കശുമാവിലെ ഇലകരിച്ചിൽ: കശുവണ്ടി കർഷകരുടെ പ്രതിക്ഷകൾ കരിയുന്നു
പേരാവൂർ: കാലാവസ്ഥ വ്യതിയാനം തിരിച്ചടിയായത് കശുമാവിൻ കർഷകർക്ക് 'കണ്ണൂർ ജില്ലയിൽ കശുമാവുകൾക്ക് വ്യാപകമായ തോതിൽ കണ്ടെത്തിയ ഇലകരിച്ചിൽ രോഗത്തിനു പിന്നിൽ കാലാവസ്ഥാ വ്യതിയാനമെന്ന് കൃഷി ശാസ്ത്രജ്ഞസംഘം പറഞ്ഞു. ഇതേ തുടർന്ന് ഈ സീസണിൽ നല്ല വിളവെടുപ്പ് പ്രതീക്ഷിച്ച കശുമാവിൽ കർഷകരും തോട്ടങ്ങൾ പാട്ടത്തിനെടുത്തവരും വൻ പ്രതിസന്ധിയിലായി. വിലയുണ്ടെങ്കിലും വിളവില്ലാത്ത ഗതികേടിലാണ് കർഷകർ.
നമസ്തേ ട്രംപിന് തയ്യാറായി അഹമ്മദാബാദ്; ശക്തമായ സുരക്ഷയൊരുക്കി പൊലീസ് സേന
ബാങ്ക് വായ്പയെടുത്ത് ഏക്കർകണക്കിന് കശുമാവിൻ തോട്ടങ്ങൾ പാട്ടത്തിനെടുത്തവരും കണ്ണീരിലായിരിക്കുകയാണ്. പലരും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. ഇത്തവണ വടക്കെ മലബാറിൽ അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. ഇതു കാരണമാണ് ഇലകരിച്ചലും പൂക്കൾ വാടി കരിയുന്നതിനും ഇടയാക്കുന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് തോട്ടങ്ങൾക്ക് വ്യാപകമായ നാശം കണ്ടെത്തിയതിനെത്തുടർന്ന് പഠിക്കാനെത്തിയ കാർഷിക സർവകലാശാലയുടെ പിലിക്കോട് പ്രാദേശിക ഗവേഷണകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. മീര മഞ്ജുഷ, എൻഡമോളജിസ്റ്റ് ഡോ. അഞ്ജു പത്മനാഭൻ, ഹോർട്ടികൾച്ചറലിസ്റ്റ് അമൽ പ്രേമചന്ദ്രൻ എന്നിവരുടേതാണ് ഈ നിരീക്ഷണം.
ഈ വർഷം നേരത്തെ ഡിസംബറിൽ തന്നെ ചൂട് ആരംഭിച്ചിരുന്നു. രാത്രിയിലെ ശൈത്യവും മഞ്ഞും പകലുള്ള കൊടുംചൂടും രോഗം രൂക്ഷമാക്കിയതായി സംഘം വ്യക്തമാക്കി. തേയിലക്കൊതുകിന്റെ ആക്രമണവും കുമിൾരോഗവുമാണ് കശുമാവുകൾ ഉണക്കുന്നത്. തണുപ്പ് കൂടുതലായതിനാൽ തേയിലക്കൊതുകിന്റെ ആക്രമണം വർധിച്ചു. അതോടൊപ്പം പകൽ ചൂടു കൂടുതലുള്ളത് കുമിളിന് സുഖകരമായ സാഹചര്യമൊരുക്കിയിരിക്കുകയാണ്.തേയിലക്കൊതുക് ചെടിയിൽ ഏൽപ്പിക്കുന്ന മുറിവുകളിൽ കുമിൾ പെട്ടെന്ന് വ്യാപിക്കുമെന്നാണ് കർഷകർ പറയുന്നത് '