ബോംബ് പേടിയിൽ തലശ്ശേരിക്കാർ... ഒളിപ്പിച്ച ബോംബുകള്‍ പൊട്ടിത്തെറിക്കുന്നു, തലശ്ശേരി താലൂക്കില്‍ ഒരുമാസത്തിനിടെ നടന്നത് നിരവധി സ്ഫോടനങ്ങൾ...
തലശ്ശേരി: പാര്‍ട്ടിഗ്രാമങ്ങളില്‍ തെരഞ്ഞെടുപ്പു റെയ്ഡിനെ ഭയന്ന് ആളൊഴിഞ്ഞയിടങ്ങളില്‍ ഒളിപ്പിച്ചുവച്ച ബോംബുകള്‍ പൊട്ടിത്തെറിക്കുന്നു. തലശ്ശേരി താലൂക്കില്‍ ഒരുമാസത്തിനിടെ നിരവധി സ്‌ഫോടനങ്ങളാണ് തെരഞ്ഞെടുപ്പു കാലത്ത് നടന്നത്. ഉളിയിലില്‍ ആളൊഴിഞ്ഞ കശുവണ്ടി തോട്ടത്തില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെ ബോംബു പൊട്ടിത്തെറിച്ചു കാല്‍ തകര്‍ന്ന നിസാറെന്ന കശുവണ്ടി പാട്ടക്കാരന്‍ ഇപ്പോഴും ചികിത്സയിലാണ്.
മോദിയുടെ പ്രസ്താവന അലപനീയം.... രാജീവിനെതിരായ പരാമര്‍ശത്തെ അപലപിച്ച് പ്രതിപക്ഷം!!
ആലക്കോട് വീടിനകത്തു സൂക്ഷിച്ച ബോംബു പൊട്ടിത്തെറിഞ്ഞു രണ്ടുകുട്ടികള്‍ക്കു പരുക്കേല്‍ക്കുകയുണ്ടായി. ഇവരിപ്പോഴും ചികിത്സയിലാണ്. ആര്‍. എസ്. എസ് നേതാവിന്റെ വീട്ടില്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച്ച തലശ്ശേരി ഇടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു. കാടുവെട്ടിത്തെളിക്കുന്നതിനിടെ ഇവിടെ സൂക്ഷിച്ച സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ബെംഗലൂരുവില്‍ സ്ഥിരതാമസമാക്കിയ സ്വകാര്യവ്യക്തിയുടെ ഇടത്തിലമ്പലത്തെ പറമ്പില്‍ രാവിലെയാണ് അപകടം ഉണ്ടായത്. യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ്‌പൊട്ടിത്തെറിച്ച് തൊഴിലാളിയായ മനോജിന്റെ രണ്ട് കൈകള്‍ക്കും പരിക്കേറ്റു. പ്ലാസ്റ്റിക് സര്‍ജറി വേണ്ടതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കൈവിരലുകള്‍ക്കും തോള്‍ ഭാഗത്തും സാരമായ പരിക്കുണ്ട്. കോഴിക്കോട് സ്വദേശിയയ മനോജ് വര്‍ഷങ്ങളായി തലശേരി ഭാഗങ്ങളില്‍ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. ഒഴിഞ്ഞ പറമ്പില്‍ കടലാസില്‍ പൊതിഞ്ഞാണ് ബോംബ് സൂക്ഷിച്ചിരുന്നത്. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തി.ആര്‍. എസ്. എസ് കേന്ദ്രത്തില്‍ സൂക്ഷിച്ചവച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്നു സി. പി. എം ആരോപിച്ചു.
തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ തലശ്ശേരി താലൂക്കില്‍ ആര്‍. എസ്. എസ് അക്രമത്തിനു കോപ്പുകൂട്ടുകയാണെന്നാണ് സി. പി. എം ആരോപിക്കുന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് ബോംബ് സ്‌ക്വാഡിന്റെ തിരച്ചിലില്‍ കൂടുതലൊന്നും കണ്ടെത്താനായില്ല. അടുത്തുള്ള പൂട്ടിക്കിടക്കുന്ന വീടുകളും പരിശോധിച്ചു. ഈ മേഖലകളിലെ ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലങ്ങളില്‍ വരും ദിവസങ്ങളിലും പരിശോധന തുടരും. ബോംബ് ശേഖരിച്ചുവച്ചത് ആരാണെന്ന് വ്യക്തമായില്ലെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.