ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡുകൾ അശാസ്ത്രീയമാണെന്നു പരാതി വ്യാപകമാകുന്നു
പയ്യന്നൂര്‍ : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഇരുഭാഗത്തും നിര്‍മിക്കുന്ന സര്‍വീസ് റോഡുകളുടെ വീതി കുറവെന്ന് പരാതി വ്യാപകമാകുന്നു. അഞ്ചുമീറ്റര്‍ മുതല്‍ അഞ്ചര മീറ്റര്‍ വരെ മാത്രമേ നിര്‍മാണം തുടങ്ങിയ സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകള്‍ക്ക് വീതിയുള്ളൂ. ചിലയിടങ്ങളില്‍ വീതി അതിലും താഴെയാണ്.
കണ്ണൂര്‍.ജില്ലാ അതിര്‍ത്തിയായ ആണൂരില്‍ പടിഞ്ഞാറ് ഭാഗത്തെ സര്‍വീസ് റോഡിന്റെ നിര്‍മാണം പകുതി പൂര്‍ത്തിയായി കഴിഞ്ഞു. ഈ ഭാഗത്ത് സര്‍വീസ് റോഡിന് 5.4 മീറ്റര്‍ മാത്രമാണ് വീതിയുള്ളത്. സര്‍വീസ് റോഡ് കഴിച്ച് ബാക്കിയുള്ള ഭാഗത്ത് കോണ്‍ക്രീറ്റ് മതില്‍ ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്.
ദേശീയപാതയുടെ നിര്‍മാണ നിര്‍ദേശങ്ങളില്‍ സര്‍വീസ് റോഡുകള്‍ക്ക് 6.25 മീറ്റര്‍ വീതിയുണ്ടാകുമെന്നാണ് ദേശീയപാതാ അതോറിറ്റി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ചെറുവാഹനങ്ങള്‍ക്ക് ഇരുഭാഗത്തേക്കും പോകാന്‍ കഴിയുന്ന രീതിയിലാണ് സര്‍വീസ് റോഡുകളുടെ ഘടന.സ്ഥാനം നിര്‍ണയിക്കുമ്പോള്‍ സംഭവിച്ച അപാകമാണ് സര്‍വീസ് റോഡുകളുടെ വീതികുറയാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്.
സര്‍വീസ് റോഡുകളുടെ വീതികുറഞ്ഞത് ഭാവിയില്‍ ഗതാഗത തടസവും കുരുക്കും സൃഷ്ടിക്കുമെന്ന ആശങ്ക പ്രദേശവാസികള്‍ക്കുണ്ട്.
വീതികുറവ് മൂലം ഒരുഭാഗത്തേക്ക് മാത്രമേ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയൂവെന്ന സ്ഥിതി വന്നാല്‍ ഗാതാഗതം താറുമാറാകുമെന്നാണ് യാത്രക്കാര്‍ പറയുന്നത്. കണ്ണൂര്‍ - കാസര്‍കോട് ദേശീയപാതയില്‍ ഓണക്കുന്ന് കഴിഞ്ഞാല്‍ മൂന്ന് കിലോമീറ്റര്‍ അകലെ വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിനു മുന്നിലാണ് അടിപ്പാതയുള്ളത്.
പയ്യന്നൂര്‍ വെള്ളൂരിനും ഓണക്കുന്നിനും ഇടയിലുള്ള ഒരാള്‍ക്ക് തെക്ക് ഭാഗത്തുള്ള പയ്യന്നൂരിലേക്ക് പോകണമെങ്കില്‍ വടക്കോട്ട് ഓണക്കുന്നിലേക്ക് വന്ന് അടിപ്പാതയിലൂടെ മറുഭാഗം കടന്ന് പോകേണ്ടിവരും. കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കേണ്ടിവരും. കാലിക്കടവിനും പാലക്കുന്നിനും ഇടയിലുള്ളവര്‍ക്കും ഇതേ പ്രയാസമുണ്ടാകും.
സര്‍വീസ് റോഡുകള്‍ വഴി ഇരുഭാഗത്തേക്കും ചെറുവാഹനങ്ങളെ കടത്തിവിട്ടാല്‍ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. ഇതിന് റോഡുകള്‍ക്ക് ആവശ്യമായ വീതിയുണ്ടാകണം. നിര്‍മാണസമയത്തുതന്നെ ഇടപെടലുണ്ടായാലേ കാര്യമുള്ളൂ. ഇതിനായി ജനപ്രതിനിധികള്‍ ഇടപെടണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ ദേശീയ പാത നിര്‍മ്മാണത്തിന്റെ പ്‌ളാന്‍ തയ്യാറാക്കുന്നത് ദേശീയ പാത അതോറിറ്റി യാണെന്നാണ് തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍ പറയുന്നത്. ഈ കാര്യത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.