് നേരെ ബോംബെറിഞ്ഞ ശേഷം ഒളിവില്‍ പോയ പ്രതിയെയാണ് കൊയമ്പത്തൂരില് വച്ച് കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
രാഷ്ട്രീയത്തില്‍ ഒരുവര്‍ഷം തികച്ച് പ്രിയങ്ക... നേട്ടങ്ങള്‍ ഇങ്ങനെ, ഇനി ലക്ഷ്യം തിരഞ്ഞെടുപ്പ് വിജയം
പൊന്ന്യം നായനാര്‍ റോഡിലെ പാലപ്പറമ്പത്ത് വീട്ടില്‍ പ്രഭേഷ് (33) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 16-ന് പുലര്‍ച്ചെയോടെയാണ് സംഭവം. നായനാര്‍ റോഡിലെ കതിരൂര്‍ മനോജ് സേവാകേന്ദ്രത്തിനു നേരെയായിരുന്നു ബോംബെറിഞ്ഞതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചു. സേവാ കേന്ദ്രത്തിനു താഴെയായാണ് പോലീസ് പിക്കറ്റ് പോസ്റ്റുണ്ടായിരുന്നത്.
കതിരൂര്‍ പോലീസ് സ്റ്റേഷനിലെ സിപിഒമാരായ അരുണ്‍, മഹേഷ് കുമാര്‍ എന്നിവര്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സേവാ കേന്ദ്രത്തില്‍ ബോംബെറിഞ്ഞാല്‍ അതിനു പിന്നില്‍ സിപിഎം ആണെന്ന് വരുത്തി തീര്‍ക്കാനും ഇതുവഴി കലാപത്തിനു കോപ്പുകൂട്ടാനുമായിരുന്നു ശ്രമമെന്ന് പോലീസിനോട് ഇയാള്‍ പറഞ്ഞതായാണ് സൂചന.
പത്തോളം അക്രമ കേസ് പ്രതിയായ പ്രഭേഷ് ബോംബെറിയുന്നത് അടുത്തുള്ള സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച് പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ സംസ്ഥാനം വിട്ടത്. സിഐ സനല്‍കുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കതിരൂര്‍ എസ്ഐ നിധീഷും പോലീസുകാരായ റോഷിത്ത്, വിജേഷ് എന്നിവര്‍ കോയമ്പത്തൂരിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാലിനു മുമ്പാകെ ഹാജരാക്കിയാണ് പ്രതിയെ ചോദ്യം ചെയ്തത്. ഇയാളെ തലശേരികോടതി റിമാൻഡ് ചെയ്തു.