ബിജെപിയെയും എസ്ഡിപിഐയെയും ജയിപ്പിച്ചത് സിപിഎം: ആഞ്ഞടിച്ച് സതീശൻ പാച്ചേനി
കണ്ണൂര്‍: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബി.ജെ.പിയെയും എസ്ഡിപിഐയെയും വിജയിപ്പിക്കാന്‍ സിപിഎം പദ്ധതി തയ്യാറാക്കി പ്രവര്‍ത്തിക്കുകയായിരുന്നെന്നും ഗീബല്‍സിനെ അനുകരിച്ച് കള്ളം പറഞ്ഞാലൊന്നും സിപിഎം ജില്ലാ നേതൃത്വത്തിന്റെ മേലെ വോട്ട് കച്ചവടത്തിലൂടെ വീണ കറകള്‍ മാറില്ലെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പറഞ്ഞു.
കൊവിഡ് വാക്സിനേഷൻ; സൗദിയിൽ മികച്ച പ്രതികരണം, ഇതുവരെ രജിസ്റ്റർ ചെയ്തത് 3 ലക്ഷം പേർ
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ പള്ളിക്കുന്ന് ഡിവിഷനിലും ബിജെപിയുടെ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന മാരാര്‍ജി മന്ദിരം സ്ഥിതി ചെയ്യുന്ന താളിക്കാവ് ഡിവിഷനിലും പരസ്പരം വോട്ട് കച്ചവടം നടത്തിയാണ് ബിജെപിക്ക് കോര്‍പ്പറേഷനില്‍ അക്കൗണ്ട് തുറക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കുക എന്ന അജണ്ടയുടെ ഭാഗമായി പള്ളിക്കുന്ന് ഡിവിഷനില്‍ ബിജെപിക്ക് വോട്ട് മറിച്ചുകൊടുക്കുകയും പ്രത്യുപകാരമായി താളികാവ് ഡിവിഷനില്‍ തിരിച്ചും സഹായം സ്വീകരിക്കുന്നതായിരുന്നു കോര്‍പ്പറേഷനില്‍ സിപിഎം സ്വീകരിച്ചത്.
കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്ന അജണ്ടയില്‍ ജില്ലയില്‍ പല സ്ഥലത്തും സിപിഎമ്മും ബിജെപിയും ധാരണയില്‍ പ്രവര്‍ത്തിച്ചതിന് ഒട്ടേറെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. മുഴപ്പിലങ്ങാട് പഞ്ചായത്തിലും ഇരിട്ടി നഗരസഭയിലും നാല് സീറ്റില്‍ എസ്ഡിപിഐയെ വിജയിപ്പിച്ചത് സിപിഎമ്മാണ്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരണസമിതികള്‍ വരുമെന്ന് കണ്ടപ്പോഴാണ് കോണ്‍ഗ്രസിനെ പരാജയപ്പെടുത്താന്‍ എസ്ഡിപിഐയെ വിജയിപ്പിക്കാന്‍ സിപിഎം തീരുമാനിച്ചത്.
കോണ്‍ഗ്രസിന് സീറ്റ് കുറയ്ക്കുക എന്ന മുഖ്യമായ ലക്ഷ്യത്തിനു വേണ്ടി വര്‍ഗീയ ശക്തികളുമായി കൂട്ടുകൂടി രാഷ്ട്രീയ അന്തസ് കളഞ്ഞ് കുളിച്ച സിപിഎം നേതൃത്വം ജില്ലയിലെ വോട്ട് കണക്ക് കൂടി ഒന്ന് പരിശോധിക്കുന്നത് നല്ലതാണെന്നും കോണ്‍ഗ്രസ് പതാകയില്‍ പൊതിഞ്ഞല്ല ജില്ലയില്‍ താമര വിരിഞ്ഞതെന്നും സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് നല്കിയ വെള്ളവും വളവും കൊണ്ടാണ് ജില്ലയില്‍ കോര്‍പ്പറേഷനിലുള്‍പ്പെടെ താമര വിരിഞ്ഞതെന്നും സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനിടെ പയ്യന്നൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ യുഡിഎഫ് ബാനറില്‍മത്സരിച്ച മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ക്ക് കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിക്കാതെ പരാജയപ്പെട്ട സംഭവങ്ങള്‍ ഗൗരവമായി കോണ്‍ഗ്രസ് നേതൃത്വം കാണണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും പയ്യന്നൂര്‍ മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
മലയോര മേഖലകളിലും പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റിയിലെ ചില വാര്‍ഡുകളിലെ വോട്ട് കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവുമെന്നും പഞ്ചായത്ത് വാര്‍ഡുകളില്‍ ചെറിയ വോട്ടുകള്‍ക്ക് ലീഗ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടിടത്ത് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വന്‍ ലീഡുകള്‍ ലഭിച്ചത് ഇതിന്റെ തെളിവാണെന്നും യോഗം ചൂണ്ടിക്കാട്ടി. മുന്നണി മര്യാദ പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും, ലീഗ് വോട്ടുകള്‍ കൊണ്ടാണ് കോണ്‍ഗ്രസ് മണ്ഡലത്തിലെ പല വാര്‍ഡുകളും ജയിച്ചതെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പി.കെ ഷബീര്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം മുസ്‌ലിം ലീഗ് വൈസ്പ്രസിഡന്റ് കെ.കെ അഷ്റഫ് ഉദ്ഘടനം ചെയ്തു. ജിയാസ് വെള്ളൂര്‍, മുഹമ്മദ് പാലക്കോട്, സഫീര്‍ പുളിങ്ങോം, മഹ്‌റൂഫ് കവ്വായി, സമീര്‍ പെടേന, ശെരീഫ് പെരിങ്ങോം, മുര്‍ഷിദ് എന്നിവർ സംസാരിച്ചു.