കണ്ണൂർ നിലയത്തെ പ്രസാർ ഭാരതി തരംതാഴ്ത്തി: 36 പ്രാദേശിക നിലയങ്ങൾക്ക് തിരിച്ചടി
കണ്ണൂർ: യുവ വാണിയും നാടകോത്സവങ്ങളും വയലും വീടും സുഭാഷിതവും രജ്ഞിനിയുമൊക്കെ അവതരിപ്പിച്ച് സാധാരണക്കാരുടെ മനസിൽ ഇടം പിടിച്ച കണ്ണൂർ ആകാശവാണിയുടെ പ്രതാപകാലം അസ്തമിക്കുന്നു. പരിപാടികളുടെ വൈവിധ്യംകൊണ്ടു ദേശീയതലത്തിൽ ശ്രദ്ധേയമായ കണ്ണൂർ ആകാശവാണി എഫ്എം നിലയത്തെ തരംതാഴ്ത്താൻ പ്രസാർ ഭാരതി തീരുമാനിച്ചു. ഈ മാസം 26 മുതൽ കണ്ണൂർ ഉൾപ്പടെയുള്ള റേഡിയോ സ്റ്റേഷനുകളെ തിരുവനന്തപുരം ആകാശവാണിയുടെ റിലേ കേന്ദ്രമാക്കി മാറ്റാനാണ് പ്രസാർ ഭാരതി തീരുമാനം.
പിസി ജോര്‍ജിനെ പരാജയപ്പെടുത്തി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍; പൂഞ്ഞാറിലും ആവര്‍ത്തിക്കുമെന്ന്
റിലേ കേന്ദ്രമായി മാറുന്നതോടെ കണ്ണൂർ ആകാശവാണിക്ക് സ്വന്തമായി പരിപാടികൾ നിർമിക്കുന്നതിനും അവതരിപ്പിച്ച് പ്രക്ഷേപണം ചെയ്യുന്നതിനും നിയന്ത്രണങ്ങൾ വരും. നിലവിൽ പ്രതിദിനം 16 മണിക്കൂർ വരെ വിവിധങ്ങളായ വിനോദ-വിജ്ഞാന പരിപാടികൾ കണ്ണൂർ റേഡിയോ നിലയം പ്രക്ഷേപണം ചെയ്യുന്നുണ്ട്. പ്രസാർ ഭാരതി 2020 നവംബർ 18 ന് ഇറക്കിയ റീബ്രാൻഡിംഗ് പദ്ധതിപ്രകാരം ആകാശവാണിയുടെ 36 പ്രാദേശിക റേഡിയോ നിലയങ്ങളാണ് ഇത്തരത്തിൽ തരംതാഴ്ത്താൻ നിർദേശിച്ചിരിക്കുന്നത്.
വിരലിലെണ്ണാവുന്ന സ്ഥിരം ജീവനക്കാർ മാത്രമാണ് കണ്ണൂർ നിലയത്തിലുള്ളത്. കാഷ്വൽ അനൗൺസർമാരെ ഉപയോഗപ്പെടുത്തിയാണ് കണ്ണൂർ ആകാശവാണി പ്രവർത്തിച്ചുവരുന്നത്. വർഷങ്ങളായി കാഷ്വൽ അനൗൺസർമാരായി ജോലിചെയ്തിരുന്ന ഒരുവിഭാഗം തങ്ങളെ സ്ഥിരപ്പെടുത്തണമെന്നു കാണിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. അനുയോജ്യമായ പദ്ധതികൾ തയാറാക്കി ഇവരെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ട്രൈബ്യൂണൽ വിധി. ഇതിനെതിരേ പ്രസാർഭാരതി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ട്രൈബ്യൂണിലിന്റെ വിധി ഹൈക്കോടതിയും ശരിവയ്ക്കുകയായിരുന്നു. ഹൈക്കോടതി വിധിക്കെതിരേ പ്രസാർഭാരതി സുപ്രീം കോടതിയിൽ അപ്പീൽ പോയതിനാൽ കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കേസുമായി മുന്നോട്ടുപോയ കാഷ്വൽ അനൗൺസർമാർക്കെതിരേ ആകാശവാണിയിലെ ചിലർ വൈരാഗ്യത്തോടെ പെരുമാറിയതും കണ്ണൂർ ആകാശവാണി റിലേ കേന്ദ്രമാക്കി തരംതാഴത്തുന്നതിന് കാരണമായിട്ടുണ്ട്. സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് നടപ്പാക്കാതിരിക്കാൻ കേസിൽ കക്ഷിചേർന്നവരെ പരമാവധി പരിപാടികളിൽനിന്നും മാറ്റി നിർത്തുകയായിരുന്നു പ്രോഗാമിന്റെ ചുമതലയുണ്ടായിരുന്ന ചിലർ ചെയ്തത്.
ഇതോടെ പല പരിപാടികളുടെയും നിലവാരം കുറഞ്ഞു. കൂടാതെ കണ്ണൂർ ആകാശവാണിക്ക് ലഭിച്ചിരുന്ന ഫണ്ടുകൾ പരിപാടികൾക്ക് ഉപയോഗിക്കാതെ തിരിച്ചയയ്ക്കുകയും ചെയ്തു. പരിപാടികൾ സംഘടിപ്പിക്കാൻ ആവശ്യത്തിന് ജീവനക്കാരോ മറ്റു സംവിധാനങ്ങളോ ഇല്ലെന്ന കുറിപ്പോടുകൂടിയായിരുന്നു ഫണ്ട് തിരിച്ചയച്ചത്. ഇതിനുശേഷം കണ്ണൂർ നിലയത്തിനുള്ള ഫണ്ടിലും പ്രസാർഭാരതി വലിയ വെട്ടിക്കുറയ്ക്കൽ നടത്തി. ഇതോടെ പല ജനപ്രിയ പരിപാടികളുടെയും നിലവാരം കുറയുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്ത പരിപാടികൾ കൊണ്ട് ഏറെ ജനപ്രീതി നേടിയ ആകാശവാണിയെ തരംതാഴ്ത്തുന്നതിനെതിരെ പ്രതിഷേധവുമായി കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ രംഗത്തിറങ്ങിയിട്ടുണ്ട്.