'സിപിഎം നേതാക്കളെ വീട്ടിൽ കയറി വെട്ടും; പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി ബിജെപി
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. സിപിഐഎം നേതാക്കളെ വീട്ടിൽ കയറി വെട്ടുമെന്നും വെട്ടിയരിഞ്ഞ് കട്ടിൽ തള്ളുമെന്നുമാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നു. കണ്ണപുരം പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്ന് രാവിലെ നടത്തിയ പ്രതിഷേധ ധർണക്കിടെയായിരുന്നു കൊലവിളി മുദ്രാവാക്യം. ജില്ലാ പഞ്ചായത്ത് അംഗവും സിപിഐഎം നേതാവുമായ ഷാജറിന്‍റെ പേരെടുത്ത് പറഞ്ഞായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണൂർ കണ്ണപുരത്ത് സിപിഎം - ബിജെപി സംഘർഷം നിലനിന്നിരുന്നു. ഒരു ബിജെപി പ്രവര്‍ത്തകന്‍റെ വീട് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന ആരോപണത്തില്‍ തുടങ്ങിയ തര്‍ക്കം ഇരുവിഭാഗംവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് വഴിമാറുകയായിരുന്നു. ബിജെപി പ്രവര്‍ത്തകന്‍റെ ബൈക്ക് കത്തിച്ച സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് കാട്ടിയാണ് ബിജെപി പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ഇതിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യങ്ങള്‍.
Recommended Video
അതേസമയം, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും ജില്ല പഞ്ചായത്ത് മെമ്പറുമായ പിപിഷാജിറിന് നേരെയുള്ള ആർഎസ.എസ് വധഭീഷണയിൽ ഡിവൈഎഫ്ഐ ജില്ല സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു. സമാധാനപരമായ് പോകുന്ന ഒരു നാടിനെ അക്രമണങ്ങളിലേക്ക് നയിക്കുന്ന സംഘപരിവാർ ഭീകരതക്കെതിരെ സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ പേരുടേയും പ്രതിഷേധം ഉയർന്ന് വരണമെന്ന് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.