തിരിച്ചുവരവിന്റെ പാതയിൽ കണ്ണൂർ: ജില്ലയിൽ ഏഴുപേർക്ക് കൂടി കൊ വിഡ് രോഗവിമുക്തി
കണ്ണൂർ: കൊവിഡ് ചികിത്സാരംഗത്ത് തുടക്കത്തിൽ കാണിച്ച പ്രതിരോധം വീണ്ടെടുത്തു കൊണ്ട് കണ്ണൂർ വീണ്ടും അതിജീവന പാതയിൽ. കണ്ണൂർ ജില്ലയിൽ പുതുതായി ഏഴു പേർക്ക് കൂടി രോഗവിമുക്തി ലഭിച്ചു. ചൊക്ളി, പിണറായി പാനൂർ, പെരളശേരി, പാട്യം, മുഴപ്പിലങ്ങാട്, സ്വദേശികൾക്കും ഒരു കോഴിക്കോട് ജില്ലക്കാരനുമാണ് പുതുതായി രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതിനിടെ ആരോഗ്യ വകുപ്പ് കണ്ണൂർ ജില്ലയിൽ നാല് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു ഇരിട്ടി നഗരസഭ, തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ആന്തൂർ, ശ്രീകണ്ഠാപുരം നഗരസഭകൾ എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
കൊവിഡ് നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത്പുതിയ ഒമ്പത് ഹോട്ട് സ്പോട്ടുകൾ കൂടി പുതുതായിപ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നാല് പ്രദേശങ്ങളെ കൂടാതെ , കൊല്ലം ജില്ലയില്‍ മൂന്ന്, പാലക്കാട് ജില്ലയില്‍ രണ്ട് പ്രദേശങ്ങളെയും ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 124 ആയി.കണ്ണൂർ ജില്ലയില്‍ പുതുതായി ആറു പേര്‍ക്കു കൂടി കൊവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ മൂന്നുപേര്‍ വിദേശത്തു നിന്നും മൂന്നുപേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 20-ന് സൗദിയില്‍ നിന്ന് എ.ഐ 1912 വിമാനത്തിലെത്തിയ ചപ്പാരപ്പടവ് സ്വദേശി 29കാരന്, മെയ് 30-ന് ദുബൈയില്‍ നിന്ന് ഐ.എക്സ് 1746 വിമാനത്തിലെത്തിയ ചെമ്പിലോട് സ്വദേശി 50കാരി, ജൂണ്‍ ഒന്നിന് മോസ്കോയില്‍ നിന്ന് എ.ഐ 1946 വിമാനത്തിലെത്തിയ താണ സ്വദേശി 46കാരി എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.
മെയ് 19നും 23നും നാട്ടിലെത്തിയ ആലക്കോട് സ്വദേശികളായ 27കാരനും 40കാരനും 31നെത്തിയ മാട്ടൂല്‍ സ്വദേശി 40കാരനുമാണ് മുംബൈയില്‍ നിന്ന് വന്നവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 244 ആയി. ഇതില്‍ 136 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു. ഇവരില്‍ ഏഴുപേര്‍ ഇന്ന് ഡിസ്ചാര്‍ജായി. അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ ചികിത്സയിലായിരുന്ന ചൊക്ലി സ്വദേശി 73കാരന്, പിണറായി സ്വദേശി 61കാരന്, പാനൂര്‍ സ്വദേശി 49കാരന്, പെരളശ്ശേരി സ്വദേശി 48കാരന്, പാട്യം സ്വദേശി 24കാരന്, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി 39കാരന് എന്നിവരാണ് രോഗം ഭേദമായി വ്യാഴാഴ്ച്ച വീട്ടിലേക്ക് മടങ്ങിയത്.
നിലവില്‍ ജില്ലയില്‍ 9446 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 52 പേരും, കണ്ണൂര്‍ ജില്ലാശുപത്രിയില്‍ 30 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 91 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 27 പേരും, വീടുകളില്‍ 9246 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 8133 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7542 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 7110 എണ്ണം നെഗറ്റീവാണ്. 591 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്നും ജില്ലാ കലക്ടർ ടി.വി സുഭാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.