കോസ്റ്റ് ഗാർഡ് അക്കാദമി നഷ്ടപ്പെടാനിടയാക്കിയത് സംസ്ഥാന സർക്കാർ: സതീശൻ പാച്ചേനി
കണ്ണൂര്‍: ജില്ലയുടെ വികസന ചരിത്രത്തില്‍ നാഴികക്കല്ലാവേണ്ടുന്ന കണ്ണൂര്‍ അഴീക്കല്‍ ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ജില്ലയ്ക്ക് നഷ്ടപ്പെടാനിടയാക്കിയത് സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വ പൂര്‍ണമായ ഉറക്കംതൂങ്ങി സമീപനം കൊണ്ടാണെന്ന് ഡിസിസി സതീശന്‍ പാച്ചേനി ആരോപിച്ചു. മോദി സര്‍ക്കാരിന് കോസ്റ്റ് ഗാര്‍ഡ് അക്കാദമി കേരളത്തില്‍ സ്ഥാപിക്കാന്‍ താല്‍പര്യമില്ലെന്ന് ബോധ്യപ്പെട്ടിട്ടും ഫലപ്രദമായി ഇടപെട്ട് കേന്ദ്രസര്‍ക്കാരിന്റെ സമീപനം തിരുത്തിക്കാനും കേരളത്തിലെ പൊതു വികാരമായി ഈ വികസന വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനും കേരള സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
യു.പി.എ ഗവണ്‍മെന്റ് പദ്ധതി പ്രഖ്യാപിക്കുകയും സാങ്കേതികപരമായ കാര്യങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതി തുടങ്ങാന്‍ തറക്കല്ലിടല്‍ ചടങ്ങും നടത്തി മറ്റ് പ്രവര്‍ത്തന പരിപാടിയുമായി മുന്നോട്ടുകൊണ്ടു പോയിട്ടുണ്ടായിരുന്നു. ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്യുകയും 65.56 കോടി രൂപ ചെലവഴിക്കുകയും ചെയ്ത പദ്ധതി ഇപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. കര്‍ണാടകയിലെ ബൈക്കംപാടിയിലേക്ക് ഇവിടെ നിന്നും പദ്ധതി മാറ്റി കൊണ്ടുപോകാന്‍ നീക്കങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്താനും കാര്യക്ഷമമായി ഇടപെടാനും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും പദ്ധതി അനുവദിക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളെയും ഉപയോഗപ്പെടുത്തി കേരളത്തിന്റെ പൊതുവികാരമാക്കി ഈ വിഷയം മാറ്റിയിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം അവഗണന തുടരില്ലായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന കൂട്ടത്തില്‍ പേരിന് ഒരു നിവേദനം കൊടുത്ത് കടമ പൂര്‍ത്തീകരിക്കുന്ന മുഖ്യമന്ത്രിയുടെയും ഭരണകൂടത്തെയും ആത്മാര്‍ത്ഥതയില്ലാത്ത സമീപനം കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അവഗണന കാണിച്ചിരുന്നതെന്ന് വ്യക്തമാണ്.
ആയിരക്കണക്കിന് യുവജനങ്ങളുടെ തൊഴില്‍ സ്വപ്നത്തിനു കരിനിഴല്‍ വീഴ്ത്തി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിശ്വാസ യോഗ്യമല്ലാത്ത കാരണങ്ങള്‍ നിരത്തി അക്കാദമി ഉപേക്ഷിക്കുമ്പോള്‍ വര്‍ഷങ്ങളായി കാത്തുവച്ച ജനങ്ങളുടെ മോഹന സ്വപ്നമാണ് നിഷ്ഫലമായി പോയതെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആരോപിച്ചു.












Click it and Unblock the Notifications