കണ്ണൂരിൽ നേതാക്കൾക്കെതിരെ വീണ്ടും വധഭീഷണി: സുരക്ഷ ശക്തമാക്കി പോലീസ്
കണ്ണുർ: കണ്ണൂർ ജില്ലയിൽ വീണ്ടും രാഷ്ട്രീയ സംഘർഷത്തിന് സാധ്യതയുള്ളതായി പോലീസ് റിപ്പോർട്ട്. ജില്ലയിലെ പ്രമുഖരായ പാർട്ടി നേതാക്കൾക്ക് സുരക്ഷ ശക്തമാക്കാൻ ആഭ്യന്തര വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സിപിഎം- ആർഎസ്എസ്- കോൺഗ്രസ്, മുസ്ലിം ലീഗ് എസ്ഡിപിഐ നേതാക്കൾക്കെതിരെയാണ് വധഭീഷണി ഉയർന്നിട്ടുള്ളത് മാത്രമല്ല പാർട്ടി ഗ്രാമങ്ങളിൽ പതിവുപോലെ ബോംബുനിർമ്മാണവും നടന്നു വരുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന റിപ്പോർട്ട്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘർഷ ബാധിത പ്രദേശങ്ങളിൽ വ്യാപക അക്രമ ഭീഷണിയുണ്ട്. അതു കൊണ്ടു തന്നെ ജനുവരി മുതൽ ഏപ്രിൽ വരെ കടുത്ത നിരീക്ഷണങ്ങൾ ഏർപ്പെടുത്താനും രാത്രി കാല പട്രോളിങ് നടത്താനുമാണ് പൊലിസ് തീരുമാനം. ഇതിനിടെ ആര്‍എസ്എസ് നേതാവ് ആറളം സജീവന് വധഭീഷണിയെ തുടര്‍ന്ന് രണ്ട് ഗണ്മാന്മാരെ ആഭ്യന്തരവകുപ്പ് അനുവദിച്ചിട്ടുണ്ട്. കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകർ സലാഹുദ്ദീന് വധത്തിന് ശേഷമാണ് സജീവന് വധഭീഷണി ഉണ്ടായത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള സംഘം സജീവനെ നോട്ടമിടുന്നതായായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

കണ്ണൂര്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യനാണ് ആറളം സജീവന്. ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന് തില്ലങ്കേരിക്ക് വധഭീഷണിയുള്ളതിനാല്‍ പതിനഞ്ച് വര്‍ഷത്തോളമായി ഗണ്‍മാനെ അനുവദിച്ചിട്ടുണ്ട്. കതിരുർ ഡയമണ്ട് മുക്കിലെ ആര്‍എസ്എസ് നേതാവ് വി ശശീധരന് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വധഭീഷണി ഉണ്ടായിട്ടും കേരള പോലീസ് സുരക്ഷ ഒരുക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷമായി സിഐഎസ്എഫ് സുരക്ഷ അനുവദിച്ചിട്ടുണ്ട്. ഇതിനിടെ ഡിസംബറിൽ പാലത്തായി പീഡനക്കേസിലെ പ്രതിയും ബിജെപി തൃപ്പങ്ങോട്ടുർ പഞ്ചായത്ത് പ്രസിഡൻ്റുമായ കുനിയിൽ പത്മരാജൻ്റെ വീടിന് നേരെ അജ്ഞാതസംഘം അക്രമം നടത്തിയിരുന്നു.
പത്മരാജൻ്റെ കടവത്തൂരിലെ താഴെ കുനിയിൽ തറവാട്ടുവീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് അക്രമികൾ അഗ്നിക്കിരയാക്കി. ഇരുചക്രവാഹനങ്ങളിലെത്തിയവരാണ് അക്രമം നടത്തിയത്.പുലർച്ചെ അക്രമം നടക്കുന്ന വേളയിൽ പത്മരാജൻ്റെ അമ്മയും സഹോദരനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ശബ്ദം കേട്ട് ഇവർ പുറത്തു വന്നു നോക്കുമ്പോഴെക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് ബിജെപി നേതൃത്വം ആരോപിക്കുന്നുണ്ട്.
പാലത്തായി പീഡനക്കേസിൽ ജാമ്യം ലഭിച്ച പത്മരാജനെതിരെ നാലാമത്തെ അന്വേഷണ സംഘവും അന്വേഷണം നടത്തി വരികയാണ്. നേരത്തെ കേസിലെ പ്രതിയായതിനെ തുടർന്ന് ഇദ്ദേഹത്തിനെതിരെ വിവിധ കോണുകളിൽ നിന്നും വധഭീഷണി ഉയർന്നിരുന്നു. ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം സമർപ്പിച്ചപ്പോൾ കേസിൽ തെളിവില്ലാത്തതിനാൽ പോക്സോ ഒഴിവാക്കിയിരുന്നു. ഇതിനെ തുടർന്ന് ഇരയായ പെൺകുട്ടിയുടെ മാതാവ് നൽകിയ ഹരജിയിൽ ഹൈക്കോടതി കേസന്വേഷണം ക്രൈംബ്രാഞ്ചിൽ നിന്നും മാറ്റുകയും പുതിയ അന്വേഷണ സംഘത്തെ ഏൽപ്പിക്കുകയും ചെയ്തു. കോടതി നിരീക്ഷണത്തിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.കേസിലെ ഇരയായ പെൺകുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസം അന്വേഷണ സംഘം ശേഖരിച്ചിരുന്നു.












Click it and Unblock the Notifications